Islamophobia | മുസ്ലിംകള്‍ക്കെതിരെയുള്ള വിദ്വേഷങ്ങള്‍ ഇല്ലാതാക്കാന്‍ ഐക്യരാഷ്ട്രസഭയുടെ പ്രഥമ ഇസ്ലാമോഫോബിയ വിരുദ്ധ ദിനം ആചരിച്ച് ലോകം; വെറുപ്പിനും വിദ്വേഷത്തിനുമെതിരെ പോരാടാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

 


ന്യൂയോര്‍ക്: (www.kvartha.com) മുസ്ലിംകള്‍ക്കെതിരായ വര്‍ധിച്ചുവരുന്ന വിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും അക്രമത്തിന്റെയും പശ്ചാത്തലത്തില്‍ കൃത്യമായ നടപടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ ആഹ്വാന പ്രകാരം ലോകം ബുധനാഴ്ച അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനം ആചരിക്കുന്നു. 140 രാജ്യങ്ങളാണ് ദിനാചരണത്തിന്റെ ഭാഗമാകുന്നത്. മുസ്ലിം വിരുദ്ധ വിദ്വേഷം ഇല്ലാതാക്കാനുള്ള നടപടിയുടെ ഭാഗമാണ് ഈ നീക്കമെന്ന് യുഎന്‍ സെക്രടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. വിവേചനം നമ്മെയെല്ലാം ഇല്ലാതാക്കുന്നു. അതിനെതിരെ നമ്മള്‍ നിലകൊള്ളണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
       
Islamophobia | മുസ്ലിംകള്‍ക്കെതിരെയുള്ള വിദ്വേഷങ്ങള്‍ ഇല്ലാതാക്കാന്‍ ഐക്യരാഷ്ട്രസഭയുടെ പ്രഥമ ഇസ്ലാമോഫോബിയ വിരുദ്ധ ദിനം ആചരിച്ച് ലോകം; വെറുപ്പിനും വിദ്വേഷത്തിനുമെതിരെ പോരാടാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ- ഓപറേഷന് (OIC) വേണ്ടി പാകിസ്താനാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. പ്രമേയം അംഗീകരിച്ച് യുഎന്‍ ജനറല്‍ അസംബ്ലി എല്ലാ വര്‍ഷവും മാര്‍ച് 15ന് അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി പ്രഖ്യാപിക്കുകയായിരുന്നു. ന്യൂസിലാന്‍ഡില്‍ 51 പേര്‍ കൊല്ലപ്പെട്ട ക്രൈസ്റ്റ് ചര്‍ച് മസ്ജിദ് വെടിവെപ്പിന്റെ വാര്‍ഷിക ദിനം എന്ന നിലയിലാണ് മാര്‍ച് 15 ദിനാചരണത്തിന് തിരഞ്ഞെടുത്തത്. തീവ്രവാദത്തെയും ഭീകരവാദത്തെയും മതവുമായോ ദേശീയതയുമായോ നാഗരികതയുമായോ വംശീയ വിഭാഗവുമായോ ബന്ധിപ്പിക്കാന്‍ പാടില്ലെന്ന് പ്രമേയ രേഖയില്‍ വ്യക്തമാക്കുന്നു.

മുസ്ലിംകള്‍ ന്യൂനപക്ഷളായ രാജ്യങ്ങളില്‍, സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിലും ജോലി കണ്ടെത്തുന്നതിലും വിദ്യാഭ്യാസം നേടുന്നതിലും മുസ്ലിംകള്‍ പലപ്പോഴും വിവേചനം നേരിടുന്നുണ്ടെന്ന് യുഎന്‍ റിപോര്‍ട് സൂചിപ്പിക്കുന്നു. ചില രാജ്യങ്ങളില്‍ പൗരത്വമോ നിയമപരമായ കുടിയേറ്റ പദവിയോ നിഷേധിക്കപ്പെടുന്നുവെന്നും യുഎന്‍ കൂട്ടിച്ചേര്‍ത്തു.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അന്ധകാരത്തെ മാറ്റി നാം ഒന്നിച്ച് അനുകമ്പയുടെയും സഹാനുഭൂതിയുടെയും ജ്വാല ജ്വലിപ്പിക്കണമെന്ന് ഇസ്ലാമോഫോബിയയ്ക്കെതിരായ യുഎന്‍ അന്താരാഷ്ട്ര ദിനത്തില്‍ സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു. ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ക്കെതിരായ അസഹിഷ്ണുതയുടെയും വിദ്വേഷ കുറ്റകൃത്യങ്ങളുടെയും അസ്വസ്ഥജനകമായ അവസ്ഥയെ ഓര്‍മപ്പെടുത്തുന്ന ഇസ്ലാമോഫോബിയയ്ക്കെതിരെ പോരാടാനുള്ള യുഎന്‍ അന്താരാഷ്ട്ര ദിനം, ഒന്നിച്ചു പ്രവര്‍ത്തനത്തിനുള്ള ശക്തമായ ആഹ്വാനമാണെന്നും അദ്ദേഹം എഴുതി.

Keywords:  Latest-News, World, Top-Headlines, America, New York, Muslims, Religion, United Nations, Pinarayi-Vijayan, Kerala, Islamophobia, UN observes first International Day against Islamophobia.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia