Crisis | അമേരിക്കയിൽ വളർന്നു വന്ന ലക്ഷകണക്കിന് ഇന്ത്യൻ കുട്ടികൾ നാടുകടത്തൽ ഭീഷണിയിൽ; കാരണമിതാണ്!
വാഷിംഗ്ടൺ: (KVARTHA) അമേരിക്കയിൽ വളർന്നു വന്ന ലക്ഷക്കണക്കിന് ഇന്ത്യൻ കുട്ടികൾ ഇന്ന് ഒരു വലിയ പ്രതിസന്ധി നേരിടുകയാണ്. 21 വയസ് പൂർത്തിയാകുന്നതോടെ അവർക്ക് അമേരിക്കയിൽ തുടരാൻ അനുമതി നഷ്ടപ്പെടുന്നതാണ് ഈ പ്രശ്നം. താത്കാലിക തൊഴിൽ വിസയിൽ വന്ന മാതാപിതാക്കളുടെ കൂടെ അമേരിക്കയിലെത്തിയ ഇവർ, അമേരിക്കൻ വിദ്യാഭാസം നേടി, അവിടെത്തന്നെ വളർന്നു. എന്നാൽ നിയമപരമായ തടസങ്ങൾ കാരണം, തങ്ങളുടെ സ്വന്തം രാജ്യമായി കരുതുന്ന അമേരിക്കയിൽ തുടരാൻ കഴിയാതെ വരുന്ന അവസ്ഥയാണ് ഇവർക്ക്.
അമേരിക്കൻ ഇമിഗ്രേഷൻ നിയമപ്രകാരം, 21 വയസിന് താഴെയുള്ള വിവാഹിതരായ കുട്ടികൾക്ക് മാത്രമേ മാതാപിതാക്കളുടെ ആശ്രിതത്വം ലഭിക്കൂ. 21 വയസ് പൂർത്തിയാകുന്നതോടെ ഈ ആശ്രിതത്വം നഷ്ടപ്പെടും. ഇത് 'ഏജിംഗ് ഔട്ട്' എന്നാണ് അറിയപ്പെടുന്നത്. നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി (എൻഎഫ്എപി) നടത്തിയ പഠനപ്രകാരം, 12 ലക്ഷത്തിലധികം ഇന്ത്യക്കാർ ഗ്രീൻ കാർഡിനായി കാത്തിരിക്കുകയാണ്. ഇതിൽ ലക്ഷക്കണക്കിന് കുട്ടികൾക്ക് 21 വയസ് പൂർത്തിയാകുന്നതോടെ നാടുകടത്തൽ ഭീഷണിയുണ്ട്.
ഈ പ്രശ്നത്തിന് പരിഹാരം കാണാൻ നിയമനിർമ്മാണ നടപടികൾ ആവശ്യമാണെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ എതിർപ്പുമൂലം ഇതുവരെ നടപടിയായിട്ടില്ല. അമേരിക്കയിൽ വളർന്നുവന്ന ഇത്തരം കുട്ടികളെ രാജ്യം വിടാൻ നിർബന്ധിക്കുന്നത് മനുഷ്യത്വവിരുദ്ധമാണെന്നും കുടുംബങ്ങളെ തകർക്കുന്നതിനു തുല്യമാണെന്നും സാമൂഹിക പ്രവർത്തകർ ആരോപിക്കുന്നു. ഈ വിഷയത്തിൽ അടിയന്തരമായ നടപടികൾ ആവശ്യമാണെന്നും ഇത് ലക്ഷക്കണക്കിന് ജീവിതങ്ങളെ ബാധിക്കുമെന്നുമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ആവശ്യം.