ഇടുക്കി ഡാം തുറന്നു; സെകന്‍ഡില്‍ പുറത്തേക്കൊഴുകുക ഒരു ലക്ഷം ലീറ്റര്‍ വെള്ളം
Oct 19, 2021, 12:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൊടുപുഴ: (www.kvartha.com 19.10.2021) മൂന്ന് വര്‍ഷത്തിന് ശേഷം ഇടുക്കി ഡാം തുറന്നു. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷടെറാണ് ആദ്യം തുറന്നത്. നീരൊഴുക്ക് പരിഗണിച്ചശേഷം രണ്ടും നാലും ഷടെറുകള്‍ തുറക്കും. വെള്ളം ചെറുതോണിയിലെത്തി. ഇവിടുത്തെ പാലത്തില്‍ ഗതാഗത നിയന്ത്രണമില്ല.
രാവിലെ 10:50 മുതല്‍ മിനിറ്റുകളുടെ ഇടവേളയില്‍ 3 മുന്നറിയിപ്പ് സൈറണ്‍ മുഴക്കിയശേഷമാണ് ഷടെര്‍ തുറന്നത്. നിലവിലെ ജലനിരപ്പ് 2398.08 അടിയാണ്. മൂന്ന് ഷടെറുകളും 35 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുന്നത്.
സെകന്‍ഡില്‍ ഒരു ലക്ഷം ലീറ്റര്‍ വെള്ളം പുറത്തേക്കൊഴുകും. ഷടെറുകള്‍ ഉയര്‍ത്തുമ്പോള്‍ പെരിയാറിലെ ജലനിരപ്പ് ഒരുമീറ്റര്‍ ഉയര്‍ന്നേക്കാം. ഇടുക്കിയിലെ വെള്ളം വൈകിട്ട് നാലുമണിയോടെ ആലുവ, കാലടി മേഖലയിലെത്തും. 2018 നെ അപേക്ഷിച്ച് പത്തിലൊന്നു വെള്ളം മാത്രമാകും പുറത്തേക്കൊഴുക്കുക.
വെള്ളം നിയന്ത്രിക്കാനുള്ള നിലവിലെ റൂള്‍ കര്‍വ് പ്രകാരം 2397.8 അടി എത്തിയാല്‍ റെഡ് അലേര്‍ട് പ്രഖ്യാപിക്കണം. നിലവില്‍ ഡാമിലെ ജലനിരപ്പ് 2397.96 അടി എത്തിയിട്ടുണ്ട്. 2398.86 അടി പരമാവധി സംഭരിക്കാന്‍ അനുമതിയുണ്ടെങ്കിലും ആ അളവില്‍ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തണമെങ്കില്‍ റെഡ് അലേര്‍ട് കഴിഞ്ഞാല്‍ ഷടെറുകള്‍ തുറക്കണം.
ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമില്‍ മാത്രമേ ഷടെര്‍ സംവിധാനമുള്ളൂ. ഇടുക്കി ആര്‍ച് ഡാമിനും കുളമാവ് ഡാമിനും ഷടെറുകളില്ല. മൂന്നുവര്‍ഷത്തിനുശേഷം വീണ്ടും ഇടുക്കി ഡാമിന്റെ ഷടെറുകള്‍ തുറക്കുന്നതിനായി കുറ്റമറ്റ മുന്നൊരുക്കങ്ങളാണ് നടന്നത്. വെള്ളമൊഴുകിപ്പോകുന്ന പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
2018 ഓഗസ്റ്റ് ഒന്‍പതിനാണ് ഇതിനു മുന്‍പ് ഇടുക്കി ഡാം തുറന്നത്. 26 വര്‍ഷത്തിനുശേഷം അന്ന് അണക്കെട്ട് തുറന്നപ്പോള്‍ അഞ്ചു ഷടെറുകള്‍ ഉയര്‍ത്തേണ്ടിവന്നു. രാവിലെ പമ്പ, ഇടമലയാര്‍ ഡാമുകളുടെ രണ്ടു ഷടെറുകള്‍ വീതം തുറന്നിരുന്നു.
തുറക്കുന്നത് അഞ്ചാം തവണ
1976 ഫെബ്രുവരി 12-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കമിഷന്‍ചെയ്ത ഇടുക്കി പദ്ധതിയില്‍ വെള്ളം ഒഴുക്കിക്കളയേണ്ടിവരുന്നത് ഇത് അഞ്ചാം തവണയാണ്. 1981 ഒക്ടോബര്‍ 23-നും 1992 ഒക്ടോബര്‍ 11-നും 2018 ഓഗസ്റ്റ് 9-നും ഒക്ടോബര്‍ ആറിനുമാണ് മുമ്പ് ഡാം തുറന്നത്.
ആദ്യ രണ്ടുതവണയും മോശമല്ലാത്ത കാലവര്‍ഷത്തെ തുടര്‍ന്നെത്തിയ കനത്ത തുലാവര്‍ഷമാണ് അണക്കെട്ടിനെ നിറച്ചത്. 2018-ല്‍ മഹാപ്രളയവും. 2018 ഓഗസ്റ്റ് ഒമ്പതിന് തുറന്ന ഷടെറുകള്‍ സെപ്റ്റംബര്‍ ഏഴിനാണ് താഴ്ത്തിയത്. ശക്തമായ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വീണ്ടും ഒക്ടോബര്‍ ആറിന് ഡാം തുറക്കുകയുണ്ടായി. കാലവസ്ഥാ മുന്നറിയിപ്പ് പിന്‍വലിച്ചതോടെ തൊട്ടടുത്ത ദിവസം അടക്കുകയും ചെയ്തു. ഇത്തവണ കാലവര്‍ഷം മുതല്‍ ഒഴിയാതെനിന്ന മഴ തുലാവര്‍ഷമെത്തുംമുമ്പുണ്ടായ ന്യൂനമര്‍ദത്തോടെ അതിശക്തമായതാണ് ജലനിരപ്പ് ഉയരാനിടയാക്കിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


