WindRunner | പറക്കാനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ വിമാനം; നിർമിച്ചത് മനുഷ്യർക്ക് സഞ്ചരിക്കാനല്ല! അത്ഭുതകരമായ വിന്റ് റണ്ണറിന്റെ വിശേഷങ്ങളിതാ

 


വാഷിംഗ്ടൺ: (KVARTHA) ഏറ്റവും വലിയ വിമാനങ്ങൾ നിർമിച്ച് റെക്കോർഡുകള്‍ സ്വന്തമാക്കാനുള്ള കുതിച്ചോട്ടത്തിലാണ് രാജ്യങ്ങള്‍. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ വിമാനം ആരാണ് നിർമിച്ചിരിക്കുന്നതെന്നും എന്തിനാണ് നിർമ്മിച്ചതെന്നും നിങ്ങൾക്കറിയാമോ? ആഗോള ഊർജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, കടലിലെ കാറ്റാടിപ്പാടങ്ങൾക്ക് ലോകമെമ്പാടും വളർച്ചാ സാധ്യതകളുണ്ട്. കാറ്റാടി ടർബൈനുകള്‍ വഴി ഉല്‍പാദിപ്പിക്കുന്ന വൻ തോതിലുള്ള ഊർജം വഴി നിലവിലെ ഊർജ പ്രതിസന്ധിയെ ഒരു പരിധി വരെ ലഘൂകരിക്കാനാകുമെന്നാണ് വിലയിരുത്തുന്നത്.

WindRunner | പറക്കാനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ വിമാനം; നിർമിച്ചത് മനുഷ്യർക്ക് സഞ്ചരിക്കാനല്ല! അത്ഭുതകരമായ വിന്റ് റണ്ണറിന്റെ വിശേഷങ്ങളിതാ

സാധാരണയെക്കാൾ കൂടുതൽ ഊർജം ഉൽപ്പാദിപ്പിക്കുന്ന ഭീമാകാരമായ കാറ്റാടി ടർബൈനുകൾ ഉണ്ട്. എന്നാല്‍ ഈ കാറ്റാടി യന്ത്രങ്ങളുടെ വിവിധ ഘടകങ്ങളെ റോഡു മാർഗം കയറ്റി അയക്കുകയെന്നത് അങ്ങേയറ്റം പ്രയാസമേറിയതും അപകടം പിടിച്ചതുമായ കാര്യമാണ്. അതിനാൽ ഈ പ്രശ്നത്തിന് അമേരിക്കയിലെ കൊളറാഡോ ആസ്ഥാനമായുള്ള എനർജി സ്റ്റാർട്ടപ്പായ റാഡിയ ഒരു പരിഹാരം കണ്ടെത്തി, ടർബൈനുകളെ വഹിക്കാൻ കഴിയുന്ന വിമാനങ്ങള്‍ ഉണ്ടാക്കുക. അങ്ങനെ ഉണ്ടാക്കിയതാണ് ഭീമാകാരമായ വിന്റ് റണ്ണർ (WindRunner) എന്ന വിമാനം. വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ വിമാനങ്ങളിലൊന്നാണിത്. വിമാനത്തിൻ്റെ സവിശേഷതകൾ നോക്കാം.

പ്രത്യേകതകൾ

വിന്റ് റണ്ണർ ഭീമാകാരമായ കടലോര കാറ്റാടി യന്ത്രങ്ങളെയും വഹിച്ച് വിദൂര യാത്രകള്‍ ചെയ്യുന്നതിന് വൈദഗ്ധ്യം നേടിയിട്ടുണ്ട്. ടർബൈനിന്റെ യന്ത്രഭാഗങ്ങൾ ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് നിഷ്പ്രയാസം എത്തിക്കാൻ വിന്റ് റണ്ണറിനു കഴിയും. 232 അടി (71 മീറ്റർ) ഉയരമുള്ള ഏറ്റവും വലിയ ബോയിംഗ് വിമാനമായ ബോയിംഗ് 747 നേക്കാൾ മികച്ച ശേഷി ഇതിനുണ്ട്. വലിപ്പമേറിയ വിമാനമായതിനാല്‍ ടർബൈനുകളുടെ ശരിയായ ലോഡിംഗ് സാധ്യമാകുന്നു. അതോടൊപ്പം പേറ്റന്റ് ഫീച്ചറായ നോസ് കാർഗോ ഡോർ വഴി വേഗത്തിലുള്ള ലോഡിംഗും ഉറപ്പാക്കുന്നു. 300 അടി നീളമുള്ള ഭീമാകാരമായ ബ്ലേഡുകൾ കാറ്റാടിപ്പാടങ്ങളിലേക്ക് നേരിട്ട് എത്തിക്കുക എന്നതാണ് വിൻഡ് റണ്ണറിൻ്റെ ദൗത്യം.

സുസ്ഥിരമായ വ്യോമയാന ഇന്ധനം ഉപയോഗിക്കാമെന്നതും ലാൻഡ് ചെയ്യുന്നതിന് ചരല്‍ റൺവേ മതിയാകും എന്നതുമാണ് മറ്റൊരു പ്രത്യേകത. ഡീകാർബണൈസേഷൻ എന്ന ലക്ഷ്യം കൈവരിക്കാൻ ഈ ദൗത്യം സഹായകമാകുമെന്നാണ് പ്രതീക്ഷ. വിമാന നിർമാണ കമ്പനിയായ റാഡിയയുടെ അഭിപ്രായത്തിൽ, വിന്റ് റണ്ണറിനു പ്രാദേശിക കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നതിനും തടസമില്ല. മറ്റ് വലിയ വാണിജ്യ വിമാനങ്ങൾക്ക് സഞ്ചരിക്കാനാകാത്ത 6,000 അടി പോലെയുള്ള ചെറിയ എയർസ്ട്രിപ്പുകളിൽ വിന്റ് റണ്ണറിന് ഇറങ്ങാനാകും.

മൂന്ന് ഒളിമ്പിക്സ് നീന്തൽക്കുളങ്ങൾക്ക് തുല്യമായ (2,72,000 ക്യുബിക് അടി) ചരക്ക് സൂക്ഷിക്കനുള്ള വിസ്‌തൃതി വിമാനത്തിനുണ്ട്. ഒരു ബോയിംഗ് 747-400 ന്റെ 12 ഇരട്ടി വ്യാപ്തമുള്ള വിമാനത്തിന് 356 അടി നീളവും 127 അടി ഉയരവുമാണുള്ളത്. ചിറകുകൾ 261 അടിയാണ്. ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ഭാരമേറിയ വിമാനമായ അൻ്റോനോവ് ആൻ-225 എന്ന വിമാനത്തെക്കാള്‍ വലുതാണ് വിന്റ് റണ്ണർ

ഡിസൈൻ

യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ്റെ (FAA) അംഗീകാരമുള്ളതും, നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷം തിരഞ്ഞെടുത്തതുമായ വ്യോമയാന സാമഗ്രികൾ, ഘടകങ്ങൾ, ഫാബ്രിക്കേഷൻ ടെക്നിക്കുകൾ എന്നിവ ഉപയോഗിച്ച് നിലവിലുള്ള സാങ്കേതികവിദ്യയിലും സുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് റാഡിയ ഇതു രൂപകല്പന ചെയ്തിരിക്കുന്നത്. സമാനമായ കൂടുതല്‍ വിമാനങ്ങള്‍ ഉടനെ വാനം തൊടും. അപകടസാധ്യത ഏറ്റവും കുറഞ്ഞ രീതിയിലുള്ള നിർമാണമാണ് വിന്റ് റണ്ണറിന്റേത് എന്ന് നിർമാതാക്കൾ പറയുന്നു.

Keywords: News, Malayalam-News, World, World-News, WindRunner, Largest Plane, Radia's WindRunner takes title of world's largest plane.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia