കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ആളുകള്‍ ആശുപത്രികളില്‍ ഇടം ലഭിക്കാതെ വലയുമ്പോള്‍ ഐ പി എലിന്റെ പേരില്‍ വിവിധ കമ്പനികളും സര്‍കാരും വന്‍തോതില്‍ പണമൊഴുക്കുന്നതിനെ ചോദ്യം ചെയ്ത് ആന്‍ഡ്രൂ ടൈ

 


മുംബൈ: (www.kvartha.com 27.04.2021) കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഇന്ത്യയില്‍ ആളുകള്‍ ആശുപത്രികളില്‍ ഇടം ലഭിക്കാതെ വലയുമ്പോള്‍, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) പേരില്‍ വിവിധ കമ്പനികളും സര്‍കാരും വന്‍തോതില്‍ പണമൊഴുക്കുന്നതിനെ ചോദ്യം ചെയ്ത് രാജസ്ഥാന്‍ റോയല്‍സിന്റെ ഓസ്‌ട്രേലിയന്‍ താരം ആന്‍ഡ്രൂ ടൈ. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ആളുകള്‍ ആശുപത്രികളില്‍ ഇടം ലഭിക്കാതെ വലയുമ്പോള്‍ ഐ പി എലിന്റെ പേരില്‍ വിവിധ കമ്പനികളും സര്‍കാരും വന്‍തോതില്‍ പണമൊഴുക്കുന്നതിനെ ചോദ്യം ചെയ്ത് ആന്‍ഡ്രൂ ടൈ
കോവിഡ് വ്യാപനത്തിനിടെ 'വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി' ആന്‍ഡ്രൂ ടൈ നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു. അതിനു പിന്നാലെയാണ് കോവിഡ് സൃഷ്ടിച്ച കനത്ത പ്രതിസന്ധിക്കിടെ ഐപിഎലിനായി പണമൊഴുക്കുന്നതിനെ ചോദ്യം ചെയ്ത് ടൈ രംഗത്തെത്തിയത്. ഈ സീസണില്‍ രാജസ്ഥാനു വേണ്ടി ഒരേയൊരു മത്സരത്തില്‍ മാത്രമാണ് ടൈ കളത്തിലിറങ്ങിയത്.

'ഈ പ്രതിസന്ധിയെ ഇന്ത്യന്‍ ഭാഗത്തുനിന്നൊന്നു നോക്കൂ. ആളുകള്‍ക്ക് ആശുപത്രികളില്‍ പോലും ഇടം ലഭിക്കാത്ത പ്രതിസന്ധി ഘട്ടത്തില്‍, ഐപിഎലിനായി കോടികളൊഴുക്കാന്‍ ഇക്കണ്ട കമ്പനികള്‍ക്കും ടീമുകള്‍ക്കും സര്‍കാരിനും എങ്ങനെ കഴിയുന്നു?' ടൈ ചോദിക്കുന്നു. അതേസമയം, മനസ്സു മടുത്തിരിക്കുന്ന ആളുകള്‍ക്ക് പ്രതീക്ഷ നല്‍കാന്‍ സാധിക്കുമെങ്കില്‍ ഐപിഎല്‍ തുടരുന്നതാണ് നല്ലതെന്നും ടൈ അഭിപ്രായപ്പെട്ടു.

'സമ്മര്‍ദം നിറഞ്ഞ കാലത്ത് ആളുകള്‍ക്ക് അല്‍പം ആശ്വാസം പകരാനും പ്രതീക്ഷ നല്‍കാനും സാധിക്കുമെങ്കില്‍, ഐപിഎല്‍ മുന്നോട്ടു പോകണമെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷേ, അങ്ങനെ ചിന്തിക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല. ഇക്കാര്യത്തില്‍ ആളുകളുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകളെ ഞാന്‍ മാനിക്കുന്നു' ടൈ പറഞ്ഞു.

'ഐപിഎല്‍ അധികൃതരും ബിസിസിഐ പ്രതിനിധികളും ഞങ്ങളെ സുരക്ഷിതരായി കാക്കാന്‍ എല്ലാ സന്നാഹവും ഒരുക്കിയിരുന്നു എന്നത് സത്യമാണ്. പക്ഷേ, ഇത്രമാത്രം ആളുകള്‍ കോവിഡ് മൂലം പുറത്ത് ബുദ്ധിമുട്ടനുഭവിക്കുമ്പോള്‍ ക്രികെറ്റ് കളിക്കാന്‍ എനിക്ക് മടി തോന്നി' ടൈ വെളിപ്പെടുത്തി.

ഐപിഎല്‍ കരാര്‍ ഉപേക്ഷിച്ച് ഇന്ത്യയില്‍നിന്ന് നാട്ടിലേക്കു മടങ്ങാന്‍ ഇടയായ സാഹചര്യവും മറ്റൊരു അഭിമുഖത്തില്‍ ടൈ വിവരിച്ചു. 'നാട്ടിലേക്കുള്ള എന്റെ മടക്കത്തിനു പല കാരണങ്ങളുണ്ട്. പക്ഷേ, പ്രധാന കാരണം സ്വദേശമായ പെര്‍ത്തിലെ നിയന്ത്രണങ്ങളാണ്. ഇന്ത്യയില്‍നിന്ന് വരുന്നവര്‍ക്ക് ഹോടെല്‍ ക്വാറന്റൈന്‍ ഉള്‍പെടെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് റിപോര്‍ടുണ്ടായിരുന്നു. പെര്‍ത്തില്‍ കോവിഡ് വ്യാപനം നിയന്ത്രണത്തിലാക്കാന്‍ സര്‍കാരുകള്‍ കഠിന ശ്രമത്തിലാണ്' ആന്‍ഡ്രൂ ടൈ പറഞ്ഞു.

'ഇതിനു പുറമെ ബയോ സെക്യുര്‍ ബബ്‌ളിലെ ജീവിതം കാരണമുണ്ടായ മടുപ്പും പിന്‍മാറ്റത്തിന് കാരണമായി. മറ്റൊരു രാജ്യത്ത് ലോക് ഡൗണില്‍ പെട്ടുപോകുന്നതിനു മുന്‍പേ നാട്ടിലെത്താമെന്ന ചിന്തയും മടക്കത്തിനു കാരണമായി. നാട്ടിലേക്ക് തിരികെയെത്താന്‍ ദിവസങ്ങളെണ്ണി കഴിയുമ്പോഴാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റിനു ശേഷം ബബ്‌ളിനു പുറത്ത് ജീവിച്ചത് ഏതാണ്ട് 11 ദിവസം മാത്രമാണ്. അതുകൊണ്ട് എന്തായാലും നാട്ടിലേക്കു മടങ്ങാമെന്ന് കരുതി' ടൈ പറഞ്ഞു.

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ രൂക്ഷതയും മടക്കത്തിനു കാരണമായതായി ടൈ വെളിപ്പെടുത്തി. 'ഇന്ത്യയിലെ കോവിഡ് വ്യാപനം ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഞാന്‍ നാട്ടിലേക്കു മടങ്ങുന്ന വിവരമറിഞ്ഞ് ഒട്ടേറെപ്പേര്‍ വിളിച്ചു. ചിലര്‍ ഞാന്‍ എങ്ങനെയാണ് നാട്ടിലേക്ക് എത്തിയതെന്ന് അറിയാന്‍ വിളിച്ചു. മറ്റു ചിലര്‍ എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലല്ലോയെന്ന് അന്വേഷിക്കാനും വിളിച്ചു. ഇനിയും ആരൊക്കെ ഐപിഎല്‍ ഉപേക്ഷിച്ച് നാട്ടിലേക്കു മടങ്ങുമെന്ന് അറിയില്ല' ടൈ പറഞ്ഞു.

ഐപിഎല്‍ 14ാം സീസണില്‍ കളിച്ചിരുന്ന അഞ്ച് താരങ്ങളാണ് ഇതിനകം നാടുകളിലേക്ക് മടങ്ങിയത്. ആന്‍ഡ്രൂ ടൈയ്ക്കു പുറമെ ഓസീസ് താരങ്ങളായ കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, ആദം സാംപ, ഇംഗ്ലിഷ് താരം ലിയാം ലിവിങ്സ്റ്റണ്‍, ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരാണ് ഇതിനകം ഐപിഎല്‍ ഉപേക്ഷിച്ചത്.

Keywords:  Has Andrew Tye Put His IPL Future In Doubt? Pacer Takes Jibe At Franchises; Here Is Why, Mumbai, News, Sports, IPL, Cricket, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia