ഫേസ് ബുക്കിനെതിരെ ആഞ്ഞടിച്ച് കേന്ദ്രസര്‍ക്കാര്‍; ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 21.03.2018) ഫേസ് ബുക്കിനെതിരെ ആഞ്ഞടിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്. ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ് ബുക്കിന് നേരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വാര്‍ത്താസമ്മേളനത്തിലാണ് വിവര സാങ്കേതികവിദ്യാ മന്ത്രി രവിശങ്കര്‍ പ്രസാദ് മുന്നറിയിപ്പ് നല്‍കിയത്. പൊതുതെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന ബ്രിട്ടനിലെ കേംബ്രിഡ് ജ് അനലിറ്റിക്ക കമ്പനി അഞ്ച് കോടി ഫേസ് ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും അതിലൂടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള രാഷ്ട്രീയക്കാരെ സഹായിക്കാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം.

 ഫേസ് ബുക്കിനെതിരെ ആഞ്ഞടിച്ച് കേന്ദ്രസര്‍ക്കാര്‍; ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈ കമ്പനിയെ കോണ്‍ഗ്രസ് സമീപിച്ചതായുള്ള മാധ്യമ റിപ്പോര്‍ട്ടുകളാണ് ഫേസ് ബുക്കിന് മുന്നറിയിപ്പ് നല്‍കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചത്. അതേസമയം, ബ്രിട്ടീഷ് വിദ്യാഭ്യാസ വിദഗ്ദനായ അലക്‌സാണ്ടര്‍ കോഗം രൂപം കൊടുത്ത ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത 2.7 ലക്ഷം പേരുടെ വിവരമാണ് ചോര്‍ന്നതെന്നാണ് ഫേസ് ബുക്കിന്റെ നിലപാട്. ഇവരുടെ ഫേസ് ബുക്ക് സുഹൃത്തുക്കളുടെ വിവരങ്ങളും ചോര്‍ന്നു. ഫേസ് ബുക്കിന്റെ നയങ്ങള്‍ ലംഘിച്ച് കോഗം കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് വിവരം കൈമാറിയെന്നാണ് കമ്പനി പറയുന്നത്.

വിവരങ്ങള്‍ ശേഖരിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് ഈ കമ്പനിയെ ഏല്‍പിച്ചിട്ടുണ്ടോ? കേംബ്രിഡ്ജ് അനലിറ്റിക്ക ഉപയോഗിക്കുന്ന മാര്‍ഗങ്ങളെ കോണ്‍ഗ്രസ് അംഗീകരിക്കുന്നുണ്ടോ? കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ കേംബ്രിഡ്ജ് അനലിറ്റക്കയുടെ പങ്ക് എന്താണ്? എന്നീ മൂന്ന് ചോദ്യങ്ങളാണ് വാര്‍ത്താസമ്മേളനത്തില്‍ രവിശങ്കര്‍ പ്രസാദ് ഉയര്‍ത്തിയത്.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന് വേണ്ടി പ്രവര്‍ത്തിച്ച കേംബ്രിഡ്ജ് അനലിറ്റിക്കയെന്ന കമ്പനി അഞ്ചു കോടിയിലധികം ഫേസ് ബുക്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ട്രംപിന്റെ വിജയത്തിനായി ചോര്‍ത്തിയെന്നത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഈ കമ്പനിക്കെതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഇതേ കമ്പനി യുപിഎയ്ക്കു വേണ്ടിയും ഇന്ത്യയിലും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഏജന്‍സികളുടെ ഇടപെടലുമായി ബന്ധപ്പെട്ട് ഫേസ് ബുക്ക് പ്രതിക്കൂട്ടിലായിരുന്നു. സ്വകാര്യത ചോര്‍ന്നെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഫേസ് ബുക്കിന്റെ ഓഹരികള്‍ ഇടിഞ്ഞിരുന്നു. കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഫേസ് ബുക്കിന്റെ ഏറ്റവും വലിയ ഓഹരി ഇടിവായിരുന്നു. അതിനു പിന്നാലെയാണ് കര്‍ശന താക്കീതുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

Keywords: Amid Facebook probe, govt says will take strong action if need be, New Delhi, Facebook, Criticism, Press meet, Politics, Donald-Trump, Rahul Gandhi, Technology, National.  
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia