നാസി ക്രൂരതയുടെ മറവിൽ ഒളിച്ച്, ലോകത്തിന് പ്രതീക്ഷയുടെ വെളിച്ചം സമ്മാനിച്ച ആൻ ഫ്രാങ്കിന്റെ 96-ാം ജന്മദിനം: അവളുടെ ഡയറിക്കുറിപ്പുകൾ ഒരു കാലഘട്ടത്തിന്റെ നേർച്ചിത്രം


● 1929 ജൂൺ 12-ന് ജർമ്മനിയിൽ ജനിച്ചു.
● നാസി ഭരണകൂടത്തിന്റെ ക്രൂരതകൾക്ക് ഇരയായി.
● 1942-ൽ ഡയറി എഴുതാൻ തുടങ്ങി.
● രണ്ടുവർഷം കുടുംബത്തോടൊപ്പം ഒളിവിൽ കഴിഞ്ഞു.
● കോൺസെൻട്രേഷൻ ക്യാമ്പിൽ വെച്ച് മരിച്ചു.
● അവളുടെ ഡയറി പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചു.
ഭാമനാവത്ത്
(KVARTHA) ഇന്ന് (ജൂൺ 12) ആൻ ഫ്രാങ്കിന്റെ 96-ാം ജന്മദിനം. ലോകത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരു ചരിത്രരേഖയായി മാറിയ, കേവലം 16 വയസ്സുവരെ മാത്രം ജീവിച്ച ഈ പെൺകുട്ടിയുടെ ഡയറിക്കുറിപ്പുകൾ, ലോകമെമ്പാടുമുള്ള അമ്പതോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട് ഒരു കാലഘട്ടത്തിന്റെ ശബ്ദമായി മാറി.
1929 ജൂൺ 12-ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലെ ഒരു ജൂത കുടുംബത്തിൽ ജനിച്ച ആൻ ഫ്രാങ്ക്, നാസി ഭരണകൂടത്തിന്റെ ക്രൂരതകൾക്ക് ഇരയായി ജീവിതം ഹോമിക്കുകയായിരുന്നു. ജർമ്മനിയിൽ ഹിറ്റ്ലറുടെ നാസി പാർട്ടിക്ക് ശക്തി പ്രാപിച്ചതോടെ ജൂതവിരോധം രൂക്ഷമായി. തുടർന്ന് ഫ്രാങ്കിന്റെ കുടുംബം നെതർലൻഡ്‌സിലെ ആംസ്റ്റർഡാമിലേക്ക് താമസം മാറി.
1942 ജൂൺ 12-ന് തന്റെ പതിമൂന്നാം ജന്മദിനത്തിൽ അച്ഛൻ സമ്മാനിച്ച ഡയറിക്ക് 'കിറ്റി' എന്ന് ഓമനപ്പേരിട്ട ആൻ, അന്നുമുതൽ അതിൽ തന്റെ ചിന്തകളും അനുഭവങ്ങളും കുറിക്കാൻ തുടങ്ങി. അതേ വർഷം ജൂലൈയിൽ ജർമ്മൻ സൈന്യത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടതോടെ, കുടുംബം ഒളിവിൽ പോവുകയായിരുന്നു.
ഒരു സുഹൃത്തിന്റെ കുടുംബം ഉൾപ്പെടെ എട്ടുപേർ ഒളിത്താവളത്തിൽ ഒരുമിച്ചു കഴിഞ്ഞു. പുറംലോകവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് ആൻ ഡയറി എഴുത്തിലും വായനയിലുമായി അവിടെ സമയം ചെലവഴിച്ചു.
ഡച്ച് പ്രവാസി ഗവൺമെന്റ് അംഗമായിരുന്ന ഗാരിറ്റ് ബോൾക്കസ്റൈൻ ലണ്ടൻ റേഡിയോയിൽ നടത്തിയ പ്രക്ഷേപണത്തിൽ നാട്ടുകാരോട് തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ഡയറിക്കുറിപ്പുകളായി എഴുതിവെക്കാൻ ആവശ്യപ്പെട്ടത് ആനിന്റെ ഡയറി എഴുത്തിന് കൂടുതൽ പ്രചോദനമായി.
രണ്ടുവർഷത്തിനുശേഷം 1944-ൽ ജർമ്മൻ രഹസ്യ പോലീസ് ആനിന്റെയും കുടുംബത്തിന്റെയും ഒളിത്താവളം കണ്ടെത്തുകയും അവരെ അറസ്റ്റ് ചെയ്ത് കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് മാറ്റുകയും ചെയ്തു. പോളണ്ടിലെ കുപ്രസിദ്ധമായ കോൺസെൻട്രേഷൻ ക്യാമ്പിൽ ആൻ അടിമപ്പണിക്ക് വിധേയയാവുകയും കഠിനമായ ജോലി കാരണം രോഗബാധിതയാവുകയും ചെയ്തു.
ടൈഫസ് രോഗം പിടിപെട്ട സഹോദരിയും ആനും ഒരേ മുറിയിലായിരുന്നു കഴിഞ്ഞിരുന്നത്. ചികിത്സ ലഭിക്കാതെ സഹോദരി സ്വന്തം കൺമുമ്പിൽ കുഴഞ്ഞുവീണ് മരിച്ചത് ആനിനെ മാനസികമായി വല്ലാതെ തകർത്തു. ഏതാനും ദിവസങ്ങൾക്കുശേഷം, മാർച്ച് മാസത്തിൽ 16 വയസ്സ് പൂർത്തിയാക്കുന്നതിന് മുൻപ് ആനും മരണത്തിന് കീഴടങ്ങി. അമേരിക്കയുടെയും ബ്രിട്ടന്റെയും സഖ്യസേന തൊട്ടടുത്ത മാസം ക്യാമ്പിലുള്ളവരെ മോചിപ്പിച്ചുവെങ്കിലും അതിനുമുമ്പേ ആൻ ഈ ലോകത്തോട് വിടപറഞ്ഞിരുന്നു.
ഏതാനും നാളുകൾക്കുശേഷം, ആൻ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലം വൃത്തിയാക്കാൻ വന്ന ഒരാളാണ് ആനിന്റെ ഡയറിക്കുറിപ്പുകൾ കണ്ടെത്തിയത്. അയാൾ അത് ആനിനെ ഒളിവിൽ കഴിയാൻ സഹായിച്ചിരുന്ന കുടുംബത്തെ ഏൽപ്പിക്കുകയും നാസി ഭരണത്തിന്റെ തകർച്ചയ്ക്ക് ശേഷം തിരികെയെത്തിയ ആനിന്റെ പിതാവിന് അവ കൈമാറുകയും ചെയ്തു. ഈ കുറിപ്പുകളാണ് പിന്നീട് 'ദി ഡയറി ഓഫ് ആൻ ഫ്രാങ്ക്' എന്ന പേരിൽ ലോകപ്രശസ്തമായത്.
ഏതുനിമിഷവും കടന്നുവരുമെന്ന് പ്രതീക്ഷിച്ചിരുന്ന മരണത്തിന്റെ കാലൊച്ചകളെ കാതോർത്തുകൊണ്ട് ഒളിത്താവളത്തിൽ കഴിഞ്ഞ ആൻ, ഹിറ്റ്ലറുടെ സേനയുടെ വരവോടെ അവസാനിക്കാവുന്ന ജീവിതത്തെ ഭീതിയോടെയാണ് കണ്ടത്. ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും വളരെ ആശങ്കയോടെയാണ് അവൾ തന്റെ കുറിപ്പുകളിലേക്ക് പകർത്തിയത്.
ബാലസാഹിത്യം എന്ന നിലയിൽ ഒരു കുട്ടി എഴുതിയതാണെങ്കിലും, ഈ ഡയറിക്കുറിപ്പുകൾ ലോകമെമ്പാടുമുള്ള ഏത് പ്രായത്തിലുള്ളവരും ആവേശത്തോടെ ഏറ്റുവാങ്ങി. ഒളിത്താവളത്തിലിരുന്ന് കാണാത്ത സൂര്യനെയും ചന്ദ്രനെയും പ്രകാശത്തെയും നിലാവിനെയും കുറിച്ച്, ഹൃദയമുള്ളവരെ ഹൃദയമില്ലാത്തവർ കീഴടക്കുന്ന ഭീതി നിറഞ്ഞ നിമിഷങ്ങളെക്കുറിച്ച് ആൻ എഴുതിയ കുറിപ്പുകൾ അന്നും ഇന്നും എന്നും സമാധാനം ആഗ്രഹിക്കുന്ന ജനതയുടെ മുന്നിൽ ഒരു കെടാവിളക്കായി നിലകൊള്ളും.
ആൻ ഫ്രാങ്കിന്റെ ജീവിതകഥയും ഡയറിക്കുറിപ്പുകളും നിങ്ങളെ എങ്ങനെ സ്വാധീനിച്ചു? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary (English): Celebrating Anne Frank's 96th birthday; her diary remains a powerful symbol of hope from Nazi cruelty.
#AnneFrank #Holocaust #DiaryOfAnneFrank #WorldHistory #NeverForget #Hope