Pilgrims | ഹാജിമാരുടെ ആദ്യ സംഘം തിരിച്ചെത്തി; കണ്ണൂർ വിമാനത്താവളത്തിൽ സ്നേഹോഷ്മളമായ വരവേൽപ്
നാട്ടിലേക്ക് തിരിച്ചു വരാതെ ഗൾഫിലേക്ക് ജിദ്ദയിൽ നിന്ന് മടങ്ങിയ പ്രവാസികളായ ഹാജിമാരുടെ സംസം വെള്ളം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഏറ്റുവാങ്ങാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്
സി കെ എ ജബ്ബാർ
മട്ടന്നൂർ: (KVARTHA) കണ്ണൂർ എമ്പാർക്കേഷൻ പോയിൻറ് (Kannur Embarkation Point) വഴി ഈ വർഷം പരിശുദ്ധ ഹജ്ജിന് (Hajj) പോയ തീർഥാടകരുടെ (Pilgrims) ആദ്യ സംഘങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ (Kannur Airport) തിരിച്ചെത്തി. ഉച്ചക്ക് 12 മണിയോടെ ആദ്യ സംഘത്തിലെ 346 ഹാജിമാരാണ് സൗദി എയർലൈൻസിന്റെ (Saudi Airlines) എസ്.വി 5140 നമ്പർ വിമാനത്തിൽ ഇറങ്ങിയത്. ഹാജിമാർക്ക് വിമാനത്താവളത്തിൽ സ്നേഹോഷ്മളമായ വരവേൽപ്പാണ് നൽകിയത്.
ബുധനാഴ്ചത്തെ രണ്ടാമത്തെ (Flight) വിമാനം രാത്രി 9.50 നാണ് എത്തിച്ചേരുക. ബുധനാഴ്ചത്തെ ആദ്യവിമാനത്തിൽ ഇറങ്ങേണ്ടവരിൽ 15 പേർ പ്രവാസികളായതിനാൽ അവർ വിവിധ ഗൾഫ് (Gulf) നാടുകളിലേക്ക് ഹജ്ജ് കഴിഞ്ഞ് ജിദ്ദയിൽ (Jeddah) നിന്ന് മടങ്ങിയതിനാലാണ് ആദ്യ സംഘാംങ്ങളുടെ എണ്ണം 346 ആയത്.
വിമാനമിറങ്ങിയ ഹാജിമാർക്ക് പ്രത്യേകം ഇരിപ്പിടം വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ 18 സെൽ ഓഫീസർമാരും, 20 ഹജ്ജ് വളണ്ടിയർമാരും വിമാനത്താവളത്തിനുള്ളിൽ സേവനത്തിലേർപ്പെട്ടു. എമിഗ്രേഷന് ശേഷം ഓരോ ഹാജിമാരുടെയും ലഗേജുകൾ (Luggage) ഹജ്ജ് വളണ്ടിയർമാർ തന്നെ ഏറ്റെടുത്ത് ഹാജിമാരുടെ കയ്യിലെത്തിക്കുകയായിരുന്നു. നിസ്കരിക്കാനും വിമാനത്താവളത്തിനുള്ളിൽ സൗകര്യം ഒരുക്കിയിരുന്നു.
സംസം പുണ്യജലം (Zamzam Water) ഏറ്റു വാങ്ങിയ ശേഷമാണ് ഹാജിമാർ വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്. തീർഥാടകർക്കുള്ള സ്വീകരണ ഹാരങ്ങൾ സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ പി ടി അക്ബർ കൈമാറി. തിരിച്ചെത്തിയ തീർഥാടകരിൽ പുതിയതെരു സ്വദേശി പുതിയതെരു മുഹമ്മദ് കുഞ്ഞി പുരുഷൻമാർക്ക് വേണ്ടിയും പാപ്പിനിശ്ശേരിയിലെ ജബീല സ്ത്രീകൾക്ക് വേണ്ടിയും ഹാരങ്ങൾ ഏറ്റുവാങ്ങി. ഹജ്ജ് ക്യാമ്പ് കൺവീനർമാരായ സി.കെ.സുബൈർ ഹാജി, നിസാർ അതിരകം, നോഡൽ ഓഫീസർ എം.സി.കെ. ഗഫൂർ എന്നിവർ സാങ്കേതിക നടപടികൾക്ക് നേതൃത്വം നൽകി.
ഹാജിമാരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ സംഘാടക സമിതി ഭാരവാഹികളും വിവിധ സംഘടനാ നേതാക്കളും എത്തിച്ചേർന്നിരുന്നു. കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസിഡൻ്റ് കെ.വി.മിനി, സ്റ്റാൻറിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ.വി. ശ്രീജ, ടി കെ .ലതിക, ഹജ്ജ് ക്യാമ്പ് സംഘാടക സമിതി സബ്കമ്മിറ്റി ഭാരവാഹികളായ എം.കെ. ഖാദർ മണക്കായി, എം.സി.കുഞ്ഞഹമദ്., ഒ.വി.ജാഫർ, വിവിധ സംഘടനാ നേതാക്കളായ വി.പി. ഇസ്മയിൽ (സി.പി.എം), വി.പി.താജുദ്ദീൻ (കോൺഗ്രസ്), അൻസാരി തില്ലങ്കേരി (മുസ്ലിം ലീഗ്), പി.എ.താജുദ്ദീൻ (ഐ.എൻ.എൽ), ടി.കെ.മുനീർ (വെൽഫെയർ പാർട്ടി) അശ്റഫ് പുറവൂർ (ഐ.എൻ.എൽ ഡമോക്രാറ്റിക്), അശ്റഫ് ചെമ്പിലാരി (കോൺ.എസ്) സി.കെ.അബ്ദുൽ ജബാർ (ജമാഅത്തെഇസ്ലാമി) തുടങ്ങിയവർ ഹാജിമാരെ സ്വീകരിക്കാൻ വിമാനതാവളത്തിൽ എത്തിയിരുന്നു.
നാട്ടിലേക്ക് തിരിച്ചു വരാതെ ഗൾഫിലേക്ക് ജിദ്ദയിൽ നിന്ന് മടങ്ങിയ പ്രവാസികളായ ഹാജിമാരുടെ സംസം വെള്ളം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഏറ്റുവാങ്ങാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. അവർ ഗൾഫിലേക്ക് യാത്ര ചെയ്തതിന്റെ ബോർഡിംങ്ങ് പാസിന്റെ കോപ്പി സഹിതം ഹജ്ജ് കമ്മിറ്റിക്ക് പ്രത്യേക അപേക്ഷ നൽകണമെന്ന് ക്യാമ്പ് കൺവീനർ നിസാർ അതിരകം അറിയിച്ചു.
ഹാജിമാരുടെ മടക്ക യാത്രയുടെ അടുത്ത വിമാനം 13നാണ് എത്തിച്ചേരുക. പുലർച്ചെ 2.50 നും അന്ന് രാത്രി 9.40 നും, ജൂലൈ 17 ന് പുലർച്ചെ 12.40 നും, വൈകീട്ട് ആറ് മണിക്കും രണ്ട് വിമാനങ്ങളിലായി ഹാജിമാർ തിരിച്ചെത്തും. 18 ന് രാവിലെ 9.50ന് ഒരു വിമാനം വരും. അവസാന സംഘങ്ങൾ 19 ന് രാവിലെ 5.10 നും രാത്രി 11.20 നും എത്തിച്ചേരുന്നതോടെ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടന യാത്രാ ക്രമീകരണം പൂർത്തിയാവും.