Ceasefire Agreement | വെടിനിർത്തൽ കരാർ: ഗസ്സ സമാധാന പുലരിയിലേക്ക്; 15 മാസത്തെ നരകയാതനയ്ക്ക് വിരാമം


● ഞായറാഴ്ച മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും.
● ആദ്യ ഘട്ടം 42 ദിവസത്തേക്ക് നീണ്ടുനിൽക്കും.
● വെടിനിർത്തൽ തുടങ്ങി ആറാഴ്ചയ്ക്കകം ഫലസ്തീനികൾക്ക് വടക്കൻ ഗസ്സയിലേക്ക് മടങ്ങാൻ അനുമതി നൽകും.
ഗസ്സ: (KVARTHA) ഒന്നേകാൽ വർഷം നീണ്ട ഭീകരമായ സംഘർഷത്തിന് വിരാമമിട്ട് ഗസ്സ ഒരു പുതിയ പ്രഭാതത്തിലേക്ക് ഉണരുകയാണ്. ഇസ്രാഈലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാർ ഒപ്പുവെച്ചതായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ആൽതാനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലും അമേരിക്കയുടെ പിന്തുണയോടെയുമാണ് നിർണായകമായ ഈ കരാർ യാഥാർത്ഥ്യമായത്. ഞായറാഴ്ച മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഈ കരാറിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകി. ബന്ദി മോചനവും വെടിനിർത്തലും സാധ്യമാക്കുന്ന കരാറിൽ എത്തിയതായി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും എക്സിൽ കുറിച്ചു.
കരാർ പ്രകാരം, വെടിനിർത്തൽ മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. ആദ്യ ഘട്ടം 42 ദിവസത്തേക്ക് നീണ്ടുനിൽക്കും. ഈ കാലയളവിൽ ഹമാസ് തടവിലാക്കിയ സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കമുള്ള 33 ബന്ദികളെ മോചിപ്പിക്കും. ഇതിന് പകരമായി ഇസ്രാഈൽ തടവിലിട്ടിരിക്കുന്ന 1000 പലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിക്കും.
വെടിനിർത്തൽ തുടങ്ങി ആറാഴ്ചയ്ക്കകം ഫലസ്തീനികൾക്ക് വടക്കൻ ഗസ്സയിലേക്ക് മടങ്ങാൻ അനുമതി നൽകും. ഖത്തറിന്റെയും ഈജിപ്തിന്റെയും മേൽനോട്ടത്തിലായിരിക്കും ഈ മടക്കം. രണ്ടും മൂന്നും ഘട്ടങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെടിനിർത്തലിന്റെ പതിനാറാം ദിവസം ചർച്ച ചെയ്യും.
എന്നാൽ, വെടിനിർത്തൽ കരാറിൻ്റെ ചില വ്യവസ്ഥകളിൽ വ്യക്തത വരുത്താനുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു. ഉടൻതന്നെ അന്തിമ രൂപരേഖ തയ്യാറാകുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു. 2023 ഒക്ടോബറിൽ ഹമാസ് നടത്തിയ മിന്നൽ ആക്രമണത്തിൽ 251 പേരെ ബന്ദികളാക്കിയിരുന്നു. അവരിൽ 94 പേർ ഇപ്പോഴും ഹമാസിന്റെ തടവിലാണ്. ഇസ്രാഈൽ ഗസ്സയിൽ നടത്തിയ യുദ്ധത്തിൽ 46,000-ൽ അധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഒരു ലക്ഷത്തിലധികം പേർക്ക് പരുക്കേറ്റു.
വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിനു പിന്നാലെ ഗസ്സയിലെ ജനങ്ങൾ തെരുവിലിറങ്ങി ആഹ്ളാദം പ്രകടിപ്പിച്ചു. നൃത്തം ചെയ്തും പരസ്പരം ആലിംഗനം ചെയ്തും അവർ ഈ സമാധാനത്തിന്റെ സന്ദേശത്തെ വരവേറ്റു. പതിനഞ്ചു മാസക്കാലം നീണ്ടുനിന്ന സംഘർഷം പശ്ചിമേഷ്യയുടെ സ്ഥിരതയെ കാര്യമായി ബാധിച്ചിരുന്നു.
ട്രംപിന്റെ മധ്യസ്ഥന്റെയും ബൈഡൻ ഭരണകൂടത്തിന്റെയും ശ്രമഫലമായാണ് ഈ കരാർ യാഥാർത്ഥ്യമായത്. ബന്ദികളുടെ മോചനം ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനു മേൽ സ്വന്തം നാട്ടിൽ നിന്നുള്ള സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഒക്ടോബർ ഏഴിലെ ആക്രമണത്തിന് പിന്നാലെ നെതന്യാഹുവിൻ്റെ ഗവൺമെൻ്റ് വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. ഈ സംഘർഷം ലെബനൻ, ഇറാഖ്, യെമൻ എന്നിവിടങ്ങളിലെ ഇറാൻ പിന്തുണയുള്ള സംഘങ്ങൾ ഇസ്രായേലിനെതിരെ ആക്രമണം നടത്താനും കാരണമായി. ഇതിനിടെ ഹമാസിന്റെയും ഹിസ്ബുള്ളയുടെയും പ്രധാന നേതാക്കളെ ഇസ്രായേൽ വധിച്ചു. കൂടാതെ നിരവധി ഇസ്രായേൽ സൈനികർ കൊല്ലപ്പെടുകയും ചെയ്തു.
കരാറിൻ്റെ അനന്തരഫലങ്ങളെക്കുറിച്ച് വ്യക്തമല്ലാത്തതിനാൽ മേഖലയുടെ ദീർഘകാല സ്ഥിരത ഇപ്പോഴും ചോദ്യചിഹ്നമാണ്. എന്നിരുന്നാലും വെടിനിർത്തൽ ലോകത്തിന് ഒരു താൽക്കാലിക ആശ്വാസം നൽകുന്നുണ്ട്.
#GazaCeasefire #MiddleEastPeace #HamasIsraelDeal #GazaConflict #PeaceDeal #Israel