Doc-1 Max | 'ചുമയുടെ മരുന്ന് കഴിച്ച 18 കുട്ടികള്‍ മരിച്ചു'; ഇന്‍ഡ്യന്‍ നിര്‍മിത കഫ് സിറപിനെപ്പറ്റി ഗാംബിയയ്ക്ക് പിന്നാലെ പരാതിയുമായി ഉസ്‌ബെകിസ്താനും; 'ഡോക്1 മാക്‌സ്' രാജ്യത്തെ എല്ലാ മരുന്നുകടകളില്‍നിന്നും പിന്‍വലിച്ചു; ലാബ് പരിശോധനയില്‍ വിഷപദാര്‍ഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഗുരുതര ആരോപണം; അന്വേഷണം
Dec 29, 2022, 12:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയില്‍ നിര്‍മിച്ച ചുമയുടെ സിറപ് കഴിച്ച 18 കുട്ടികള്‍ മരിച്ചതായി ഉസ്‌ബെകിസ്താന്‍. ഗാംബിയയ്ക്ക് പിന്നാലെയാണ് ഇന്‍ഡ്യന്‍ നിര്‍മിത കഫ് സിറപിനെപ്പറ്റി ഗുരുതര ആരോപണവുമായി ഉസ്‌ബെകിസ്താനും എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടെന്നും ഉസ്ബെകിസ്താന്‍ അറിയിച്ചു.
നോയിഡ ആസ്ഥാനമായുള്ള മാരിയോണ്‍ ബയോടെക് നിര്‍മിച്ച 'ഡോക്1 മാക്‌സ്' കഴിച്ചവര്‍ക്കാണ് പ്രശ്‌നം ഉണ്ടായതെന്ന് ഉസ്ബെകിസ്താന്‍ ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. കുട്ടികളുടെ മരണത്തെത്തുടര്‍ന്ന് 'ഡോക്1 മാക്‌സ്' ടാബ്ലെറ്റും സിറപും രാജ്യത്തെ എല്ലാ മരുന്നുകടകളില്‍നിന്നും പിന്‍വലിച്ചു.
ലാബ് പരിശോധനയില്‍ എഥിലീന്‍ ഗ്ലൈകോള്‍ എന്ന വിഷപദാര്‍ഥത്തിന്റെ സാന്നിധ്യം കഫ് സിറപില്‍ കണ്ടെത്തിയെന്നും ആരോപണമുണ്ട്. ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ രക്ഷിതാക്കള്‍ സ്വന്തം നിലയ്ക്ക് മരുന്നു വാങ്ങി കുട്ടികള്‍ക്ക് കൊടുത്തതാണ് പ്രശ്‌നമായതെന്നാണ് സൂചന.
ഇന്‍ഡ്യ അന്വേഷണം പ്രഖ്യാപിച്ചതായി ദേശീയ മാധ്യമം റിപോര്‍ട് ചെയ്തു. ആരോപണം പരിശോധിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഡ്രഗ്സ് കണ്‍ട്രോളര്‍ ജെനറലിന് (ഡിസിജിഐ) നിര്‍ദേശം നല്‍കി.
ഗാംബിയയില്‍ 66 കുട്ടികള്‍ വൃക്കരോഗം ബാധിച്ചു മരിച്ചതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ഒ) സംശയം പ്രകടിപ്പിച്ച 4 കഫ് സിറപുകള്‍ക്കെതിരെ നേരത്തേ കേന്ദ്ര സര്‍കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഹരിയാന ആസ്ഥാനമായ 'മെയ്ഡന്‍ ഫാര്‍മസ്യൂടികല്‍സ്' നിര്‍മിക്കുന്ന കഫ് സിറപുകള്‍ക്കെതിരെയാണ് അന്വേഷണം.
പ്രോമെതസൈന്‍ ഓറല്‍ സൊല്യൂഷന്‍, കോഫെക്സ്മാലിന്‍ ബേബി കഫ് സിറപ്, മാകോഫ് ബേബി കഫ് സിറപ്, മാഗ്രിപ് എന്‍ കോള്‍ഡ് സിറപ് എന്നീ കഫ് സിറപുകളാണ് സംശയത്തിന്റെ നിഴലിലുള്ളത്. ഈ കഫ് സിറപുകളെക്കുറിച്ച് ലോകാരോഗ്യ സംഘടന ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജെനറല്‍ ഓഫ് ഇന്‍ഡ്യയ്ക്ക് (ഡിസിജിഐ) മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, മരുന്നുനിര്‍മാണം സംബന്ധിച്ച് സര്‍കാരിന്റെ വീമ്പിളക്കല്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മരുന്നു കംപനിയായ മാരിയോണ്‍ ബയോടെകില്‍നിന്ന് ഡിസിജിഐ റിപോര്‍ട് തേടി.
Keywords: News,National,India,New Delhi,World,Death,Drugs,Health,Health & Fitness,Enquiry,Children, Uzbekistan Says Deaths Of 18 Children Linked To India-Made Cough Syrup
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

