ഇസ്രയേൽ 'ഡാഡി'യുടെ സഹായം തേടി; ട്രംപിൻ്റെ ഇടപെടലിനെ പരിഹസിച്ച് ഇറാൻ


● പ്രകോപനം തുടർന്നാൽ ഇറാൻ അതിന്റെ യഥാർഥ ശക്തി പുറത്തെടുക്കുമെന്ന് മുന്നറിയിപ്പ്.
● ഇറാനുമായി ആണവ ചർച്ച വേണമെങ്കിൽ ഖാംനഈയെ ബഹുമാനിക്കണം.
● അമേരിക്ക ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചിരുന്നു.
● ഖാംനഈയുടെ ജീവൻ രക്ഷിച്ചത് താനാണെന്ന് ട്രംപ് അവകാശപ്പെട്ടു.
● ഭീഷണികളെ ദയയോടെ സ്വീകരിക്കുന്ന നയമല്ല തങ്ങളുടേതെന്ന് ഇറാൻ.
ടെഹ്‌റാൻ: (KVARTHA) ഇറാന്റെ കനത്ത ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ മറ്റ് വഴികളില്ലാതെ യുഎസ് പ്രസിഡന്റ് ട്രംപിന്റെ സഹായം ഇസ്രയേൽ തേടിയെന്ന് പരിഹസിച്ച് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി. ട്രംപിനെ പരിഹാസരൂപേണ 'ഡാഡി' എന്ന് വിശേഷിപ്പിച്ച അബ്ബാസ്, ഇനിയും പ്രകോപിപ്പിച്ചാൽ വെടിനിർത്തൽ തീരുമാനം മറന്ന് ഇറാൻ അതിന്റെ യഥാർഥ ശക്തി പുറത്തെടുക്കാൻ മടിക്കില്ലെന്നും മുന്നറിയിപ്പ് നൽകി. സമൂഹമാധ്യമമായ 'എക്‌സി'ലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇറാന്റെ മിസൈലുകൾ കൊണ്ട് നാട് നാമാവശേഷമാകും എന്ന് കണ്ടതോടെ മറ്റ് വഴികളില്ലാതെ ഇസ്രയേൽ അവരുടെ 'ഡാഡി'യുടെ (ട്രംപിന്റെ) അടുത്തേക്ക് ഓടുന്നത് ഞങ്ങൾ ലോകത്തിന് കാണിച്ചുകൊടുത്തു. ഭീഷണിയും അപമാനപ്പെടുത്തലും ഇറാന്റെ ശ്രേഷ്‌ഠരായ ജനങ്ങൾ ഒരിക്കലും പൊറുക്കില്ല. ഞങ്ങൾ ബലഹീനരാണ് എന്ന തെറ്റിദ്ധാരണ പുലർത്തി ഇനിയും തെറ്റുകൾ ചെയ്യാൻ മുതിർന്നാൽ ഇറാന്റെ യഥാർത്ഥ ശക്തി പുറത്തെടുക്കാൻ ഞങ്ങൾ മടിക്കില്ല. ഇറാന്റെ ശക്തിയെക്കുറിച്ചുള്ള എല്ലാവരുടെയും സംശയം ഞങ്ങൾ തീർത്തുകൊടുക്കും,’ അബ്ബാസ് 'എക്‌സി'ൽ കുറിച്ചു.
ഇറാനുമായി ആണവ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ യുഎസ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെക്കുറിച്ച് ബഹുമാനമില്ലാതെ സംസാരിക്കുന്നതും മോശം വാക്കുകൾ ഉപയോഗിക്കുന്നതും നിർത്തണമെന്ന് ട്രംപിനോട് അബ്ബാസ് അരാഗ്‌ചി ആവശ്യപ്പെട്ടു.
‘ക്ഷമയാണ് ഇറാന്റെ ജനങ്ങളുടെ ഏറ്റവും വലിയ ശക്തി. ഞങ്ങളുടെ രാജ്യത്തിന്റെ മൂല്യത്തെപ്പറ്റിയും സ്വാതന്ത്ര്യത്തിന്റെ വിലയെപ്പറ്റിയും ഞങ്ങൾക്ക് പൂർണ്ണ ബോധ്യമുണ്ട്. ഞങ്ങളുടെ വിധി നിർണ്ണയിക്കാൻ ഞങ്ങൾ മറ്റാരെയും അനുവദിക്കില്ല. ഇറാനുമായി ആണവ ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാൻ യുഎസ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുടെ പരമോന്നത നേതാവിന് ബഹുമാനം നൽകിക്കൊണ്ട് സംസാരിക്കാൻ പ്രസിഡന്റ് ട്രംപ് തയ്യാറാവണം," അബ്ബാസ് വ്യക്തമാക്കി.
ആയത്തുള്ള ഖമേനിയെക്കുറിച്ച് ബഹുമാനമില്ലാതെ സംസാരിച്ച് അദ്ദേഹത്തിന്റെ കോടിക്കണക്കിന് വരുന്ന അനുയായികളെ ട്രംപ് വേദനിപ്പിക്കുന്നുവെന്നും അത് നിർത്തണമെന്നും അബ്ബാസ് ആവശ്യപ്പെട്ടു. നല്ല മനസ്സിന് പ്രതിഫലമായി നല്ല മനസ്സ് തന്നെ ലഭിക്കുമെന്നും ബഹുമാനം നൽകിയാൽ തിരിച്ചും ബഹുമാനം ലഭിക്കുമെന്നും ഇറാൻ വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ നിന്ദ്യമായ മരണത്തിൽനിന്ന് രക്ഷിച്ചതായുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തെയും അരാഗ്‌ചി അപലപിച്ചു. ട്രംപിന്റെ പരാമർശം അനാദരവ് നിറഞ്ഞതാണെന്നും തികച്ചും അസ്വീകാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘സമാധാന കരാർ ആഗ്രഹിക്കുന്നതിൽ പ്രസിഡന്റ് ട്രംപിന് ആത്മാർത്ഥതയുണ്ടെങ്കിൽ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഈയോട് കാണിക്കുന്ന അനാദരവും അസ്വീകാര്യവുമായ പരാമർശം ഒഴിവാക്കുകയും, അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെ വേദനിപ്പിക്കുന്നത് അവസാനിപ്പിക്കുകയും വേണം,’ അരാഗ്‌ചി കുറിച്ചു.
കഴിഞ്ഞയാഴ്ച ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയിരുന്നു. ജൂൺ 13-ന് ആരംഭിച്ച 12 ദിവസത്തെ യുദ്ധത്തിൽ ഇസ്രായേലിനൊപ്പം യു.എസും ചേർന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഖാംനഈയുടെ ജീവൻ രക്ഷിച്ചത് താനാണെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പറഞ്ഞതിന് പിന്നാലെയാണ് ശനിയാഴ്ച അരാഗ്‌ചി ഇത് അപലപിച്ച് രംഗത്ത് വന്നത്.
നിന്ദ്യമായ വൃത്തികെട്ട മരണത്തിൽ നിന്നും ഖാംനഈയെ രക്ഷിച്ചത് താനാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാന് യുദ്ധവിജയമുണ്ടായെന്ന ഖാംനഈയുടെ അവകാശവാദം വെറും നുണയാണെന്നും ട്രംപ് പറഞ്ഞു. ഖാംനഈയുടെ രാജ്യം നശിപ്പിക്കപ്പെട്ടു. മൂന്ന് ആണവ കേന്ദ്രങ്ങൾ ഇല്ലാതാക്കപ്പെട്ടു.
ഖാംനഈ എവിടെയാണ് അഭയം പ്രാപിച്ചിരിക്കുന്നതെന്ന് തനിക്ക് കൃത്യമായി അറിയാമായിരുന്നു. ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ ഇസ്രായേലിനെയോ യു.എസ് സായുധ സേനയെയോ അദ്ദേഹത്തിന്റെ ജീവിതം അവസാനിപ്പിക്കാൻ താൻ അനുവദിച്ചില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ആണവപദ്ധതികളുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഇനിയും ഇറാനെ ആക്രമിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി ഇറാനിൽ പരിശോധനകൾ നടത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അവസരം ലഭിച്ചിരുന്നെങ്കിൽ ഖാംനഈയെ വധിക്കുമായിരുന്നുവെന്ന പരാമർശവുമായി ഇസ്രായേൽ പ്രതിരോധമന്ത്രി കാട്‌സ് രംഗത്തുവന്നിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന് മനസ്സിലാക്കി ഖാംനഈ മാറിനിന്നെന്നും കാൻ പബ്ലിക് ടെലിവിഷനു നൽകിയ അഭിമുഖത്തിൽ കാട്‌സ് പറഞ്ഞിരുന്നു. ഭീഷണികളെയും അപമാനങ്ങളെയും ദയയോടെ സ്വീകരിക്കുന്ന നയമല്ല തങ്ങളുടേതെന്നും ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Iran mocks Israel for seeking Trump's help and condemns Trump's remarks.
#IranIsraelConflict #Trump #Iran #Israel #MiddleEast #NuclearDeal