യുക്രൈനില്‍ ആക്രമണം തുടര്‍ന്ന് റഷ്യ; സ്‌കൂളിന് നേരെ നടത്തിയ ഷെലിങ്ങില്‍ 21 പേര്‍ കൊല്ലപ്പെട്ടു
Mar 18, 2022, 06:49 IST
കീവ്: (www.kvartha.com 18.03.2022) കിഴക്കന്‍ യുക്രൈനിലെ സ്‌കൂളിന് നേരെ റഷ്യന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. ഇതില്‍ 10 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ബഹുനില കെട്ടിടത്തിന്റെ മധ്യഭാഗത്താണ് ആക്രമണമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഖാര്‍കിവ് നഗരത്തിന് പുറത്തെ മെറേഫയിലെ സ്‌കൂളിനും സാംസ്‌കാരിക കേന്ദ്രത്തിനും നേരെയാണ് വ്യാഴാഴ്ച ആക്രമണമുണ്ടായത്. യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവിന് 30 കിലോമീറ്റര്‍ വടക്കാണ് ആക്രമണമുണ്ടായ മെറേഫ. ആഴ്ചകളായി റഷ്യന്‍ വ്യോമാക്രമണം തുടരുന്ന ഖാര്‍കീവ് നഗരം തകര്‍ന്ന നിലയിലാണുള്ളത്.
അതിനിടെ കഴിഞ്ഞ ദിവസമുണ്ടായ റഷ്യയുടെ വ്യോമാക്രമണത്തില്‍ മരിയുപോളിലെ തിയേറ്ററും തകര്‍ന്നു. കെട്ടിടത്തിനകത്ത് 100 കണക്കിന് ആളുകള്‍ കുടുങ്ങിയതായാണ് റിപോര്‍ടുകള്‍. ആക്രമണത്തെ തുടര്‍ന്ന് മൂന്നു നിലകളിലായുള്ള തിയേറ്ററില്‍ അഭയം പ്രാപിച്ചിരുന്ന ആളുകളാണ് കുടുങ്ങിയത്. കെട്ടിടം പൂര്‍ണമായും തകര്‍ന്നു.
അതേസമയം യുക്രൈനില്‍നിന്നു മടങ്ങാനായി താല്‍പര്യം പ്രകടിപ്പിച്ച ഏതാനും ഇന്‍ഡ്യക്കാര്‍ക്ക് എല്ലാ സഹായവും ഉറപ്പ് വരുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓപറേഷന്‍ ഗംഗ തുടരുകയാണെന്നും 20 ഓളം പേര്‍ക്ക് സഹായം ലഭ്യമാക്കിയതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.