Archbishop | 'ഏകീകൃത കുർബാനയിൽ മാറ്റമില്ല'; രൂക്ഷമായ തർക്കങ്ങൾക്കിടെ എറണാകുളം-അങ്കമാലി അതിരൂപത മെത്രാപൊലീത്തന്‍ വികാരിയായി ജോസഫ് പാംപ്ലാനി ചുമതലയേറ്റു


● അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ രാജിക്ക് പിന്നാലെയാണ് നിയമനം.
● സംഘർഷവുമായി ബന്ധപ്പെട്ട് വൈദികർക്കെതിരെ മൂന്ന് പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
● ലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കലക്ടറുടെ നേതൃത്വത്തിൽ സമവായ ചർച്ച നടക്കും.
● ചുമതലയേറ്റെടുത്ത ശേഷം മാർ ജോസഫ് പാംപ്ലാനി ഏകീകൃത കുർബാനയിൽ സഭയുടെ നിലപാട് വ്യക്തമാക്കി.
എറണാകുളം: (KVARTHA) ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം രൂക്ഷമായ എറണാകുളം- അങ്കമാലി അതിരൂപതയിൽ നിർണായക മാറ്റങ്ങൾ. ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പുതിയ മെത്രാപ്പോലീത്തൻ വികാരിയായി ചുമതലയേറ്റു. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ രാജിക്ക് പിന്നാലെയാണ് ഈ നിയമനം. അതിരൂപതയിൽ നിലനിന്നിരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സുരക്ഷയിലാണ് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയും ബിഷപ്പ് ഹൗസിൽ എത്തിയത്.
കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ ബിഷപ്പ് ഹൗസിന് ഒരു ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി എഫ്‌ഐആറിൽ പറയുന്നു. കുര്‍ബാന തര്‍ക്കത്തില്‍ വിമത വൈദികരുടെ പ്രതിഷേധത്തില്‍ സീറോ മലബാര്‍സഭ അതിരൂപതാ ആസ്ഥാനം മണിക്കൂറുകളോളം സംഘര്‍ഷവേദിയായി മാറിയിരുന്നു. പ്രധാന കവാടം പൊളിച്ച് തള്ളിക്കയറാൻ ശ്രമിച്ച വൈദികരെയും വിശ്വാസികളെയും പൊലീസ് തടയുകയായിരുന്നു.
സംഭവത്തെ തുടർന്ന് ബിഷപ്പ് ഹൗസിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് വൈദികർക്കെതിരെ മൂന്ന് പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊലീസിനെ ആക്രമിച്ചു പരിക്കേൽപ്പിക്കൽ, വഴി തടയൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
ഇതിനുപുറമെ, ബിഷപ്പ് ഹൗസിൽ അതിക്രമിച്ചു കയറിയതിന് ഏഴ് വൈദികർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കലക്ടറുടെ നേതൃത്വത്തിൽ സമവായ ചർച്ച നടക്കും. മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയും ചർച്ചയിൽ പങ്കെടുത്തേക്കും.
ചുമതലയേറ്റെടുത്ത ശേഷം മാർ ജോസഫ് പാംപ്ലാനി ഏകീകൃത കുർബാനയിൽ സഭയുടെ നിലപാട് വ്യക്തമാക്കി. മാർപാപ്പയുടെ തീരുമാനമാണ് അന്തിമമെന്നും അത് എല്ലാവരും അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. അതിരൂപതയുടെ അഭിപ്രായങ്ങൾ കേൾക്കാൻ സിനഡ് തയ്യാറാണെന്നും മുൻ ധാരണകളില്ലാതെ ചർച്ചകൾക്ക് ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധവുമായി രംഗത്തുള്ളവർ പിന്മാറണമെന്നും സൗഹൃദ ചർച്ചയ്ക്ക് തയ്യാറാണെന്നും അതിരൂപതയെ സിനഡ് കേൾക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
#ErnakulamNews #ChurchDispute #ArchbishopPamplany #LeadershipCrisis #KeralaNews #ReligiousConflict