ലോക ഫുട്ബോളിലെ മിശിഹ ലയണൽ മെസ്സിയെപ്പോലെ ഇന്ത്യൻ ക്രിക്കറ്റിന് വിരാട് കോഹ്ലി; കിരീട നേട്ടത്തിലെ സാമ്യതകൾ ചർച്ചയാകുന്നു


● മെസിയും കോഹ്ലിയും ഇതിഹാസ താരങ്ങൾ.
● മെസ്സിയുടെ ലോകകപ്പ് സ്വപ്നം പൂവണിഞ്ഞു.
● കോഹ്ലിക്ക് ഐപിഎൽ കിരീടം.
● 18 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ കോഹ്ലിക്ക് കപ്പ്.
● മെസ്സി ലോകകപ്പ് നേടിയത് 36 വർഷത്തിന് ശേഷം.
● ആർസിബിക്ക് കന്നിക്കിരീടം.
● കോഹ്ലിക്ക് പുതിയ റെക്കോർഡ്.
ഭാമനാവത്ത്
(KVARTHA) ലോക ഫുട്ബോളിൽ 'മിശിഹാ' എന്ന് വിളിക്കുന്ന ലയണൽ മെസിയെപ്പോലെയാണ് ഇന്ത്യയ്ക്ക് വിരാട് കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള കോഹ്ലിയുടെ വിടവാങ്ങൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കെന്നല്ല ലോകത്തെ ക്രിക്കറ്റ് ആരാധകർക്ക് പോലും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ജന്മസിദ്ധമായ പ്രതിഭാവിലാസവും പോരാളിയുടെ കരുത്തും ചടുലമായ ശരീരഭാഷയും കൊണ്ട് ആരാധകരെ കോൾമയിർ കൊള്ളിക്കുകയും ത്രസിപ്പിക്കുകയും ചെയ്തവരാണ് മെസിയും കോഹ്ലിയും. രണ്ടും വ്യത്യസ്ത കായിക ഇനങ്ങളാണെങ്കിലും മൈതാനത്ത് അവരുണ്ടെങ്കിൽ ശ്രദ്ധാകേന്ദ്രവും ആവേശവുമായി മാറുന്നത് അവർ ഇതിഹാസ താരങ്ങളായതുകൊണ്ടാണ്.
ലുസെയ്‌ലില്‍ ലയണൽ മെസ്സിയുടെ ലോകകപ്പ് സ്വപ്‌നം പൂവണിഞ്ഞതുപോലെ വിരാട് കോഹ്ലിയുടെ ഇന്ത്യൻ പ്രീമിയർ ലീഗിലെ കിരീടമോഹത്തിന് അഹമ്മദാബാദിൽ പൂർണത കൈവരിച്ചിരിക്കുകയാണ്. 2008 മുതൽ 2026 വരെ നീണ്ട 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിരാട് കോഹ്ലിക്കും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനും കാവ്യനീതി ലഭിച്ചിരിക്കുകയാണ്. ഐപിഎല്ലിന്റെ 18-ാം സീസണിൽ കോഹ്ലിയും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ആദ്യമായി ഐപിഎൽ കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ്.
ഫുട്‌ബോൾ ഇതിഹാസമായ മെസ്സി മറ്റെല്ലാം വെട്ടിപ്പിടിച്ചിട്ടും ലോകകപ്പ് നേടിയില്ലെന്ന പരിഹാസത്തിന് പാത്രമായിരുന്നു. ഫുട്‌ബോളിന്റെ മിശിഹാ ഒരുതവണയെങ്കിലും ലോകകപ്പ് ഉയർത്തുന്നത് കാണാൻ ആരാധകരെല്ലാവരും കാത്തിരുന്നു. ആ നീണ്ട കാത്തിരിപ്പിനാണ് 2022 ഖത്തർ ലോകകപ്പിൽ അവസാനമായത്. വിരാട് കോഹ്ലിയും ഐപിഎൽ കിരീടമില്ലെന്ന പരിഹാസങ്ങൾക്കൊടുവിലാണ് കന്നിക്കപ്പിൽ മുത്തമിട്ടത്. മെസ്സി ഫുട്‌ബോൾ ലോകകപ്പ് ഉയർത്തുന്നതുപോലെ, സച്ചിൻ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കുന്നതുപോലെ കോഹ്ലി ഐപിഎൽ കിരീടമുയർത്തുന്നത് കാണാനും, ഇതിഹാസങ്ങളുടെ കരിയറിന് പൂർണത വരാനും ഓരോ ആരാധകനും അത്രകണ്ട് മോഹിച്ചിട്ടുണ്ടാകും.
ഇപ്പോൾ ഫുട്‌ബോൾ ലോകകപ്പ് ഫൈനലിൽ ലയണൽ മെസ്സിയുടെയും ഐപിഎൽ ഫൈനലിൽ വിരാട് കോഹ്ലിയുടെയും വിജയങ്ങൾ തമ്മിലുള്ള സാമ്യതകൾ കണ്ടെത്തുകയാണ് സോഷ്യൽ മീഡിയ. ലുസെയ്ല്‍ സ്‌റ്റേഡിയത്തിലെ ലോകകപ്പ് കലാശപ്പോരിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ മെസ്സിയും മുഖംപൊത്തി മൈതാനത്ത് വിതുമ്പുകയായിരുന്നു. ഐപിഎൽ ഫൈനലിൽ പഞ്ചാബിനെതിരെ ബെംഗളൂരു വിജയമുറപ്പിച്ച നിമിഷം കോഹ്ലിയും വികാരാധീനനായി മുട്ടുകുത്തിയിരിക്കുകയാണ് ചെയ്തത്.
ഇനിയും തീർന്നില്ല സാമ്യതകൾ. ഫിഫ ലോകകപ്പിൽ 36 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മെസ്സി കന്നിക്കപ്പുയർത്തുന്നതെങ്കിൽ വിരാട് കോഹ്ലിയുടെ ഐപിഎൽ കന്നികിരീടമെന്ന മോഹം സാക്ഷാത്കരിക്കപ്പെടുന്നത് 18 വർഷങ്ങൾക്ക് ശേഷമാണ്. മൂന്ന് തവണ ഫൈനലിലെത്തിയതിന് ശേഷമാണ് മെസ്സിയും കോഹ്ലിയും തങ്ങളുടെ മോഹകിരീടം സ്വന്തമാക്കുന്നത്.
ഐപിഎൽ 2025-ന്റെ കലാശപ്പോരിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. നീണ്ട പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കോഹ്ലിക്കും സംഘത്തിനും കിരീട ധാരണം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ 190 റൺസ് നേടിയപ്പോൾ പഞ്ചാബിന്റെ മറുപടി 184-ൽ അവസാനിച്ചു. ആറ് റൺസിനാണ് ജയം.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിൽ ചരിത്ര റെക്കോർഡും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോഹ്ലി സ്വന്തമാക്കിയിട്ടുണ്ട്. പഞ്ചാബ് കിംഗ്‌സിനെതിരായ കലാശപ്പോരാട്ടത്തിലാണ് ആർസിബിയുടെ മുൻ നായകൻ ചരിത്രം സൃഷ്ടിച്ചത്. ബെംഗളൂരുവിന് വേണ്ടി ഓപണറായി ഇറങ്ങിയ കോഹ്ലി 35 പന്തിൽ മൂന്ന് ബൗണ്ടറി അടക്കം 43 റൺസെടുത്ത് പുറത്താവുകയായിരുന്നു.
ഐപിഎല്ലിന്റെ 18 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയ താരമെന്ന റെക്കോർഡും കോഹ്ലി സ്വന്തം പേരിലെഴുതിച്ചേർത്തു. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബിക്ക് വേണ്ടി ഓപണറായെത്തിയ കോഹ്ലി ആദ്യ ബൗണ്ടറി നേടിയതോടെയാണ് പുതുചരിത്രം പിറന്നത്. ഈ റെക്കോർഡിൽ ശിഖർ ധവാനെ മറികടക്കുകയും ചെയ്തു. നമ്മുടെ നൂറ്റാണ്ട് ദർശിച്ച ഇതിഹാസ താരങ്ങളാണ് മെസിയും കോഹ്ലിയും. അനർഗളമായി അവർ കളി തുടരട്ടെയെന്നാണ് ഓരോ കായികപ്രേമിയും ആഗ്രഹിക്കുന്നത്. അരുവികൾ നിറഞ്ഞൊഴുകുന്നത് വനത്തെ മത്തുപിടിപ്പിക്കും. അതുപോലെയാണ് ഇതിഹാസ താരങ്ങൾ ഗ്യാലറികളിൽ അലയൊലി തീർക്കുന്നത്. മനുഷ്യരുടെ ജീവിതത്തിന് ഊർജ്ജം നൽകുന്ന കായിക ഇതിഹാസങ്ങൾ ഇനിയും തുടരട്ടെ.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: Messi and Kohli's similar paths to major titles celebrated
#Messi #Kohli #IPL2025 #WorldCup #Cricket #Football