സമ്മേളന പ്രതിനിധികള്‍ക്ക് കൊടിയേരിയുടെ മുന്നറിയിപ്പ്

 


ADVERTISEMENT

സമ്മേളന പ്രതിനിധികള്‍ക്ക് കൊടിയേരിയുടെ മുന്നറിയിപ്പ്
കാലിക്കടവ്: നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി കാലിക്കടവില്‍ നടക്കുന്ന സി.പി.ഐ (എം) ജില്ലാ സമ്മേളന പ്രതിനിധികള്‍ക്ക് പൊളിററ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്റെ ശക്തമായ മുന്നറിയിപ്പ്. ചൊവ്വാഴ്ച നടന്ന പൊതു ചര്‍ച്ചയ്ക്ക് മറുപടി പ്രസംഗം നടത്തുമ്പോഴാണ് പാര്‍ട്ടിയുടെ കെട്ടുറപ്പിനെ തകിടം മറിക്കുന്ന പ്രതിനിധികള്‍ക്കെതിരെ കൊടിയേരി ബാലകൃഷ്ണന്‍ കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയത്.
ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടായാല്‍ അതിനെ വിഭാഗിയതായി കണേണ്ടിവരുമെന്ന് കൊടിയേരി പ്രസംഗത്തില്‍ എടുത്ത്പറഞ്ഞു. സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമുണ്ടായേക്കുന്നെ സൂചനയെ തുടര്‍ന്നാണ് കൊടിയേരിയുടെ മുന്നറിയിപ്പ് കാരണമെന്നറിയുന്നു.
സമ്മേളന രഹസ്യങ്ങള്‍ ചോര്‍ത്തിയതായി സംശയിക്കുന്ന 22 പ്രതിനിധികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്നുളള കോളുകളും എസ്.എം.എസുകളും ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത ചോര്‍ന്ന സംഭവം പാര്‍ട്ടി ഗൗരവത്തിലാണ് കാണുന്നത് അത് കൊണ്ട് തന്നെ അത് ചെയ്തവര്‍ ശക്തമായ നടപടി നേരിടേണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും കൊടിയേരി വ്യക്തമാക്കി. ബേഡകം പ്രശ്‌നം ഇനിയും കുത്തിപ്പൊക്കാന്‍ ശ്രമം നടത്തിയാല്‍ അവര്‍ വേരെ പാര്‍ട്ടി നോക്കി പോകേണ്ടി വരുമെന്നും പാര്‍ട്ടിയെ ധിക്കരിക്കുന്നവര്‍ ആരായിരുന്നാലും നടപടിയുണ്ടാകും. ഇത്തരക്കാര്‍ക്ക് ഉന്നതരുമായി ബന്ധമുണ്ടായാലും നടപടിക്ക് തടസ്സമുണ്ടാവില്ലെന്ന് കൊടിയേരി പറഞ്ഞു. വി.വി. രമേശനെതിരെയുളള അന്വേഷണം പ്രഹസനാമാണെന്ന പ്രതിനിധികളുടെ വിമര്‍ശനത്തിന് മറുപടിയായാണ് ഇക്കാര്യം കൊടിയേരി എടുത്ത് പറഞ്ഞത്.
ബേഡകത്ത് പാര്‍ട്ടി സമ്മേളന നഗരിയില്‍ കരിങ്കൊടി ഉയര്‍ത്തിയതും നീലേശ്വരത്ത് പിണറായുടെ ചിത്രത്തില്‍ ചാണകം തേച്ചതും പാര്‍ട്ടിക്കുളളില്‍ അരാജകത്വം സൃഷ്ടിക്കാനുളള ഗൂഡശ്രമമാണ്. ഇത്തരക്കാര്‍ക്ക് പാര്‍ട്ടിയില്‍ ഒരു സ്ഥാനവുമുണ്ടാകില്ലെന്നും കൊടിയേരി മുന്നറിയിപ്പ് നല്‍കി.
നീലേശ്വരത്ത് നിന്നുളള പ്രതിനിധികള്‍ വി.എസിനെ അനുകൂലിച്ച് സംസാരിച്ചപ്പോള്‍ ചെറുവത്തൂരില്‍ നിന്നുളള പ്രതിനിധികള്‍ വി.എസ്. അനുകൂല പ്രകടനത്തെയും വി.എസിന്റെ നടപടിയെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടാകുമായിരുന്ന കനത്ത പരാജയത്തിന് തടയിടാന്‍ വി.എസിന്റെ സ്ഥാനാര്‍ത്ഥ്വം കാരണമാണെന്ന് നീലേശ്വരത്ത് നിന്നുളളവര്‍ തുറന്നടിച്ചു.
ജില്ലയിലെ പാര്‍ട്ടിക്കുളളിലുണ്ടായ പ്രശ്‌നങ്ങള്‍ യഥാസമയം പരിഹരിക്കുന്നതില്‍ പി.കരുണാകരന്‍ എം.പിയും ജില്ലാ സെക്രട്ടറിയും പരാജയപ്പെട്ടെന്നും പ്രതിനികള്‍ കുററപ്പെടുത്തി.
അതിനിടെ സമവായത്തിലൂടെ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ കൊടിയേരി ബാലകൃഷ്ണനും പി.കരുണാകരനും പ്രതിനിധികളുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. പ്രതിനിധികളുടെ മനസ്സറിയാന്‍ പി.കരുണാകരന്‍ സെക്രട്ടറി സ്ഥാനത്തേക്ക് കെ.പി, സതീഷ് ചന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ചതായും സൂചനയുണ്ട്.
പുതിയ ജില്ലാ കമ്മിററിയെും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും ബുധനാഴ്ച ഉച്ചയോടെ തിരഞ്ഞെടുക്കും.
വൈകുന്നേരം കാലിക്കടവില്‍ ആയിരങ്ങള്‍ അണിനിരക്കുന്ന ബഹുജന പ്രകടനവും 5000 ചുവപ്പ് വളണ്ടിയര്‍മാരുടെ മാര്‍ച്ചും നടക്കും. വൈകിട്ട് നാലിന് ജോ്യതിബസു നഗറില്‍ ചേരുന്ന പൊതുസമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
പൊതുപ്രകടനത്തില്‍ പ്രകടനത്തില്‍ തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, എളേരി ഏരിയകളില്‍ നിന്നായി അരലക്ഷത്തോളം ആളുകള്‍ പങ്കെടുക്കും. ചെറുവത്തൂര്‍ മട്ടലായി ജെടിഎസ് ഗ്രൗണ്ടില്‍നിന്നും പ്രധാന പ്രകടനവും തടിയന്‍കൊവ്വല്‍ പോളിക്ക് സമീപത്തുനിന്ന് ഉപ പ്രകടനവും ആരംഭിക്കും. പകല്‍ 2.30ന് ഏരിയകളില്‍ നിന്നുള്ള ചുവപ്പ് വളണ്ടിയര്‍മാര്‍ മട്ടലായി ജെടിഎസ് ഗ്രൗണ്ടില്‍ അണിനിരക്കും. വിവിധ നിശ്ചല- ചലന ദൃശ്യങ്ങളും പ്രകടനത്തില്‍ അവതരിപ്പിക്കും.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia