തുര്‍ക്കിയിലും ഗ്രീസിലും വന്‍ ഭൂചലനം; മരിച്ചത് 22 പേര്‍, 800ഓളം പേര്‍ക്ക് പരിക്ക്, ചെറിയ തോതില്‍ സുനാമിയും
Oct 31, 2020, 11:29 IST
അങ്കാര: (www.kvartha.com 31.10.2020) തുര്‍ക്കിയിലും ഗ്രീസിലുമുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ 22 പേര്‍ മരിച്ചു. എണ്ണൂറോളം പേര്‍ക്കാണ് പരിക്ക്. റിക്ടര്‍ സ്‌കെയിലില്‍ 7.0 മഗ്നിറ്റിയൂട്ട് ശക്തി രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളിലും നിരവധി കെട്ടിട്ടങ്ങള്‍ തകര്‍ന്നു വീണു. ഭൂകമ്പത്തെ തുടര്‍ന്ന് ഈജിയന്‍ ദ്വീപില്‍ ചെറിയ തോതില്‍ സുനാമിയുണ്ടായതായി റിപോര്‍ട്ടുണ്ട്.
ഗ്രീക്ക് നഗരമായ കര്‍ലോവസിയില്‍ നിന്നും 14 കി.മീ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും യുഎസ് ജിയോളജിക്കല്‍ വകുപ്പ് വ്യക്തമാകുന്നു. അതേസമയം 6.7 ആണ് ഭൂകമ്പത്തിന്റെ കരുത്തെന്ന് തുര്‍ക്കിഷ് ഡിസാസ്റ്റര്‍ മാനേജ്മെന്റ ഏജന്‍സി പറയുന്നു. 6.6 ശക്തിയാണ് രേഖപ്പെടുത്തിയത് എന്നാണ് ഗ്രീക്ക് സര്‍ക്കാര്‍ പറയുന്നത്. ഇസ്മറില്‍ നാല് പേര്‍ മരണപ്പെട്ടെന്നും ഇരുപതോളം കെട്ടിട്ടങ്ങള്‍ തകര്‍ന്നുവെന്നുമാണ് വിവരം. ഗ്രീസില്‍ രണ്ട് കുട്ടികളാണ് മരിച്ചത്.
മരിച്ചവര്‍ക്ക് തുര്‍ക്കി പ്രസിഡന്റ് ത്വയിബ് എര്‍ദോഗാന്‍ അനുശോചനമറിയിച്ചു. തുര്‍ക്കിയില്‍ 20പേരും ഗ്രീസില്‍ രണ്ട് പേരുമാണ് മരിച്ചത്. മരണസംഖ്യ ഇനിയുമുയര്‍ന്നേക്കാമെന്ന് അധികൃതര്‍ സൂചന നല്‍കി. അപകടത്തെ തുടര്‍ന്ന് ഗ്രീക് പ്രധാനമന്ത്രി കിര്യാക്കോസ് മിട്സോടാകിസ് എര്‍ദോഗാനുമായി ഫോണില്‍ സംസാരിച്ചു.
വീടുകള്‍ തകര്‍ന്നതോടെ നിരവധി പേര്‍ പെരുവഴിയിലായി. 20 കെട്ടിടങ്ങള്‍ തകര്‍ന്നെന്ന് ഇസ്മിര്‍ മേയര്‍ ടുന്‍ക് സോയര്‍ സിഎന്‍എന്നിനോട് പറഞ്ഞു. തകര്‍ന്നുവീണ കെട്ടിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
തുര്‍ക്കിയില്‍ പള്ളികള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി തുറന്നുകൊടുത്തു. തുര്‍ക്കിയിലെ ഇസ്മിര്‍ മേഖലയിലാണ് ഭൂകമ്പത്തിന് പിന്നാലെ കടല്‍ കരയിലേക്ക് ഇരച്ചു കയറിയത്. ശക്തി കുറഞ്ഞ മിനി സുനാമിയാണ് ഉണ്ടായത് എന്നാണ് പ്രാദേശിക ഭരണകൂടം നല്‍കുന്ന വിവരം. റിക്ടര്‍ സ്‌കെയിലില്‍ 7.0 കരുത്ത് രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത് എന്ന് യുഎസ് ജിയോളജിക്കല്‍ വകുപ്പ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.