'ജോലിയില്‍ പ്രവേശിച്ചുകൊണ്ട് ജീവനക്കാര്‍ സാധാരണ ജീവിതത്തിലേക്ക് തിരികെ വരണം'; അഫ്ഗാനിലെ മുഴുവന്‍ സര്‍കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാന്‍
Aug 17, 2021, 12:50 IST
ADVERTISEMENT
കാബൂള്‍: (www.kvartha.com 17.08.2021) അഫ്ഗാന്റെ ഭരണം പിടിച്ചെടുത്ത് രണ്ട് ദിവസം പിന്നിടുമ്പോള്‍ അഫ്ഗാനിലെ മുഴുവന്‍ സര്‍കാര്‍ ജീവനക്കാര്‍ക്കും പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാന്‍. പൊതുമാപ്പ് നല്‍കിയെന്നും മുഴുവന്‍ സര്‍കാര്‍ ജീവനക്കാരും ഓഫീസുകളില്‍ ജോലിക്കെത്തണമെന്നുമാണ് താലിബാന്‍ ഭരണകൂടത്തിന്റെ ആഹ്വാനം.

'എല്ലാവര്‍ക്കും പൊതുമാപ്പ് നല്‍കിയിരിക്കുന്നു. ഇനി എല്ലാവരും ധൈര്യത്തോടെ നിങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകണം'. - താലിബാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
നേരത്തെ നയതന്ത്ര പ്രതിനിധികള്‍, എംബസികള്‍, കോണ്‍സുലേറ്റ്, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം സുരക്ഷ ഉറപ്പാക്കുമെന്ന പ്രസ്താവനയുമായി താലിബാന്‍ രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര, ദേശീയ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കും. അവര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാവില്ല. നയതന്ത്ര പ്രതിനിധികള്‍ക്കായി സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയാണ് താലിബാന്റെ ലക്ഷ്യമെന്ന് വക്താവ് സുഹൈല്‍ ശഹീന്‍ പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയായിരുന്നു താലിബാന്‍ വക്താവിന്റെ പ്രതികരണം.
ഓഗസ്റ്റ് 15നാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തത്. കാബൂള്‍ കൊട്ടാരത്തില്‍ നിന്ന് അഫ്ഗാനിസ്ഥാന്റെ പതാക നീക്കം ചെയ്ത് താലിബാന്റെ കൊടി നാട്ടി അധികാരം ഉറപ്പിച്ചിരുന്നു. കാബൂള്‍ കൊട്ടാരത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അറബ് മാധ്യമമായ അല്‍ ജസീറ പുറത്ത് വിട്ടിരുന്നു. അഫ്ഗാനിസ്ഥാന്റെ പേരുമാറ്റി ഇനി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നാണ് അറിയപ്പെടുക എന്നും താലിബാന്‍ പ്രഖ്യാപിച്ചു.
അതേസമയം അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്‍ഡ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ ഇന്‍ഡ്യ ആരംഭിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.