Imran Khan | താന്‍ ജയിലില്‍ പോകേണ്ടി വന്നാലും കൊല്ലപ്പെട്ടാലും തെരുവിലിറങ്ങി അവകാശങ്ങള്‍ക്കായി പോരാടാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് ഇമ്രാന്‍ ഖാന്‍

 


ലഹോര്‍: (www.kvartha.com) തോഷഖാന കേസില്‍ അറസ്റ്റ് ചെയ്യാന്‍ വസതിയിലേക്ക് ഇസ്ലമാബാദ് പൊലീസ് എത്തിയതിനു പിന്നാലെ, പ്രവര്‍ത്തകരോടു സംഘടിക്കാന്‍ ആഹ്വാനം ചെയ്ത് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രികെ ഇന്‍സാഫ് (പിടിഐ) പാര്‍ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍. വീഡിയോ സന്ദേശത്തിലൂടെയാണ് ഇമ്രാന്റെആഹ്വാനം.

താന്‍ ജയിലില്‍ പോകേണ്ടി വന്നാലും കൊല്ലപ്പെട്ടാലും അവകാശങ്ങള്‍ക്കായി പോരാടാന്‍ ഇമ്രാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇമ്രാന്റെ വീഡിയോ സന്ദേശത്തിനു പിന്നാലെ ലഹോറില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു.

'എന്നെ അറസ്റ്റ് ചെയ്യാനാണു പൊലീസ് എത്തിയിരിക്കുന്നത്. ഇമ്രാന്‍ ഖാന്‍ ജയിലില്‍ പോയാല്‍ ജനങ്ങള്‍ ഉറങ്ങുമെന്ന് അവര്‍ കരുതുന്നു. അതു തെറ്റാണെന്നു നിങ്ങള്‍ തെളിയിക്കണം. നിങ്ങള്‍ ജീവിച്ചിരിക്കുന്നു എന്നു തെളിയിക്കണം. നിങ്ങളുടെ അവകാശങ്ങള്‍ക്കായി നിങ്ങള്‍ പോരാടണം. നിങ്ങള്‍ തെരുവിലിറങ്ങണം' എന്നും ഖാന്‍ ആവശ്യപ്പെട്ടു.

'ദൈവം ഇമ്രാന്‍ ഖാന് എല്ലാം തന്നു. ഞാന്‍ എന്റെ ജീവിതകാലം മുഴുവന്‍ പോരാടി. അതു തുടരും. പക്ഷേ, എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, എന്നെ ജയിലില്‍ അടയ്ക്കുകയോ കൊല്ലുകയോ ചെയ്താല്‍, ഇമ്രാന്‍ ഖാനെ കൂടാതെ പോലും നിങ്ങള്‍ക്കു പോരാടാന്‍ കഴിയുമെന്ന് നിങ്ങള്‍ തെളിയിക്കണം. ഈ അടിമത്തവും ഭരണവും നിങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നു തെളിയിക്കണം. പാകിസ്താന്‍ സിന്ദാബാദ്' വീഡിയോ സന്ദേശത്തില്‍ ഇമ്രാന്‍ പറഞ്ഞു.

അതിനിടെ, തോഷഖാന കേസില്‍ ഇമ്രാനെ അറസ്റ്റ് ചെയ്യാനെത്തിയ ഇസ്ലാമാബാദ് പൊലീസും പിടിഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇമ്രാന്‍ ഖാന്റെ ലഹോറിലെ വസതിക്കു സമീപമെത്തിയ ഇസ്ലമാബാദ് പൊലീസ് വീട്ടിലേക്കുള്ള എല്ലാ റോഡുകളും കണ്ടെയ്നറുകള്‍ സ്ഥാപിച്ചു തടഞ്ഞു. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ഇസ്ലാമാബാദ് ഡിഐജിക്കു പരുക്കേറ്റു. അറസ്റ്റ് തടയാന്‍ പിടിഐ പ്രവര്‍ത്തകര്‍ ഇമ്രാന്‍ ഖാന്റെ ലഹോറിലെ വസതിക്കു മുന്നില്‍ സംഘടിച്ചിരിക്കുകയാണ്.

കള്ളക്കേസുകളില്‍ ഇമ്രാന്‍ ഖാന്‍ പൊലീസിനു കീഴടങ്ങില്ലെന്നു മുതിര്‍ന്ന പിടിഐ നേതാവ് ഫാറൂഖ് ഹബീബ് മാധ്യമങ്ങളോടു പറഞ്ഞു.

Imran Khan | താന്‍ ജയിലില്‍ പോകേണ്ടി വന്നാലും കൊല്ലപ്പെട്ടാലും തെരുവിലിറങ്ങി അവകാശങ്ങള്‍ക്കായി പോരാടാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് ഇമ്രാന്‍ ഖാന്‍

'വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ അറസ്റ്റ് വാറന്റുകള്‍ ഇസ്ലാമാബാദ് ഹൈകോടതി ചൊവ്വാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു. പൊലീസ് ഇപ്പോള്‍ കൊണ്ടുവന്ന പുതിയ വാറന്റുകള്‍ എന്താണെന്നു നോക്കാം' ഹബീബ് പറഞ്ഞു. തോഷഖാന കേസില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനാണു പൊലീസ് സംഘം എത്തിയിട്ടുള്ളതെന്ന് ഇസ്ലാമാബാദ് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച, ലഹോറിലെ ഇമ്രാന്റെ വസതിക്ക് പുറത്ത് തടിച്ചുകൂടിയ അനുയായികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിനിടെ പിടിഐ പ്രവര്‍ത്തകന്‍ അലി ബിലാല്‍ എന്ന സില്‍ലെ ശാ കൊല്ലപ്പെട്ടിരുന്നു. ശായുടെ കൊലപാതകത്തില്‍ ഖാനും മറ്റു 400 പേര്‍ക്കുമെതിരെ ലഹോര്‍ പൊലീസ് എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വസ്തുതകളും തെളിവുകളും മറച്ചുവച്ചതിനാണ് എഫ്ഐആര്‍. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്തായശേഷം ഇമ്രാനെതിരെയുള്ള 81-ാമത്തെ എഫ്ഐ ആറാണിത്.

Keywords:  Watch - 'If I Go To Jail Or They Kill Me': Imran Khan's Video Message, Lahore, News, Prime Minister, Clash, Jail, Arrest, Police, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia