സ്പെയിൻ ജയിച്ചാൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് മാർക് കുകുറെല്ല; അർജൻ്റീനയെ നേരിടാൻ സജ്ജമായി യൂറോ ചാമ്പ്യൻമാർ
ADVERTISEMENT
● ടൂർണമെൻ്റിലുടനീളം ഒരു ഗോൾ മാത്രം വഴങ്ങിയ സ്പെയിൻ പ്രതിരോധം അർജൻ്റീനയ്ക്ക് വലിയ വെല്ലുവിളിയാകും
● റോഡ്രിയുടെ നേതൃത്വത്തിലുള്ള മധ്യനിരയാണ് ടീമിൻ്റെ നെടുന്തൂൺ
● ലമീൻ യമാലിൻ്റെ ക്രോസുകളും നീക്കങ്ങളും സ്പെയിൻ ആക്രമണത്തിൽ നിർണായകമാകും
● ലൂയിസ് ഡെ ലാ ഫുയെൻ്റെയുടെ കീഴിൽ അച്ചടക്കമുള്ള ശൈലിയുമായി യൂറോ ചാമ്പ്യൻമാർ
ന്യൂയോർക്ക്: (KVARTHA) ലോകകപ്പ് നേടിയാൽ സ്‌പാനിഷ് ടീമിൽ നിന്ന് വിരമിക്കുമെന്ന് പ്രതിരോധ താരം മാർക് കുകുറെല്ല. 'ഫൈനലിൽ ജയിച്ചാൽ തൊട്ടടുത്ത ദിവസം കോച്ചിനെ വിളിച്ച് വിരമിക്കുന്ന കാര്യം പറയും. യൂറോ കപ്പും ലോകകപ്പും കിട്ടിയാൽ അതിനപ്പുറം മറ്റൊന്നും നേടാനില്ല' - ഇരുപത്തേഴുകാരൻ വ്യക്തമാക്കി. നേരത്തെ ടീം കപ്പുയർത്തിയാൽ പരിശീലകൻ ലൂയിസ് ഡെ ലാ ഫുയെൻ്റെയുടെ ചിത്രം ടാറ്റു ചെയ്യുമെന്ന് കുകുറെല്ല പ്രഖ്യാപിച്ചിരുന്നു.
ആക്രമണത്തിലും പ്രതിരോധത്തിലും കരുത്തർ
ലോകകപ്പിൽ ഏറ്റവും കൂടുതൽ ഷോട്ട് തൊടുത്ത ടീമാണ് സ്പെയിൻ. ഏഴ് മത്സരങ്ങളിൽ 120 ഷോട്ടുകളാണ് ഇവർ തൊടുത്തത്. നേടിയ ഗോളുകൾ 13 എണ്ണത്തിൽ ഒതുങ്ങുമെങ്കിലും സ്പെയിൻ എത്രത്തോളം അപകടകാരികളാണെന്ന് തെളിയുന്നതാണ് ഈ കണക്ക്. പ്രതിരോധം മാത്രമല്ല, ആക്രമണത്തിലും സ്പെയിൻ മുന്നിലാണ്.
ലയണൽ മെസ്സിയുടെ മികവിൽ പന്ത് തട്ടുന്ന അർജൻ്റീനയ്ക്കെതിരെ പ്രതിരോധത്തിനൊപ്പം പ്രത്യാക്രമണം കൂടി സ്പെയിൻ നടപ്പാക്കും. പ്രതിരോധത്തിൽ ഒറ്റ ഗോൾ മാത്രമേ വഴങ്ങിയുള്ളൂവെന്നത് യൂറോ ചാമ്പ്യൻമാരുടെ കളിമികവിന് അടിവരയിടുന്ന കണക്കാണ്. ആദ്യ കളിയിൽ കേപ് വെർദെയ്ക്കെതിരെ ഗോളടിക്കാതെ തിരിച്ചിറങ്ങിയ സ്പെയിൻ അല്ല ഇപ്പോൾ കളത്തിലുള്ളത്.
സ്പെയിനിൻ്റെ തന്ത്രങ്ങൾ
മധ്യനിരയെ കളിയേൽപ്പിക്കുന്ന ശൈലിയാണ് സ്‌പാനിഷ് പരിശീലകൻ ലൂയിസ് ഡെ ലാ ഫുയെൻ്റേയുടേത്. പ്രധാന ചുമതല എതിർനീക്കങ്ങളുടെ മുനയൊടിക്കുകയും അവർക്ക് വിടവ് നൽകാതിരിക്കലുമാണ്. റോഡ്രിയാണ് ടീമിൻ്റെ നെടുന്തൂൺ. പ്രതിരോധത്തിൽ പൗ കുബാർസിക്കും അറിക് ലപോർട്ടയ്ക്കും തൊട്ടുമുന്നിലാണ് റോഡ്രിയുടെ സ്ഥാനം.
സഹായത്തിനായി ഫാബിയാൻ റൂയിസുമുണ്ട്. ഗോൾകീപ്പർ ഉനായ് സിമോണിൻ്റെ ജോലി ഇവർ പകുതിയായി കുറയ്ക്കും. ഡാനി ഒൽമോയുടെ ചുമതല ആക്രമണത്തിലേക്ക് കണ്ണിചേരുകയെന്നതാണ്. വശങ്ങളിൽ മാർക് കുകുറെല്ലയും പെഡ്രോ പോറോയും കയറിവന്ന് ആക്രമണനിരയെ സഹായിക്കും.
മുന്നേറ്റത്തിൽ ലമീൻ യമാലും മിക്കേൽ ഒയർസബാലും അലെക്സ് ബയേനയും അണിനിരക്കും. പകരക്കാരുടെ നിരയിൽ പെഡ്രിയും ഫെറാൻ ടോറെസും മിക്കേൽ മെറീനോയുമുണ്ട്. യമാലിൻ്റെ ക്രോസുകളും ബോക്സിലേക്കുള്ള നീക്കങ്ങളുമാകും സ്പെയിനിൻ്റെ കളിയിൽ നിർണായകമാകുക.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക.
Article Summary: Marc Cucurella vows to retire if Spain wins the World Cup title.
#MarcCucurella #SpainFootball #WorldCupFinal #ArgentinaVsSpain #LuisDeLaFuente #LamineYamal #FootballNews #AmmuNews
