Criticism | എന്തുകൊണ്ടാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഒരു കേന്ദ്ര പദ്ധതിയെ 'ജാതി'  മുദ്രകുത്തി, അത് നടപ്പിലാക്കാത്തത്?

 
 Vishwakarma scheme rejection by Tamil Nadu
 Vishwakarma scheme rejection by Tamil Nadu

Photo Credit: X/ M.K.Stalin

● കരകൗശല തൊഴിലാളികള്‍ക്ക് പിന്തുണ നല്‍കുന്ന പദ്ധതിയാണിത്.  
● ഗുണഭോക്താക്കള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് 15,000 രൂപ പ്രോത്സാഹനവും വായ്പയും ലഭിക്കും. 
● അഞ്ച് ശതമാനം  പലിശ ഇളവ് നിരക്കില്‍ മൂന്ന് ലക്ഷം രൂപ വരെയാണ് വായ്പ. 

ആദിത്യൻ ആറന്മുള 

(KVARTHA) കേന്ദ്രവും തമിഴ്‌നാട് സര്‍ക്കാരും തമ്മിലുള്ള ഭിന്നത അതിരൂക്ഷമാണ്. ഒരിക്കല്‍ പോലും കേന്ദ്രത്തിന് മുന്നില്‍ മുട്ടുമടക്കാന്‍ തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഏറ്റവും ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ 2023ല്‍ ആരംഭിച്ച പ്രധാനമന്ത്രി വിശ്വകര്‍മ കേന്ദ്ര പദ്ധതി നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.  എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതും ജാതിയുടെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കാത്തതുമായ പദ്ധതിയാണ്  തമിഴ്നാടിന് ആവശ്യമെന്ന്, നവംബര്‍ 27ന് കേന്ദ്ര ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി ജിതന്‍ റാം മാഞ്ചിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. 

അതിന് ശേഷമാണ് തമിഴ്നാട് എംപിയും സ്റ്റാലിന്റെ സഹോദരിയുമായ കെ കനിമൊഴി ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കില്ലെന്ന് അറിയിച്ചത്. 'കുട്ടികള്‍ അവരുടെ മാതാപിതാക്കളുടെ തൊഴില്‍ ഏറ്റെടുക്കേണ്ട, ജാതി, കുല സമ്പ്രദായങ്ങളെ ഈ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നു. അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കനിമൊഴി പറഞ്ഞു.

എന്താണ് വിശ്വകര്‍മ പദ്ധതി?

കരകൗശല തൊഴിലാളികള്‍ക്ക് പിന്തുണ നല്‍കുന്ന പദ്ധതിയാണിത്.  ആശാരിപ്പണി, ശില്‍പം, ബോട്ട് നിര്‍മാണം, മണ്‍പാത്ര നിര്‍മാണം, കളിപ്പാട്ട നിര്‍മാണം, തയ്യല്‍ തുടങ്ങിയ 18 തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 500 രൂപ പ്രതിദിന സ്‌റ്റൈപ്പന്‍ഡോടെ അഞ്ച് മുതല്‍ 15 ദിവസം വരെ നീളുന്ന പരിശീലന പരിപാടികളിലൂടെ കരകൗശല വിദഗ്ധരെ കണ്ടെത്തുകയും നൈപുണ്യം നല്‍കുകയുമാണ് ഈ പദ്ധതിയുടെ പ്രഖ്യാപിത നേട്ടങ്ങള്‍. 

ഗുണഭോക്താക്കള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് 15,000 രൂപ പ്രോത്സാഹനവും വായ്പയും ലഭിക്കും. അഞ്ച് ശതമാനം  പലിശ ഇളവ് നിരക്കില്‍ മൂന്ന് ലക്ഷം രൂപ വരെയാണ് വായ്പ. 100 വരെയുള്ള ഇടപാടുകള്‍ക്ക് ഒരു രൂപയുടെ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ ഇന്‍സെന്റീവും സ്‌കീം നല്‍കുന്നു, അത് ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും. പദ്ധതി പ്രകാരം കരകൗശല തൊഴിലാളികള്‍ക്ക് വിപണന പിന്തുണയും നല്‍കും.

എന്തുകൊണ്ടാണ് ഇത് വിമര്‍ശനം നേരിടുന്നത്?

പദ്ധതി നടപ്പാക്കാന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിര്‍ബന്ധിത വ്യവസ്ഥയ്ക്ക് വിമര്‍ശനം നേരിട്ടു. അപേക്ഷകര്‍ തൊഴിലോ വ്യാപാരമോ 'ഗുരു-ശിഷ്യ പാരമ്പര്യത്തിലൂടെ നേടിയെടുത്ത ഒരു കുടുംബ തൊഴില്‍' ആണെന്ന് പ്രഖ്യാപിക്കണം. അര്‍ത്ഥം, മാതാപിതാക്കളുടെയോ കുടുംബത്തിന്റെയോ മാത്രം തൊഴില്‍ ഏറ്റെടുത്തവര്‍ മാത്രമേ പദ്ധതിയുടെ ഗുണഭോക്താക്കളാകൂ. 

അപേക്ഷ മാനുവലിന്റെ ക്ലോസ് 14 അനുസരിച്ച്, കരകൗശല തൊഴിലാളികള്‍ അവരുടെ മാതാപിതാക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശമ്പളമില്ലാത്ത അപ്രന്റീസ്ഷിപ്പ് അല്ലെങ്കില്‍ ഗുരു-ശിഷ്യ അപ്രന്റീസ്ഷിപ്പ് വഴി കരകൗശല പരിശീലനം നേടിയിരിക്കണം. ചില തൊഴിലുകള്‍ ചില ജാതികളുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നതും കുടുംബബന്ധങ്ങളാല്‍ ശാശ്വതമാക്കപ്പെടുന്നതുമായ ജാതി വ്യവസ്ഥയാണ് ഇത്തരം കൂലിയില്ലാത്ത തൊഴിലാളികളെ നിര്‍ബന്ധിക്കുന്നതെന്ന് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ പറഞ്ഞു.

എതുകൊണ്ട് തമിഴ്നാട് പദ്ധതിയെ എതിര്‍ത്തത്?

ഈ വര്‍ഷം ജനുവരി നാലിന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ പദ്ധതിയില്‍ മൂന്ന് പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഒന്നാമതായി, അപേക്ഷകന്റെ കുടുംബം പരമ്പരാഗതമായി കുടുംബാധിഷ്ഠിത പരമ്പരാഗത വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കേണ്ടതിന്റെ നിര്‍ബന്ധിത ആവശ്യം നീക്കം ചെയ്യണം. 'മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിയും സഹായത്തിന് യോഗ്യരായിരിക്കണമെന്നും നിര്‍ദ്ദേശിച്ചു. 

കുറഞ്ഞ പ്രായപരിധി 18ല്‍ നിന്ന് 35 ആക്കണമെന്നും  ആവശ്യപ്പെട്ടു. ഗുണഭോക്താക്കളെ ഗ്രാമപഞ്ചായത്ത് മേധാവിക്ക് പകരം റവന്യൂ വകുപ്പിലെ വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തെരഞ്ഞെടുക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി എഴുതി. 2024 മാര്‍ച്ചില്‍ മാഞ്ചി ഈ കത്തിന് മറുപടി നല്‍കിയെങ്കിലും പദ്ധതിയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. പരിഷ്‌കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാത്തതിനാല്‍ പദ്ധതി നടപ്പാക്കേണ്ടെന്ന് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചതായി അണ്ണാദുരൈ പറഞ്ഞു.

പകരം എന്ത് ചെയ്യും?

സ്റ്റാലിന്‍ നവംബര്‍ 27-ന് മാഞ്ചിക്ക് അയച്ച കത്ത് അനുസരിച്ച്, 'സാമൂഹ്യനീതിയുടെ മൊത്തത്തിലുള്ള തത്വത്തിന്‍ കീഴില്‍ കരകൗശലത്തൊഴിലാളികളെ ശാക്തീകരിക്കുന്നതിന്' മറ്റൊരു പദ്ധതി തമിഴ്‌നാട് നടപ്പിലാക്കും. സംസ്ഥാന സര്‍ക്കാര്‍ ഇനിയും ആരംഭിക്കാനിരിക്കുന്ന ഈ പദ്ധതി, 'ജാതി വിവേചനം കാണിക്കാത്ത, കരകൗശലത്തൊഴിലാളികള്‍ക്കായി കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും സമഗ്രവുമായ ഒരു പദ്ധതി' ആയിരിക്കുമെന്നും കത്തില്‍ പറയുന്നു. എന്നാല്‍ ഈ കത്തിന് കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

തമിഴ്‌നാടും കേന്ദ്രവും ഏറ്റുമുട്ടിയിട്ടുണ്ടോ?

ഡിഎംകെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രവും തമ്മിലുള്ള ആദ്യ തര്‍ക്കമല്ല വിശ്വകര്‍മ പദ്ധതി. ദ്രാവിഡ പ്രസ്ഥാനത്തിന്റെ ചരിത്രമുള്ള തമിഴ്നാട്, 'ഹിന്ദി അടിച്ചേല്‍പ്പിക്കല്‍' ആയി കാണുന്നതിനെ പണ്ടേ എതിര്‍ക്കുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് അപ്രായോഗികവും ഭിന്നിപ്പിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി 2022ല്‍ സ്റ്റാലിന്‍ മോദിക്ക് കത്തെഴുതിയിരുന്നു. 

ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടികള്‍) ഉള്‍പ്പെടെയുള്ള ദേശീയ സ്ഥാപനങ്ങളിലെ പഠനമാധ്യമം ഹിന്ദി ആയിരിക്കണമെന്ന പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശയോടുള്ള പ്രതികരണമായിരുന്നു ഇത്. എന്നാല്‍, ഇത്തരം സ്ഥാപനങ്ങള്‍ രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികളെ എന്റോള്‍ ചെയ്യുന്നുവെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

കോച്ചിംഗ് ക്ലാസുകള്‍ താങ്ങാന്‍ കഴിയാത്ത ഗ്രാമീണ വിദ്യാര്‍ത്ഥികളോടുള്ള വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് സര്‍ക്കാര്‍ തങ്ങളുടെ വിദ്യാര്‍ത്ഥികളെ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റില്‍ (നീറ്റ്) നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നികുതി വിഭജനത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്റെ 'വിവേചന'ത്തെ തമിഴ്നാട് സര്‍ക്കാരും എതിര്‍ത്തു. 

സംസ്ഥാന സര്‍ക്കാര്‍ പറയുന്നതനുസരിച്ച്, സാമ്പത്തികമായി 'മെച്ചപ്പെട്ട പ്രകടനം' നടത്തുന്നതിനായി തമിഴ്നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നികുതി കുറച്ച് കൂടി വിനിയോഗിക്കണം. രാഷ്ട്രീയമായി പലരീതിയിലും ബിജെപി തമിഴ്‌നാട്ടില്‍ പയറ്റാന്‍നോക്കിയിട്ടും ചുവടുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല സംസ്‌കൃതം പഠിപ്പിക്കാത്ത സംസ്ഥാനം കൂടിയാണ് തമിഴ്‌നാട്.

#TamilNaduGovernment, #PMVishwakarma, #CasteBasedSystem, #RuralWorkers, #SocialJustice, #Empowerment

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia