Racism | 'ആദ്യ ദിവസം അവര്‍ എന്നെ കറുത്ത കുരങ്ങനെന്ന് വിളിച്ചപ്പോള്‍ ഞാന്‍ കാര്യമാക്കിയില്ല, എന്നാല്‍ രണ്ടാം ദിവസവും അവരത് തുടര്‍ന്നു'; ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടയില്‍ താന്‍ നേരിട്ട വംശീയ അധിക്ഷേപത്തെക്കുറിച്ച് പറഞ്ഞ് മുഹമ്മദ് സിറാജ്
Mar 14, 2023, 17:13 IST
മുംബൈ: (www.kvartha.com) ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടയില്‍ താന്‍ നേരിട്ട വംശീയ അധിക്ഷേപത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്‍ഡ്യന്‍ ക്രികറ്റ് താരം മുഹമ്മദ് സിറാജ്. ആദ്യ ദിവസം അവര്‍ തന്നെ കറുത്ത കുരങ്ങനെന്ന് വിളിച്ചപ്പോള്‍ താന്‍ കാര്യമാക്കിയില്ലെന്നും മദ്യപിച്ചാണ് അവര്‍ അത് ചെയ്തതെന്നാണ് കരുതിയതെന്നും എന്നാല്‍ രണ്ടാം ദിവസവും അതു തുടര്‍ന്നതോടെ അംപയര്‍മാരോട് വംശീയ അധിക്ഷേപത്തെക്കുറിച്ചു പരാതിപ്പെടാന്‍ തീരുമാനിച്ചുവെന്ന് സിറാജ് പറഞ്ഞു.
പിന്നീട് ഈ വിഷയം അജിന്‍ക്യ രഹാനെയോട് പറഞ്ഞപ്പോള്‍ അദ്ദേഹം അംപയര്‍മാരോട് പരാതിപ്പെട്ടതായും മുഹമ്മദ് സിറാജ് ആര്‍സിബിയുടെ പോഡ്കാസ്റ്റില്‍ വെളിപ്പെടുത്തി. ഓസ്‌ട്രേലിയന്‍ ആരാധകര്‍ ജസ്പ്രീത് ബുമ്രയെയും അപമാനിച്ചതോടെ വേണമെങ്കില്‍ മത്സരം നിര്‍ത്തിവച്ച് ഇന്‍ഡ്യന്‍ താരങ്ങള്‍ക്ക് മടങ്ങാമെന്ന് അംപയര്‍മാര്‍ നിര്‍ദേശിച്ചതായും സിറാജ് വെളിപ്പെടുത്തി.
'പ്രശ്‌നം പരിഹരിക്കുന്നതുവരെ നിങ്ങള്‍ക്ക് മൈതാനം വിടാമെന്ന് അംപയര്‍മാര്‍ ഞങ്ങളോട് നിര്‍ദേശിച്ചിരുന്നു. എന്തിനാണ് മൈതാനം വിട്ടുപോകുന്നതെന്നും അധിക്ഷേപിച്ചവരെ പുറത്താക്കണമെന്നും അജിന്‍ക്യ രഹാനെ പറഞ്ഞു.'- സിറാജ് വ്യക്തമാക്കി.
2020-21ലെ ടെസ്റ്റ് പരമ്പരയ്ക്കിടെ ഓസ്‌ട്രേലിയയിലെ ആരാധകരില്‍നിന്ന് വംശീയ അധിക്ഷേപം നേരിട്ടതായി ഇന്‍ഡ്യന്‍ ക്രികറ്റ് ടീം, മാച് റഫറിക്ക് പരാതി നല്‍കിയിരുന്നു. ഇന്‍ഡ്യന്‍ താരങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപം ഉണ്ടായതിനെ തുടര്‍ന്ന് താരങ്ങളെ അപമാനിച്ച ആറ് ഓസ്‌ട്രേലിയന്‍ ആരാധകരെ സ്റ്റേഡിയത്തില്‍നിന്ന് പുറത്താക്കുകയും ഓസ്‌ട്രേലിയന്‍ ക്രികറ്റ് ബോര്‍ഡ് താരങ്ങളോട് മാപ്പും പറഞ്ഞിരുന്നു.
Keywords: News, National, India, Australia, Sports, Cricket, Top-Headlines, Players, Social-Media, Assault, 'I was called a black monkey...': Mohammed Siraj recalls racist slur during Sydney Test against Australia
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.