EVM | ഇവിഎം: കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മറവി രോഗമോ? രാഹുൽ ഗാന്ധി മാത്രമല്ല, ഈ ടെക്നോളജി കണ്ടുപിടിച്ച രാജ്യങ്ങളും പറഞ്ഞതാണ്


കെ ആർ ജോസഫ്
(KVARTHA) കോൺഗ്രസിൽ നിന്ന് പോയവർക്ക് രാജാവിനെക്കാൾ വലിയ രാജഭക്തിയാണ്. പാരമ്പര്യമായി ബിജെപിയിൽ ഉണ്ടായിരുന്നവർക്ക് ഈ പറയുന്നവരേക്കാൾ കാര്യം മനസ്സിലാക്കാനുള്ള കഴിവ് ഉണ്ട്. ഇ വി എമ്മിനെ അനുകൂലിച്ച് മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ ബി.ജെ.പിയുടെ കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ നടത്തിയ പ്രസ്താവനയാണ് ശ്രദ്ധേയമാകുന്നത്. വോട്ടെണ്ണൽ യന്ത്രങ്ങളിൽ സംശയമുയർത്തി ടെസ്ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക് രംഗത്ത് എത്തിയിരുന്നു. വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്നായിരുന്നു ഇലോൺ മസ്ക് അവകാശപ്പെട്ടത്. ഇതിനെ അനുകൂലിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തു വന്നിരുന്നു. ഇന്ത്യയിലെ ഇവിഎമ്മുകളെ ബ്ലാക് ബോക്സ് ആണെന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. ആർക്കും ഇവിഎമ്മിനെ സൂക്ഷ്മമായി പരിശോധിക്കാനാകില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ഈ അവസരത്തിലാണ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത് എത്തിയത്.
കോൺഗ്രസ് വിജയിക്കുമ്പോൾ ഇ വി എമ്മിന് ഒരു കുഴപ്പവും ആരും പറയുന്നില്ലെന്നും വിജയിക്കാനാകാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള വാദങ്ങളുമായി രാഹുലിനെ പോലെയുള്ളവർ രംഗത്ത് വരുന്നതെന്നും കോൺഗ്രസിൻ്റെ ഇത്തരത്തിലുള്ള വാദങ്ങളെല്ലാം രാജ്യത്തെ ജനങ്ങൾ തള്ളിക്കളഞ്ഞതാണെന്നും ജനങ്ങൾക്ക് ബി.ജെ.പി സർക്കാരിലാണ് വിശ്വാസമുള്ളതെന്നും അതുകൊണ്ടാണ് തുടർച്ചയായ മൂന്നാം തവണയും ബി.ജെ.പി സഖ്യത്തെ അവർ വിജയിപ്പിച്ചതെന്നും ജ്യോതിരാദിത്യ സിന്ധ്യ പറയുകയുണ്ടായി. പിതാവ് മാധവ റാറു സിന്ധ്യ എന്നും ഉറച്ച കോൺഗ്രസുകാരനായിരുന്നു. അദ്ദേഹം പാർട്ടിക്ക് വേണ്ടി വളരെ കഠിനാദ്ധ്വാനം ചെയ്താണ് ഉന്നത പദവികളിൽ എത്തിയത്. ഒട്ടും കഷ്ടപ്പെടാതെ പിതാവിൻ്റെ തോളിൽ ചാരി അധികാരം മാത്രം ലക്ഷ്യമിട്ട് അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടി നടന്ന് നേതാവ് ആകുന്ന ജ്യോതിരാദിത്യ സിന്ധ്യയെപ്പോലുള്ളവർ ഇത് അല്ല ഇതിന് അപ്പുറവും പറഞ്ഞെന്നിരിക്കും.
ഇപ്പറഞ്ഞ കേന്ദ്രമന്ത്രിയ്ക്ക് മറവി രോഗം രൂക്ഷമായിരിക്കുകയാണെന്ന് പറയേണ്ടി വരും. മധ്യപ്രദേശ് മുഖ്യമന്ത്രിയാക്കാത്ത ദേഷ്യത്തിന് കോൺഗസ് വിടുന്നതിനുമുമ്പുള്ള ഇദ്ദേഹത്തിൻ്റെ പ്രസംഗങ്ങളിൽ ഇവിഎമ്മിനേയും പറ്റി പരാതിയുണ്ടായിരുന്നു എന്നോർക്കണം. 2019 ലെ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ ഗുണ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു ചെറിയ ഭൂരിപക്ഷത്തിൽ തോറ്റ് പോയ താങ്കൾ ഇവിഎമ്മിൽ ക്രമക്കേട് ആരോപിച്ച് ഇലക്ഷൻ കമ്മീഷന് എതിരെ കൊടുത്ത കേസ് പിൻവലിച്ചത് ബി.ജെ.പിയിൽ ചേർന്ന് കഴിഞ്ഞല്ലേ? എല്ലാം ഒന്ന് പുറകോട്ട് തിരിഞ്ഞു നോക്കുന്നത് നല്ലതാണ്. പുറകോട്ടു പോയാൽ കുടുംബവീട്ടിൽ പോകാൻ പറ്റില്ല കയറ്റില്ല. എന്നാൽ പിന്നെ അഭയ വീട്ടിൽ നിന്ന് നാണം ഇല്ലാതെ വീണടം വിദ്യ ആക്കാം. അല്ലാതെ ഈ പ്രസ്താവനയ്ക്ക് എന്ത് കഴമ്പ് ആണ് ഉള്ളത്.
ജയം സുനിശ്ചിതമാണ് എന്ന പറയുന്ന ബിജെപിക്ക് പ്രതിപക്ഷം ഒറ്റക്കെട്ടായി ഇവിഎം മാറ്റി ബാലറ്റ് പേപ്പർ കൊണ്ട വരണം എന്ന് പറയുമ്പോൾ എന്താണ് പ്രശ്നം? അതിനാൽ അതിലെന്തോ തട്ടിപ്പ് നടക്കുന്നുണ്ട് എന്ന കരുതേണ്ടി വരും. രാജ്യത്ത് കഴിഞ്ഞ പത്തു കൊല്ലത്തിനുള്ളിൽ ഏതെങ്കിലും ഒരു വോട്ടിംഗ് മെഷീൻ തെറ്റായി കാണിച്ചതോ അല്ലെങ്കിൽ എവിടെയെങ്കിലും ഫോൾട്ട് അഥവാ സാങ്കേതിക തകരാറുകൾ ആയിട്ടുള്ള മെഷീനുകൾ പരിശോധിച്ചാൽ വോട്ട് അത് എപ്പോഴും ബിജെപിയിലേക്ക് ബിജെപി ചിഹ്നത്തിലേക്ക് മാത്രമാണ് പോകുന്നത്. മറ്റു 60% ജനങ്ങൾ വിശ്വസിക്കുന്ന മറ്റു പാർട്ടികളിൽ ഏതെങ്കിലും ഒരു ചിഹ്നത്തിലേക്ക് തെറ്റി ഇതുവരെ പോയതായിട്ട് ഉള്ളതായി ആരെങ്കിലും കേട്ടിട്ടുണ്ടോ. സ്റ്റാറ്റസ്റ്റിക്സ് പഠിച്ചവർക്ക് അറിയാം ചാൻസ് ഓഫ് എററർ എന്നൊരു ഭാഗം തന്നെയുണ്ട്. അങ്ങനെ വരുമ്പോൾ പോലും 10 വോട്ട് തെറ്റ് വന്നാൽ ബിജെപി യുടെ കണക്കിലേക്ക് 3.5, മറ്റു പാർട്ടികളിലേക്ക് 6.5 വോട്ടും ആണ് പോകേണ്ടത്. ഇവിടെ പോകുന്നത് എല്ലാം ബിജെയിലേക്ക് ആണെന്ന് മാത്രം.
ഇ വി എം കണ്ടുപിടിച്ച രാജ്യത്ത് പോലും ബാലറ്റിലാണ് ഇലക്ഷൻ നടക്കുന്നത്. അമേരിക്കകാർക്ക് ഇ വി എം കിട്ടാത്തത് കൊണ്ടാണോ ബാലറ്റിൽ ഇലക്ഷൻ നടത്തുന്നത്. ഒരു പാർട്ടിക്ക് മാത്രമെന്താണ് ഇത്ര എതിർപ്പ്? ഇത് രാഹുൽ മാത്രമല്ലാ ഈ ടെക്നോളജി കണ്ട് പിടിച്ച രാജ്യങ്ങളാണ് പറഞ്ഞത്. ഇവിഎമ്മിൽ കൃതിമം കാണിക്കാമെന്നു ആദ്യം വെളിപ്പെടുത്തിയത് ബിജെപി എംപി ഡോ. സുബ്രമണ്യ സ്വാമിയാണ്. 2013 ൽ സുപ്രീംകോടതിയിൽ കേസ് കൊടുത്തു. 2014 ൽ ബിജെപി ജയിച്ചത് കൊണ്ട് കേസ് പിൻവലിച്ചു. സിന്ധ്യ ഇപ്പോൾ ബിജെപി യിൽ ആയതുകൊണ്ട് ഓർക്കാത്തത് ആണ്. 2019ലും കൃതിമം നടന്നുവെന്നും ഇപ്പോൾ നടക്കാഞ്ഞത് സുപ്രീം കോടതി ഇടപെടൽ കൊണ്ടാണെന്നുമാണ് ആക്ഷേപം. രണ്ടും / മുന്നും സ്ഥാനത്തു വന്നവർ ആവിശ്യപ്പെട്ടാൽ വിവിപാറ്റ് പരിശോധിക്കാമെന്നതും / 17 സി വെബ്സെറ്റിൽ ഇടണമെന്ന നിർദേശവും, ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി കൃതിമം കാണിച്ച റിട്ടേണിങ് ഓഫീസറെ സുപ്രീം കോടതി വിളിച്ചുവരുത്തി കരയിപ്പിച്ചത് കൃതിമത്വത്തിൽ നിന്നും പിന്തിരിപ്പിച്ചുവെന്നാണ് പ്രതിപക്ഷം പറയുന്നത്. കൂടാതെ അഖിലേഷ് യാദവ് ഇവിഎം വെച്ചിരുന്ന സ്ട്രോങ് റൂമിൽ ശ്രദ്ധവെച്ചു.
എങ്കിലും മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ കൃതിമം നടനുവെന്നാണ് ആരോപണം. ഇക്കുറി കുറച്ച് കാര്യക്ഷമായി ഇലക്ഷനെ നേരിട്ടതുകൊണ്ട് മാത്രമാണ് ഇന്ത്യാ സഖ്യത്തിന് കഴിഞ്ഞ തവണത്തേതിൽ അധികം സീറ്റുകൾ പിടിക്കാൻ കഴിഞ്ഞത്. കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ചിലപ്പോൾ ഭരണം ഇന്ത്യാ സഖ്യത്തിൻ്റെ കൈയ്യിൽ എത്തുമായിരുന്നു. കോൺഗ്രസിൽ ആയിരുന്നപ്പോൾ ഇവിഎമ്മിനെ കുറ്റം പറഞ്ഞ് നടന്ന മന്ത്രിയ്ക്ക് ഇപ്പോൾ ഇ.ഡി യെ പേടിയുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. വീണിടം വിഷ്ണു ലോകം ആക്കുന്ന ശീലം ഇനിയെങ്കിലും മന്ത്രി ഉപേക്ഷിക്കുക.