ഒളിംപിക്സ് അവസാനിക്കുന്നത് വരെ യുക്രൈന്‍ അധിനിവേശം നീട്ടിവെക്കാന്‍ ചൈന റഷ്യയോട് ആവശ്യപ്പെട്ടുവോ?

 


വാഷിംഗ്ടന്‍: (www.kvartha.com 03.03.2022) ഒളിംപിക്സ് അവസാനിക്കുന്നത് വരെ യുക്രൈന്‍ അധിനിവേശം നീട്ടിവെക്കാന്‍ ചൈന റഷ്യയോട് ആവശ്യപ്പെട്ടതായി റിപോര്‍ട്. ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരെയും ഒരു യൂറോപ്യന്‍ ഉദ്യോഗസ്ഥനെയും പാശ്ചാത്യ രഹസ്യാന്വേഷണ റിപോര്‍ടിനേയും ഉദ്ധരിച്ച് ന്യൂയോര്‍ക് ടൈംസ് ആണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്.

ഒളിംപിക്സ് അവസാനിക്കുന്നത് വരെ യുക്രൈന്‍ അധിനിവേശം നീട്ടിവെക്കാന്‍ ചൈന റഷ്യയോട് ആവശ്യപ്പെട്ടുവോ?

മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ മുതിര്‍ന്ന റഷ്യന്‍ ഓഫിസറോട് ഫെബ്രുവരി ആദ്യം നടക്കുന്ന ബെയ്ജിംഗിലെ വിന്റര്‍ ഒളിംപിക്സ് അവസാനിക്കുന്നതിന് മുമ്പ് യുക്രൈനെ ആക്രമിക്കരുതെന്ന് പറഞ്ഞതായാണ് റിപോര്‍ട്.

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ കഴിഞ്ഞയാഴ്ച ഓപറേഷന്‍ ആരംഭിക്കുന്നതിന് മുമ്പ് യുക്രൈന്‍ ആക്രമിക്കാനുള്ള റഷ്യയുടെ പദ്ധതികളെക്കുറിച്ചോ ഉദ്ദേശ്യങ്ങളെക്കുറിച്ചോ മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് അറിവുണ്ടായിരുന്നതായി ഇന്റലിജന്‍സ് റിപോര്‍ട് സൂചിപ്പിച്ചതായി ടൈംസ് പറഞ്ഞു.

ചൈന ഈ അഭ്യര്‍ഥന നടത്തിയെങ്കിലും ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചതായി ഇക്കാര്യത്തെ കുറിച്ച് അറിയുന്ന ഒരു ഉറവിടം റോയിടേഴ്സിനോട് സ്ഥിരീകരിച്ചതായും എന്നാല്‍ ഉറവിടം ഏതെന്ന് വെളിപ്പെടുത്താന്‍ വിസമ്മതിച്ചതായും ടൈംസ് റിപോര്‍ട് ചെയ്യുന്നു.

'പ്രസക്തമായ റിപോര്‍ടുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന അവകാശവാദങ്ങള്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത ഊഹാപോഹങ്ങളാണ്, അവ ചൈനയെ കുറ്റപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ളതാണ്,' എന്ന് വാഷിംഗ്ടനിലെ ചൈനീസ് എംബസിയുടെ വക്താവ് ലിയു പെന്‍ഗ്യു പറഞ്ഞു.

എന്നാല്‍ യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ്, സിഐഎ, വൈറ്റ് ഹൗസ് നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ എന്നിവ ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല.

പാശ്ചാത്യ നേതാക്കളുടെ ആഴ്ചകളോളമുള്ള മുന്നറിയിപ്പുകള്‍ക്ക് ശേഷം, 2022 ബീജിംഗ് വിന്റര്‍ ഒളിംപിക്സ് അവസാനിച്ചതിന് തൊട്ടുപിന്നാലെ ഫെബ്രുവരി 24 ന് റഷ്യ വടക്ക്, കിഴക്ക്, തെക്ക് ഭാഗങ്ങളില്‍ നിന്ന് യുക്രൈനിലേക്ക് ത്രിതല അധിനിവേശം അഴിച്ചുവിട്ടതായും ടൈംസ് റിപോര്‍ട് ചെയ്യുന്നു.

ഫെബ്രുവരി നാലിന് ഒളിംപിക്സിന്റെ തുടക്കത്തില്‍ പുടിനും ചൈനീസ് നേതാവ് ഷി ജിന്‍പിംഗും കണ്ടുമുട്ടുകയും പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ കൂടുതല്‍ സഹകരിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും 'പരിധികളില്ലാത്ത' പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തു.

ചൈനീസ്-റഷ്യന്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഈ കൂടിക്കാഴ്ചയെ കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍ ഒരു പാശ്ചാത്യ രഹസ്യാന്വേഷണ വിഭാഗമാണ് പുറത്തുകൊണ്ടുവന്നതെന്നും ഇക്കാര്യം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായും ന്യൂയോര്‍ക് ടൈംസ് പറഞ്ഞു.

അധിനിവേശത്തിന് മുന്നോടിയായി യുക്രൈനിന് ചുറ്റുമുള്ള റഷ്യന്‍ സൈന്യത്തെ കുറിച്ച് വാഷിംഗ്ടന്‍ മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് രഹസ്യാന്വേഷണ വിവരം കൈമാറിയതായും ഇക്കാര്യം യു എസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായും ടൈംസ് റിപോര്‍ട് ചെയ്യുന്നു.

പുടിന്‍ എപ്പോള്‍ യുക്രൈനെ ആക്രമിക്കുമെന്ന് ചര്‍ച ചെയ്യുമ്പോള്‍ യുഎസിലെയും സഖ്യകക്ഷി സര്‍കാരുകളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രഹസ്യാന്വേഷണ വിവരം കൈമാറിയെന്നും എന്നാല്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ടെന്നും ഈ വിവരങ്ങള്‍ എത്ര വ്യാപകമായി പങ്കിട്ടുവെന്ന് വ്യക്തമല്ലെന്നും പത്രം പറയുന്നു.

അതിനിടെ അധിനിവേശത്തെക്കുറിച്ചുള്ള ഷീയുടെയും പുടിന്റെയും സംഭാഷണങ്ങള്‍ക്ക് മറ്റ് മുഖവില നല്‍കേണ്ടതില്ലെന്ന് ഇന്റലിജന്‍സുമായി അടുത്ത ബന്ധമുള്ള ഒരു ഉദ്യോഗസ്ഥന്‍ ടൈംസിനോട് പറഞ്ഞു.
പുടിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഷിക്ക് എത്രമാത്രം അറിയാമെന്ന് വ്യക്തമല്ലെന്ന് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷനല്‍ സ്റ്റഡീസ് തിങ്ക് ടാങ്കിലെ ചൈനയിലെ വിദഗ്ധനായ ബോണി ലിന്‍ പറഞ്ഞു.

യുക്രൈനില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കുന്ന കാര്യത്തില്‍ ചൈന മന്ദഗതിയിലാണെന്നും ബോണി ലിന്‍ അഭിപ്രായപ്പെട്ടു. 'ഇതുവരെയുള്ള തെളിവുകള്‍ കണക്കിലെടുക്കുമ്പോള്‍, ഇക്കാര്യത്തില്‍ ഒരു സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് കരുതുന്നു - റഷ്യ യുക്രൈനെ ആക്രമിക്കുന്ന വിവരം ഒരു പക്ഷെ ഷിക്ക് അറിയുകയോ അറിവില്ലെന്നോ എന്തുമാകാമെന്നും' അവര്‍ പറഞ്ഞു.

Keywords: China asked Russia to delay Ukraine invasion until after Olympics: Report, Washington, News, Report, Media, Ukraine, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia