Imran Khan | ആര്‍ക്കു മുന്നിലും തല കുനിക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍; നേതാവിനെ കണ്ടെത്താനാകാതെ അറസ്റ്റ് വാറന്റുമായെത്തിയ പൊലീസ് സംഘം മടങ്ങി; പിന്നാലെ സംഭവിച്ചത്

 


ഇസ്ലാമാബാദ്: (www.kvartha.com) തോഷഖാന കേസുമായി ബന്ധപ്പെട്ട് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രികെ ഇന്‍സാഫ് പാര്‍ടി (പിടിഐ) നേതാവുമായ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനാകാതെ ഇസ്ലാമാബാദ് പൊലീസ് സംഘം മടങ്ങി. ഇമ്രാനെ അറസ്റ്റ് ചെയ്യാനായി കോടതി ഉത്തരവിനെ തുടര്‍ന്ന് ലഹോറിലെ വസതിയില്‍ എത്തിയെങ്കിലും, അദ്ദേഹത്തെ കണ്ടെത്താനായില്ലെന്ന് പൊലീസ് സംഘം പറഞ്ഞു. തുടര്‍ന്ന് തിരിച്ചുപോവുകയായിരുന്നു.

ഇതിനു പിന്നാലെ വസതിയില്‍ തടിച്ചുകൂടിയ പാര്‍ടി പ്രവര്‍ത്തകരെ ഇമ്രാന്‍ ഖാന്‍ അഭിസംബോധന ചെയ്തു. ആര്‍ക്കു മുന്നിലും തല കുനിക്കില്ലെന്നും പിന്തുണയ്ക്ക് നന്ദി അറിയിക്കാനാണ് പ്രവര്‍ത്തകരെ വിളിച്ചുകൂട്ടിയതെന്നും ഇമ്രാന്‍ ഖാന്‍ വിശദീകരിച്ചു.

Imran Khan | ആര്‍ക്കു മുന്നിലും തല കുനിക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍; നേതാവിനെ കണ്ടെത്താനാകാതെ അറസ്റ്റ് വാറന്റുമായെത്തിയ പൊലീസ് സംഘം മടങ്ങി; പിന്നാലെ സംഭവിച്ചത്

കോടതിയലക്ഷ്യക്കേസില്‍ ഇസ്ലാമാബാദ് കോടതിയാണ് ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട് തുടര്‍ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. സെഷന്‍സ് കോടതി ഇമ്രാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

അറസ്റ്റ് വാറന്റില്‍ ഇമ്രാന്‍ ഖാനെ കസ്റ്റഡിയിലെടുത്ത ശേഷം മാര്‍ച് ഏഴിന് കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവ്. അറസ്റ്റിനുള്ള നീക്കത്തിന്റെ ഭാഗമായി പ്രതിഷേധം ഭയന്ന് ഇമ്രാന്റെ വസതിക്കു മുന്നില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

ഇതിനിടെ പ്രതിഷേധവുമായി ഇമ്രാന്റെ അനുയായികളും രംഗത്തെത്തി. അറസ്റ്റ് തടയാന്‍ ഉടന്‍ തന്നെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തണമെന്ന് പ്രവര്‍ത്തകരോട് പാര്‍ടി ആവശ്യപ്പെട്ടിരുന്നു. ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനുള്ള ഏതൊരു ശ്രമവും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്ന് പിടിഐ സീനിയര്‍ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി പറഞ്ഞു.

പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നാണ് ഇമ്രാനെതിരെയുള്ള കേസ്. ഇത്തരത്തില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ വെളിപ്പെടുത്തണമെന്നാണ് നിയമം. നിശ്ചിത തുകയില്‍ കുറവാണ് മൂല്യമെങ്കില്‍ അവ കൈവശം വയ്ക്കാം. അല്ലാത്തവ 'തോഷഖാന' എന്ന സംവിധാനത്തിലേക്ക് പോകും. ഈ സമ്മാനങ്ങളുടെ 50 ശതമാനം നല്‍കി വാങ്ങാനാകും. എന്നാല്‍ ഇമ്രാന്‍ 20 ശതമാനം വരെ കുറച്ച് വാങ്ങുകയും അവ പിന്നീട് മറിച്ചുവില്‍ക്കുകയും ചെയ്തു എന്നാണ് ആരോപണം.

കേസില്‍ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തിരഞ്ഞെടുപ്പു കമിഷന്‍, പദവികള്‍ വഹിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കിയിരുന്നു. 2018 മുതല്‍ നാലു വര്‍ഷം പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 14 കോടി പാക് രൂപ (ഏകദേശം 5.25 കോടി ഇന്‍ഡ്യന്‍ രൂപ) വിലമതിക്കുന്ന വാച് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ ഇമ്രാന്‍ ഖാന്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്‌തെന്നാണ് ആരോപണം.

ആദ്യം സര്‍കാരിനെ ഏല്‍പിച്ച വസ്തുക്കള്‍ പിന്നീട് കുറഞ്ഞ വിലയ്ക്ക് ലേലത്തില്‍ വാങ്ങുകയും അനേകം ഇരട്ടി വിലയ്ക്ക് പൊതുവിപണിയില്‍ വില്‍ക്കുകയും ചെയ്തതായി ഇമ്രാന്‍ തന്നെ സമ്മതിച്ചിരുന്നു.

Keywords: Pakistan police attempt to arrest Imran Khan, can't find him, Islamabad, News, Politics, Police, Arrest, Trending, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia