കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ചാവേറാക്രമണം; ഞങ്ങളൊരിക്കലും മറക്കില്ല, പൊറുക്കില്ല, കനത്ത വില നല്‍കേണ്ടി വരും: പ്രതികാരം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍
Aug 27, 2021, 11:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിങ്ടണ്‍: (www.kvartha.com 27.08.2021) കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേറാക്രമണത്തില്‍ കടുത്ത പ്രതികരണവുമായി അമേരിക. ചാവേറാക്രമണത്തിന് ഉത്തരവാദികളായവര്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുമെന്ന് അറിയിച്ച ബൈഡന്‍ കാബൂളില്‍ സംഭവിച്ചതിന് പ്രതികാരം ചെയ്യുമെന്ന് മുന്നറിയിപ്പും നല്‍കി.
'ആരാണോ ഈ ആക്രണം നടത്തിയത് അല്ലെങ്കില്‍ അമേരികയെ ദ്രോഹിക്കണമെന്ന് ആരാണോ ആഗ്രഹിച്ചത് അവര്‍ ഒരു കാര്യം ഓര്‍ക്കുക ഞങ്ങള്‍ ഇത് ഒരിക്കലും മറക്കില്ല, ക്ഷമിക്കില്ല, ഞങ്ങള്‍ നിങ്ങളെ വേട്ടയാടി നിങ്ങളെക്കൊണ്ടു തന്നെ കണക്കു പറയിക്കും' ആക്രമണത്തിനു പിന്നാലെ വൈറ്റ് ഹൗസില്‍ നടത്തിയ വികാരഭരിതമായ പ്രസംഗത്തില്‍ ബൈഡന്‍ വ്യക്തമാക്കി. കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ 13 യുഎസ് സൈനികരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
അഫ്ഗാനിലുള്ള യുഎസ് പൗരന്മാരെ രക്ഷിക്കുമെന്ന് ആവര്‍ത്തിച്ച ബൈഡന്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ഈ മാസം 31നകം പൂര്‍ത്തിയാക്കുമെന്നും അറിയിച്ചു. താലിബാന്‍ അധികാരം പിടിച്ചതിനു ശേഷം കഴിഞ്ഞ 11 ദിവസത്തിനിടെ കാബൂളില്‍നിന്ന് യുഎസ് സഖ്യസേന 95,700 പേരെ ഒഴിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് രാജ്യം വിടാനായി കാബൂള്‍ വിമാനത്താവളത്തിന്റെ ഗേറ്റിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനം ഉണ്ടായത്. വിമാനത്താവളത്തില്‍ യുഎസ്, ബ്രിടീഷ് സൈനികര്‍ നിലയുറപ്പിച്ച ആബി ഗേറ്റിലായിരുന്നു ആദ്യ സ്‌ഫോടനം. വിമാനത്താവളത്തോടു ചേര്‍ന്നുള്ള ഹോടെലിനു സമീപം രണ്ടാം സ്‌ഫോടനമുണ്ടായി. സ്‌ഫോടനത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 73 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 140 ലേറെ പേര്‍ക്ക് പരിക്കേറ്റു. അമേരികയുടെ 15 ഓളം സേനാംഗങ്ങള്‍ക്കു പരിക്കേറ്റിട്ടുമുണ്ട്.
ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും ആളുകള്‍ വിമാനത്താവളത്തില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നും ബ്രിടന്റെയും യുഎസിന്റെയും മുന്നറിയിപ്പു വന്ന് മണിക്കൂറുകള്‍ക്ക് അകമായിരുന്നു ആക്രമണം. സ്‌ഫോടനത്തിനുപിന്നില്‍ ദാഇശ് ആണെന്ന് താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ദാഇശ് ഏറ്റെടുത്തതായി ബി ബി സി റിപോര്‍ട് ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

