Pilgrimage | പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ഭക്തലക്ഷങ്ങൾക്ക് നയനാനന്ദ കാഴ്ച

 
Lakhs of devotees gathered at Sabarimala to witness the Makarajyoti.
Lakhs of devotees gathered at Sabarimala to witness the Makarajyoti.

Photo: PRD Idukki, Facebook/ Santhosh Mangalath

● തിരുവാഭരണ ഘോഷയാത്രക്ക് വിപുലമായ സ്വീകരണം നൽകി.
● സുരക്ഷ ഉറപ്പാക്കാൻ ശക്തമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
● പുല്ലുമേട്ടിൽ 7245 ഭക്തർ ദർശനം നടത്തി.

ശബരിമല: (KVARTHA) ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ ഹൃദയങ്ങളെ ഭക്തിസാന്ദ്രമാക്കി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. വ്രതശുദ്ധിയോടെ കാത്തിരുന്ന ഭക്തർ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയെ തൊഴുത് മകരജ്യോതി ദർശിച്ച് നിർവൃതിയടഞ്ഞു. സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമായി രണ്ട് ലക്ഷത്തോളം ഭക്തരാണ് ഈ പുണ്യ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചത്. വൈകുന്നേരം 6.45 ഓടെ പൊന്നമ്പലമേട്ടിൽ മകരജ്യോതിയുടെ ദിവ്യപ്രഭ പ്രത്യക്ഷപ്പെട്ടു.

പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകുന്നേരം ആറരയോടെ സന്നിധാനത്ത് എത്തിച്ചേർന്നു. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ ബി. മുരാരിബാബുവിന്റെ നേതൃത്വത്തിൽ ഘോഷയാത്രയെ ഭക്തിപൂർവം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ, തമിഴ്‌നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബു, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് എന്നിവർ ചേർന്ന് തിരുവാഭരണത്തെ വരവേറ്റു. 

തന്ത്രി കണ്ഠരര് രാജീവര്, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർ തിരുവാഭരണ പേടകം ശ്രീകോവിലിലേക്ക് കൊണ്ടുപോവുകയും തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധന നടക്കുകയും ചെയ്തു. ഈ സമയത്താണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമായത്. ആകാശത്ത് മകരസംക്രമ നക്ഷത്രവും ഈ സമയം ദൃശ്യമായിരുന്നു എന്നത് ഭക്തർക്ക് ഇരട്ടി സന്തോഷം നൽകി.

ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പോലീസും വനംവകുപ്പും ആർ.എ.എഫും മറ്റ് വകുപ്പുകളും ചേർന്ന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. സന്നിധാനത്തിന് പുറമെ വിവിധയിടങ്ങളിലും  ദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

പുല്ലുമേട്ടിലെ മകരജ്യോതി ദർശനം

ഇടുക്കിയിലെ പുല്ലുമേട്ടിൽ മാത്രം 7245 ഭക്തർ മകരജ്യോതി ദർശനത്തിനായി എത്തിച്ചേർന്നു. സത്രം വഴി 3360 പേരും കോഴിക്കാനം വഴി 1885 പേരും ശബരിമലയിൽ നിന്നും പാണ്ടിത്താവളം വഴി 2000 പേരുമാണ് പുല്ലുമേട്ടിൽ എത്തിയത്. പുല്ലുമേട്ടിൽ എത്തിയ അയ്യപ്പന്മാർ ശരണം വിളികളാൽ അന്തരീക്ഷം മുഖരിതമാക്കി. ജ്യോതി ദർശനശേഷം 6.55 ഓടെ ഭക്തജനങ്ങൾ മലയിറങ്ങിത്തുടങ്ങി. പരുന്തുംപാറയിൽ 2500 പേരും പാഞ്ചാലിമേടിൽ 1100 പേരും മകരജ്യോതി ദർശിക്കാനെത്തി. 

പുല്ലുമേട്ടിലും പരിസരത്തും വിപുലമായ സൗകര്യങ്ങളാണ് ഇടുക്കി ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നത്. സുരക്ഷാ ഗതാഗത ക്രമീകരണങ്ങൾക്കായി പ്രത്യേക പൊലീസ് ഓഫീസർമാരെയും കൂടുതൽ ഉദ്യോഗസ്ഥരെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഡബിൾ ലെയർ ബാരിക്കേഡുകൾ സ്ഥാപിച്ചു. റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ വെളിച്ചവിതാനം ക്രമീകരിച്ചു. ആരോഗ്യവകുപ്പ് ആംബുലൻസ്, മെഡിക്കൽ ടീം, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കി. കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകളും നടത്തി.

ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പുല്ലുമേട്ടിൽ സ്ഥിതിഗതികൾ നിയന്ത്രിച്ചു. പൊലീസ്, ആരോഗ്യം, റവന്യു, ഭക്ഷ്യ സുരക്ഷ, സിവിൽ സപ്ലൈസ്, അഗ്‌നി രക്ഷാസേന, വനം വകുപ്പ്, മോട്ടോർ വാഹനം തുടങ്ങിയ വിവിധ വകുപ്പുകൾ ഏർപ്പെടുത്തിയ സേവനങ്ങൾ ഭക്തർക്ക് ഏറെ പ്രയോജനകരമായി.

#Makarajyoti #Sabarimala #KeralaPilgrimage #DivineLight #TempleFestival #Ayyappan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia