Court Verdict | ഡൽഹി കലാപം: രാജ്യദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തിയ കേസിൽ ഷർജീൽ ഇമാമിന് ജാമ്യം; ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല!


ന്യൂഡെൽഹി: (KVARTHA) ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തിയ കേസിൽ ജെഎന്‍യു സര്‍വകലാശാല വിദ്യാര്‍ത്ഥിയും സാമൂഹിക പ്രവർത്തകനുമായ ഷർജീൽ ഇമാമിന് ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചു. ഡൽഹിയിലെ ജാമിഅ മില്ലിയ ഇസ്ലാമിയയിലും അലിഗഡ് മുസ്ലീം സർവകലാശാലയിലും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നാരോപിച്ചാണ് ഇമാമിനെതിരെ കേസെടുത്തത്.
ഷഹീൻ ബാഗ് പ്രതിഷേധത്തിൻ്റെ പ്രധാന സംഘാടകരിലൊരാൾ കൂടിയായ ഷർജീൽ ഇമാമിനെ 2020 ൽ ബിഹാറിലെ ജഹാനാബാദിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഈ കുറ്റകൃത്യത്തിനുള്ള പരമാവധി ശിക്ഷ ഏഴ് വർഷമാണെന്നും ആ കാലയളവിൻ്റെ പകുതിയിലധികം ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും ഷർജീൽ ഇമാം കോടതിയിൽ വാദിച്ചു. ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റ്, മനോജ് ജെയിൻ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
ജയിലിൽ തന്നെ തുടരും
അതേസമയം, ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ കൂടി പ്രതിയായതിനാൽ ഷർജീലിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ലെന്ന് അഭിഭാഷകൻ അഹ്‌മദ് ഇബ്രാഹിം പറഞ്ഞു. ഉമർ ഖാലിദ് അടക്കമുള്ള നിരവധി പേർ ഈ കേസിൽ പ്രതികളാണ്. മെയ് 28ന് ഇതേ കേസിൽ ഉമർ ഖാലിദിൻ്റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളിയിരുന്നു.