Temple Controversy | ദൈവത്തിൻ്റേതായി മാറിയ ഐഫോൺ! ഭണ്ഡാരത്തിൽ വീണ ഫോൺ തിരികെ നൽകാനാകില്ലെന്ന് ക്ഷേത്ര ഭരണസമിതി; തമിഴ് നാട്ടിൽ സംഭവിച്ചത്

 
iPhone falling into temple hundi
iPhone falling into temple hundi

Photo Credit: X/ Polimer News

● വിനായഗപുരം സ്വദേശിയായ ദിനേശ് നവംബർ മാസത്തിലാണ് കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനത്തിന് എത്തിയത്.
● ഡിസംബർ 20-ന് ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നപ്പോൾ ദിനേശിന്റെ ഫോൺ അതിൽ നിന്ന് ലഭിച്ചു.
● ഫോണിലെ സിം കാർഡും ഡാറ്റയും വേണമെങ്കിൽ എടുത്തുകൊള്ളാമെന്നും അവർ അറിയിച്ചു. 

ചെന്നൈ: (KVARTHA) 'പാളയത്തമ്മൻ' എന്ന തമിഴ് സിനിമയിൽ ഒരു സ്ത്രീയുടെ കയ്യിൽ നിന്ന് അബദ്ധത്തിൽ കുഞ്ഞ് ക്ഷേത്ര ഭണ്ഡാരത്തിൽ വീഴുകയും കുട്ടി 'ക്ഷേത്ര സ്വത്ത്' ആകുകയും ചെയ്യുന്ന ദൃശ്യമുണ്ട്. തമിഴ്‌നാട്ടിലെ ചെന്നൈയ്ക്ക് സമീപം തിരുപ്പൂരിലെ അരുൾമിഗു കന്ദസ്വാമി ക്ഷേത്രത്തിലും സമാനമായ സംഭവം അരങ്ങേറി. ക്ഷേത്രത്തിൽ വഴിപാട് അർപ്പിക്കാനെത്തിയ ഭക്തന്റെ ഐഫോൺ ഭണ്ഡാരത്തിൽ വീഴുകയും പിന്നീട് ആ ഫോൺ ക്ഷേത്രത്തിന്റെ സ്വത്തായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തു.


വിനായഗപുരം സ്വദേശിയായ ദിനേശ് നവംബർ മാസത്തിലാണ് കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനത്തിന് എത്തിയത്. വഴിപാട് എടുക്കുന്നതിനിടെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഐഫോൺ അബദ്ധത്തിൽ ഭണ്ഡാരത്തിൽ വീണുപോവുകയായിരുന്നുവെന്നാണ് പറയുന്നത്. ഉടൻതന്നെ ദിനേശ് ക്ഷേത്ര ഭരണസമിതിയെ സമീപിക്കുകയും ഫോൺ തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ഭണ്ഡാരം രണ്ട് മാസത്തിലൊരിക്കലേ തുറക്കുകയുള്ളൂ എന്നായിരുന്നു ഭരണസമിതിയുടെ മറുപടി. ഇതോടെ നിസ്സഹായനായി മടങ്ങേണ്ടിവന്നു ദിനേശിന്.

ഡിസംബർ 20-ന് ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നപ്പോൾ ദിനേശിന്റെ ഫോൺ അതിൽ നിന്ന് ലഭിച്ചു. എന്നാൽ, ഫോൺ തിരികെ നൽകാൻ കഴിയില്ലെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. പാരമ്പര്യമനുസരിച്ച് ഭണ്ഡാരത്തിൽ വീഴുന്നതെന്തും ക്ഷേത്രത്തിലെ ദൈവത്തിന്റെ സ്വത്താണെന്നും അതിനാൽ ഫോൺ തിരികെ നൽകാൻ കഴിയില്ലെന്നും ഭരണസമിതി തീർത്തുപറഞ്ഞു. ഫോണിലെ സിം കാർഡും ഡാറ്റയും വേണമെങ്കിൽ എടുത്തുകൊള്ളാമെന്നും അവർ അറിയിച്ചു. എന്നാൽ, ഫോൺ തനിക്ക് തിരികെ വേണമെന്ന ഉറച്ച നിലപാടിലാണ് ദിനേശ്.

ഈ വിഷയത്തിൽ തമിഴ്നാട് മന്ത്രി പി കെ ശേഖർ ബാബുവിന്റെ പ്രതികരണവും ശ്രദ്ധേയമായി. നിലവിലെ നിയമമനുസരിച്ച് ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ അക്കൗണ്ടിലേക്കാണ് വഴിപാടുകളെല്ലാം പോകുന്നത്. അതുകൊണ്ടുതന്നെ ഭക്തന് തന്റെ വഴിപാട് തിരികെ നൽകാൻ ക്ഷേത്ര ഭരണകൂടത്തിന് സാധ്യമല്ലെന്ന് മന്ത്രി വ്യക്തമാക്കി. ദിനേശ് ഫോൺ ഭണ്ഡാരപ്പെട്ടയിൽ ഇട്ടതാകാമെന്നും പിന്നീട് മനസ്സ് മാറിയതാകാമെന്നും  ക്ഷേത്ര ഭാരവാഹികൾ പറയുന്നു. ഭണ്ഡാരപ്പെട്ടയിലേക്ക് ഫോൺ അബദ്ധത്തിൽ വീഴാനുള്ള സാധ്യത കുറവാണെന്നും അവർ വ്യക്തമാക്കി.

#TempleProperty, #iPhone, #TamilNadu, #Hundi, #ReligiousDispute, #Technology


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia