സമാധാനത്തിനായി കേണപേക്ഷിക്കുന്നു; വൈറലായി റഷ്യന്‍ പൗരന്‍മാരോടുള്ള യുക്രൈന്‍ പ്രസിഡന്റിന്റെ ഹൃദയഭേദകമായ അഭ്യര്‍ഥന
Feb 24, 2022, 12:25 IST
കെയ് വ്: (www.kvartha.com 24.02.2022) റഷ്യന്‍ പ്രസിഡന്റ് വ് ളാദിമിര്‍ പുടിനെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി റഷ്യന്‍ പൗരന്മാരോട് സമാധാനത്തിനായി നേരിട്ട് അഭ്യര്‍ഥിക്കുന്ന ഹൃദയഭേദകമായ വിഡിയോ വൈറലാകുന്നു.
കെയ് വില്‍ നിന്നുള്ള അതിരാവിലെയുള്ള ഒരു പ്രസംഗത്തില്‍, യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി റഷ്യന്‍ ജനതയോട് സമാധാനത്തിനായി നേരിട്ട് അഭ്യര്‍ഥിക്കുകയായിരുന്നു. ആസന്നമായ അധിനിവേശത്തെക്കുറിച്ചുള്ള ഭയം വര്‍ധിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ അഭ്യര്‍ഥന.
'യുക്രൈനിലെ ജനങ്ങളും യുക്രൈന്‍ സര്‍കാരും സമാധാനം ആഗ്രഹിക്കുന്നു,' സെലെന്‍സ്‌കി വീഡിയോയിലൂടെ പറഞ്ഞു. എന്നാല്‍ നമ്മുടെ സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ ജീവിതത്തിനും ഭീഷണിയാകുന്ന തരത്തില്‍ ഞങ്ങള്‍ ആക്രമണത്തിന് വിധേയരായാല്‍ തിരിച്ചടിക്കും എന്ന് സെലെന്‍സ്‌കി പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപോര്‍ട് ചെയ്യുന്നു.
'പീപിള്‍സ് റിപബ്ലികുകള്‍' എന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്ന ക്രെംലിന്‍ പിന്തുണയുള്ള രണ്ട് വിഘടനവാദി പ്രദേശങ്ങളായ ഡൊനെറ്റ്‌സ്‌കിന്റെയും ലുഹാന്‍സ്‌കിന്റെയും സ്വാതന്ത്ര്യം പുടിന്‍ അംഗീകരിച്ച് രണ്ട് ദിവസത്തിന് ശേഷം, ബുധനാഴ്ച നിയമനിര്‍മാതാക്കള്‍ ഏര്‍പെടുത്തിയ ദേശീയ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള വാര്‍ത്തയെ കുറിച്ച് സ്വന്തം ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് യുക്രൈന്‍ പ്രസിഡന്റ് സംസാരം ആരംഭിച്ചത്.
പെട്ടെന്ന് തന്നെ സെലെന്‍സ്‌കി റഷ്യന്‍ ജനതയിലേക്ക് തന്റെ ശ്രദ്ധ തിരിച്ചു, അവരുടെ ഭാഷയില്‍ അവരെ അഭിസംബോധന ചെയ്യുകയും റഷ്യയുമായി യുക്രൈന് പ്രശ്നമില്ലെന്നും അവര്‍ക്ക് ഒരു ദോഷവും ഉണ്ടാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു.
സ്റ്റേറ്റ് നിയന്ത്രിതമല്ലാത്ത മാധ്യമങ്ങളിലേക്കുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിക്കുന്ന റഷ്യന്‍ പൗരന്മാര്‍ക്ക് തന്റെ വാക്കുകള്‍ കേള്‍ക്കാന്‍ സാധിക്കില്ലെന്ന് യുക്രേനിയന്‍ നേതാവ് സമ്മതിച്ചു. അപ്പോഴും അവര്‍ 'സത്യം അറിയണം' എന്ന് അദ്ദേഹം പറഞ്ഞു.
'യുദ്ധം അതിന്റെ മൂര്‍ധന്യത്തില്‍ എത്തുന്നതിന് മുമ്പ് നിര്‍ത്തേണ്ടതുണ്ട് എന്നതാണ് സത്യം,' എന്നും അദ്ദേഹം പറഞ്ഞു.
യുക്രൈനിലേക്കുള്ള സൈനിക നുഴഞ്ഞുകയറ്റത്തിന് പുടിന്‍ അംഗീകാരം നല്‍കിയതായി സെലെന്‍സ്‌കി പറഞ്ഞു, 'ട്രിഗര്‍' ഏത് നിമിഷവും പ്രത്യക്ഷപ്പെടുമെന്നും 'യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ ഒരു വലിയ യുദ്ധം' ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
'ഈ ജ്വാല യുക്രൈനിലെ ജനങ്ങളെ മോചിപ്പിക്കുമെന്ന് അവര്‍ നിങ്ങളോട് പറയുന്നു, പക്ഷേ യുക്രേനിയന്‍ ജനത സ്വതന്ത്രരാണ്,' സെലെന്‍സ്‌കി പറഞ്ഞു. 'നിങ്ങളുടെ ടിവി വാര്‍ത്തയിലെ യുക്രൈനും യഥാര്‍ഥ യുക്രൈനും രണ്ട് വ്യത്യസ്ത രാജ്യങ്ങളാണ്. എന്നാല്‍ ഞങ്ങളുടേത് യഥാര്‍ഥമാണ്' എന്നും അദ്ദേഹം പറഞ്ഞു.
യുക്രേനിയക്കാര്‍ റഷ്യന്‍ സംസ്‌കാരത്തെ വെറുക്കുന്ന നിയോ-നാസികളാണെന്ന റഷ്യന്‍ ആരോപണങ്ങള്‍ അദ്ദേഹം നിരസിച്ചു, സ്വന്തം ജൂത പശ്ചാത്തലം അദ്ദേഹം ഉദ്ധരിച്ചു.
'ഞങ്ങള്‍ നാസികളാണെന്ന് നിങ്ങള്‍ പറയുന്നു. നാസിസത്തിനെതിരെ പോരാടാന്‍ എട്ടു ദശലക്ഷം ജീവന്‍ നല്‍കിയ ഒരു രാഷ്ട്രത്തിന് എങ്ങനെയാണ് അതിനെ പിന്തുണയ്ക്കാന്‍ കഴിയുക? ഞാന്‍ എങ്ങനെ ഒരു നാസിയാകും?' സെലെന്‍സ്‌കി ചോദിക്കുന്നു. 'സോവിയറ്റ് ആര്‍മിയുടെ കാലാള്‍പടയില്‍ മുഴുവന്‍ യുദ്ധത്തിലൂടെയും സ്വതന്ത്ര യുക്രൈനില്‍ കേണലായി മരിക്കുകയും ചെയ്ത എന്റെ മുത്തച്ഛനോട് ചോദിക്കൂ' എന്നും അദ്ദേഹം പറഞ്ഞു. യുക്രൈന്‍ റഷ്യയുടെ ഭാഗമാണെന്ന റഷ്യന്‍ വാദങ്ങളും സെലെന്‍സ്‌കി നിരസിച്ചു.
'അയല്‍ക്കാര്‍ എല്ലായ്‌പ്പോഴും പരസ്പരം സാംസ്‌കാരികമായി സമ്പന്നമാക്കുന്നു, പക്ഷേ അത് അവരെ ഒന്നാക്കുന്നില്ല, ഞങ്ങളെ നിങ്ങളില്‍ ലയിപ്പിക്കുന്നില്ല,' എന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ വ്യത്യസ്തരാണ്, പക്ഷേ ശത്രുക്കളാകാന്‍ ഇത് ഒരു കാരണമല്ല.'
ബുധനാഴ്ച വൈകി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ക്രെംലിനില്‍ നിന്ന് 'നിശബ്ദത' നേരിട്ടതായി സെലെന്‍സ്‌കി പറഞ്ഞു.
'സമാധാനത്തിനുവേണ്ടി റഷ്യയുടെ നേതൃത്വം ഞങ്ങളോടൊപ്പം ചര്‍ചയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, അവര്‍ നിങ്ങളോടൊപ്പം ചര്‍ചയ്ക്കായി മേശയിലിരുന്നേക്കാം,' റഷ്യന്‍ ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് സെലെന്‍സ്‌കി പറഞ്ഞു. 'റഷ്യക്കാര്‍ക്ക് യുദ്ധം വേണോ? ആ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, പക്ഷേ ഉത്തരം നിങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്നു.' എന്നും അദ്ദേഹം പറഞ്ഞു.
Keywords: Ukraine's Zelensky appeals directly to Russian citizens for peace after he was met with 'silence' when he tried to call Putin, Russia, Ukraine, Gun Battle, News, Trending, Video, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.