Iran | ആയത്തുല്ല ഖമനയി അബോധാവസ്ഥയിലോ, മുജ്‌തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവാകും? ആരാണ് ഇദ്ദേഹം, അറിയാം


● ഇറാനിയൻ രാഷ്ട്രീയത്തിൽ നിർണായകമായ വികാസം
● മുജ്തബ ഇസ്ലാമിക കാര്യങ്ങളിൽ അറിവുള്ളയാളാണ്
● ഇറാനിലെ രഹസ്യാന്വേഷണ വിഭാഗങ്ങളുമായി ബന്ധമുണ്ടെന്നു സൂചനകൾ
ടെഹ്‌റാൻ: (KVARTHA) ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഗുരുതരാവസ്ഥയിലാണെന്ന അഭ്യൂഹങ്ങൾക്കിടയിൽ പിന്‍ഗാമിയായി മകന്‍ മുജ്‌തബ ഖമനിയെ തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകള്‍. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സെപ്റ്റംബർ 26ന് തന്നെ വിദഗ്ധ സമിതി (അസംബ്ലി ഓഫ് എക്സ്പേർട്സ്) പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുത്തിരുന്നുവെന്നാണ് റിപോർട്ടുകൾ,
ആയത്തുല്ല അലി ഖമനയി തന്നെ സമിതിയിലെ 60 അംഗങ്ങളെ വിളിച്ച് പിൻഗാമിയെ രഹസ്യമായി തീരുമാനിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരം. മുജ്തബയുടെ പേര് സഭ ഏകകണ്ഠമായാണ് അംഗീകരിച്ചതെന്നാണ് പറയുന്നത്.
ആരാണ്
ആയത്തുല്ല അലി ഖമനയിയുടെ ആറു മക്കളില്‍ രണ്ടാമനാണ് 55കാരനായ മുജ്‌തബ. പിതാവിനെപ്പോലെ ഇസ്ലാമിക കാര്യങ്ങളിൽ അറിവുള്ളയാളാണ്. 2009-ലെ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ പ്രതിഷേധങ്ങൾ ശക്തമായി അടിച്ചമർത്തുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചതോടെയാണ് ലോകശ്രദ്ധയിൽ അദ്ദേഹം ആദ്യമായി എത്തിയത്. തന്റെ പിതാവിന്റെ പാത പിന്തുടർന്ന്, 2021-ൽ അദ്ദേഹത്തിന് പരമോന്നത നേതാവായി സേവനമനുഷ്ഠിക്കാനുള്ള ആയത്തുല്ല പദവി ലഭിച്ചു.
മുജ്തബ സർക്കാരിൽ ഔദ്യോഗിക പദവി വഹിക്കുന്നില്ലെങ്കിലും, സർക്കാരിന്റെ പ്രധാന തീരുമാനങ്ങളിൽ നിർണായക പങ്കു വഹിക്കുന്നു. അദ്ദേഹത്തെ പലപ്പോഴും പൊതുവേദികളിൽ കാണാറില്ല. ചില റിപ്പോർട്ടുകൾ അദ്ദേഹത്തിന് ഇറാനിലെ രഹസ്യാന്വേഷണ വിഭാഗങ്ങളുമായി ബന്ധമുണ്ടെന്നും സൂചിപ്പിക്കുന്നു. ഇബ്രാഹിം റൈസി ഇറാൻ പ്രസിഡൻറായതോടെ മുജ്തബയുടെ സ്വാധീനം കൂടുതൽ വർദ്ധിച്ചിരുന്നു. റൈസിയുടെ പിൻഗാമിയായി മുജ്തബ വരുമെന്നാണ് പലരും വിശ്വസിച്ചിരുന്നത്.
മൂത്തമകനെ പരിഗണിച്ചില്ല
85 വയസ്സുള്ള ആയത്തുല്ല അലി ഖമനയി ഗുരുതരാവസ്ഥയിലാണെന്നാണ് വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച രാവിലെ, ഖമേനി കോമയിലേക്ക് വീണുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മരണത്തിന് മുമ്പ്, രാജ്യം സമാധാനപൂർവം മുന്നോട്ടു പോകാൻ, അധികാരം കൈമാറ്റത്തിനുള്ള എല്ലാ ഉത്തരവാദിത്തങ്ങളും തന്റെ മകന് ഏൽപ്പിച്ചിട്ടുണ്ടെന്ന് സൂചനകളുണ്ട്. എന്നാൽ, ആയത്തുല്ല ഖമനയി മൂത്തമകൻ മുസ്തഫയെ പിൻഗാമിയാക്കാത്തത് ശ്രദ്ധേയമായി. ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല.
35 വർഷമായി പദവിയിൽ
ഇറാനിലെ ഏറ്റവും ഉയർന്ന സ്ഥാനം പരമോന്നത നേതാവിന്റേതാണ്. രാഷ്ട്രീയം മുതൽ മതം വരെ, രാജ്യത്തിന്റെ എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്റെ തീരുമാനമാണ് അന്തിമം. പ്രസിഡന്റ് പോലും അദ്ദേഹത്തേക്കാൾ താഴെയാണ്. സൈന്യം, കോടതി, മതം എന്നിവയെക്കുറിച്ചുള്ള എല്ലാ തീരുമാനങ്ങളും അദ്ദേഹം തന്നെയാണ് എടുക്കുന്നത്. അദ്ദേഹം എന്ത് തീരുമാനം എടുത്താലും അതിനെ ആരും ചോദ്യം ചെയ്യാൻ പാടില്ല.
1979-ലെ ഇസ്‌ലാമിക വിപ്ലവത്തിൽ ഷാ മുഹമ്മദ് റെസ പഹ്‌ലവിയെ പുറത്താക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ആയത്തുല്ല അലി ഖമനയി. വിപ്ലവത്തിനു ശേഷം ഇറാന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഖമേനി, 1989 വരെ ഈ പദവിയിൽ തുടർന്നു. അതേ വർഷം, ഇറാന്റെ പരമോന്നത നേതാവ് റൂഹുല്ല ഖമനയി അന്തരിച്ചപ്പോൾ, ആയത്തുല്ല അലി ഖമനയിയെ പുതിയ പരമോന്നത നേതാവായി നിയമിച്ചു. 1989 മുതൽ ഇറാന്റെ പരമോന്നത നേതാവായി തുടരുന്ന അദ്ദേഹം ഇറാനിലെ മത, സാമൂഹിക, രാഷ്ട്രീയത്തിൽ 35 വർഷത്തിലേറെയായി നിർണായകമായ സാന്നിധ്യമാണ്.
ഞായറാഴ്ച സോഷ്യൽ മീഡിയയിൽ ആയത്തുല്ല അലി ഖമനയിയുടെ ആരോഗ്യത്തെക്കുറിച്ച് നിരവധി കിംവദന്തികൾ പ്രചരിച്ചു. ചിലർ അദ്ദേഹം കോമയിലാണെന്ന് പറഞ്ഞു. കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെ, ഇസ്രാഈൽ പേജർ ആക്രമണത്തിൽ പരിക്കേറ്റ് സുഖം പ്രാപിച്ച് ഇറാനിലായിരുന്ന ലെബനനിലെ ഇറാൻ അംബാസഡർ മൊജ്തബ അമാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതിൻ്റെ വീഡിയോ ഇറാനിയൻ സർക്കാർ പങ്കിട്ടു.
Imam Khamenei met with Iran's ambassador to #Lebanon pic.twitter.com/Mk4aVlsG2O
— Khamenei Media (@Khamenei_m) November 18, 2024
വീഡിയോയുടെ തീയതി കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും, ഖമേനിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള വാർത്തകൾക്ക് മറുപടിയായി ഇത് പുറത്തുവിട്ടതായിരിക്കാമെന്നാണ് റിപ്പോർട്ട്.
#Iran #Khamenei #MiddleEast #politics #succession #news