Sikkim Result | രാഷ്ട്രീയ ഗുരുവിനെതിരെ മത്സരിച്ച് പാർട്ടി രൂപവത്കരിച്ചു, ഇപ്പോൾ സിക്കിമിൽ രണ്ടാം തവണ അധികാരത്തിൽ! പ്രതിപക്ഷത്തിന് ഒരൊറ്റ സീറ്റ് മാത്രം 

 
Who is Prem Singh Tamang, the new chief minister of Sikkim


മുഖ്യമന്ത്രി രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചിട്ടുണ്ട്. 

ഗാങ്‌ടോക്ക്: (KVARTHA) സിക്കിം നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പ്രേം സിങ് തമാംഗിൻ്റെ നേതൃത്വത്തിലുള്ള സിക്കിം ക്രാന്തികാരി മോർച്ച (SKM) വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. 32ൽ 31 സീറ്റും നേടിയാണ് സിക്കിം ക്രാന്തികാരി മോർച്ച തകർപ്പൻ വിജയം നേടിയത്.  പ്രതിപക്ഷമായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് (SDF) ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. മുഖ്യമന്ത്രി തമാംഗ് രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചിട്ടുണ്ട്. 

ഒരുകാലത്ത് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ പവൻ കുമാർ ചാംലിങ്ങിനെ തൻ്റെ രാഷ്ട്രീയ ഗുരുവായി കണക്കാക്കിയിരുന്ന തമാങ്, എസ്ഡിഎഫിനെതിരെ പ്രതിഷേധത്തിൻ്റെ ശബ്ദം ഉയർത്തിയിരുന്നു. ഇതിന് ശേഷം തുടർച്ചയായി രണ്ട് തെരഞ്ഞെടുപ്പുകളിൽ എസ്.കെ.എം എസ്.ഡി.എഫിനെ പരാജയപ്പെടുത്തി അധികാരത്തിലേറി.രാജ്യത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന എസ്ഡിഎഫ് നേതാവ് പവൻ ചാംലിംഗ് ഇത്തവണ മത്സരിച്ച രണ്ട് സീറ്റുകളിലും പരാജയപ്പെട്ടു.

ആരാണ് പ്രേം സിങ് തമാംഗ്?

പ്രേം സിംഗ് തമാംഗ് 1968 ഫെബ്രുവരി അഞ്ചിന് പശ്ചിമ സിക്കിമിലെ സിംഗിൾ ബസ്തിയിൽ ജനിച്ചു. അച്ഛൻ്റെ പേര് കാലു സിംഗ് തമാംഗ്, അമ്മയുടെ പേര് ധൻ മായ തമാങ്. തൻ്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, തമാംഗ് 1988-ൽ ഡാർജിലിംഗ് ഗവൺമെൻ്റ് കോളേജിൽ നിന്ന് ആർട്സ് ബിരുദം നേടി. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് സർക്കാർ അധ്യാപകനായിരുന്നു. 

അധ്യാപകനായി ജോലി ചെയ്യുന്നതിനുപകരം, സാമൂഹിക പ്രവർത്തനങ്ങളിലാണ് അദ്ദേഹം കൂടുതൽ താല്പര്യം കാണിച്ചത്. പിന്നീട് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിൻ്റെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമാകാൻ തുടങ്ങി,. പിന്നീട് സർക്കാർ ജോലി രാജിവച്ച് എസ്ഡിഎഫിൽ സ്ഥിരാംഗമായി. എസ് ഡി എഫ് സ്ഥാപകനായ മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിങ്ങിനെയാണ് ചാംലിംഗ് തൻ്റെ രാഷ്ട്രീയ ഗുരുവായി പരിഗണിച്ചത്.

ആദ്യമായി വിജയിച്ചു

1994-ൽ തമാംഗ് തൻ്റെ ജീവിതത്തിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. എസ് ഡി എഫ് ടിക്കറ്റിൽ സോറെങ് ചകുങ് സീറ്റിൽ മത്സരിച്ച് തൻ്റെ ആദ്യ വിജയവും രേഖപ്പെടുത്തി. 1994 മുതൽ 1999 വരെ മൃഗസംരക്ഷണം, വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു. 1999 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സോറെങ് ചകുങ് അസംബ്ലി മണ്ഡലത്തിൽ നിന്ന് അദ്ദേഹം വീണ്ടും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. 1999 മുതൽ 2004 വരെ സംസ്ഥാനത്തിൻ്റെ വ്യവസായ-മൃഗസംരക്ഷണ മന്ത്രിയായി സേവനമനുഷ്ഠിച്ചു. 

2004ൽ, ചകുങ് മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി സതീഷ് മോഹൻ പ്രധാനനെ പരാജയപ്പെടുത്തി അദ്ദേഹം ഒരിക്കൽ കൂടി വിജയിച്ചു. സംസ്ഥാനത്തെ കെട്ടിട-ഭവന വകുപ്പ് മന്ത്രിയായി. 2009-ൽ പ്രേം സിംഗ് തമാംഗ് അപ്പർ ബർതുക്കിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും കോൺഗ്രസ് സ്ഥാനാർത്ഥി അരുൺ കുമാർ റായിയെ പരാജയപ്പെടുത്തുകയും ചെയ്തു. തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ അദ്ദേഹം വ്യവസായ വകുപ്പിൻ്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.

2009ൽ 'റോളു പിക്‌നിക്' എന്ന പരിപാടിക്ക് ശേഷം തമാംഗും എസ്ഡിഎഫും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായി. സർക്കാർ ജീവനക്കാർക്ക് ഭരണപക്ഷം കാരണം കാണിക്കൽ ​​നോട്ടീസ് നൽകിയതാണ് ഇതിന് കാരണം. ഈ സംഭവത്തിന് ശേഷം എസ് ഡി എഫുമായി തമാംഗിൻ്റെ അകലം വർധിക്കാൻ തുടങ്ങി. ഇതിന് പാർട്ടിയിലെ വിമത എംഎൽഎമാരുടെ വിഭാഗം രൂപപ്പെട്ടു. കാലക്രമേണ അവർ എസ് ഡി എഫിനെ നേരിട്ട് എതിർക്കാൻ തുടങ്ങി. 2013-ൽ, എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും തമാംഗ് ഔദ്യോഗികമായി രാജിവച്ചു. 

സിക്കിം ക്രാന്തികാരി മോർച്ച രൂപീകരിക്കുന്നു 

2013ൽ തമാംഗിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് സിക്കിം ക്രാന്തികാരി മോർച്ച എന്ന പേരിൽ പുതിയ പാർട്ടി നിലവിൽ വന്നു. തമാംഗ് പാർട്ടി രൂപീകരിച്ച് 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. ഇക്കാലയളവിൽ സംസ്ഥാനത്തെ 32ൽ 10 സീറ്റുകളും എസ്കെഎം നേടി. 43 ശതമാനം വോട്ടിംഗ് ശതമാനം നേടിയ എസ്‌കെഎമ്മിന് ഇത് മികച്ച തുടക്കമായിരുന്നു. എന്നിരുന്നാലും 2014ലെ തെരഞ്ഞെടുപ്പിൽ എസ്ഡിഎഫ് 22 സീറ്റുകൾ നേടി തുടർച്ചയായ അഞ്ചാം തവണയും പവൻ കുമാർ ചാംലിങ് മുഖ്യമന്ത്രിയായി. 

അഴിമതി ആരോപണ വിധേയനായപ്പോൾ

2014-ൽ സിക്കിമിൽ ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച എസ്‌കെഎം നിയമസഭാ തിരഞ്ഞെടുപ്പിൽ 10 സീറ്റുകൾ നേടിയപ്പോൾ തമാങ്ങിനെതിരെ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന ആരോപണം ഉയരാൻ തുടങ്ങി. സിക്കിം സർക്കാരിൽ മുൻ മന്ത്രിയായിരിക്കെ തമാങ്, സർക്കാർ ഖജനാവ് ദുരുപയോഗം ചെയ്‌തെന്നായിരുന്നു ആരോപണം. ഈ കേസിൽ തമാംഗ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനാൽ അദ്ദേഹത്തിന് നിയമസഭാംഗത്വം നഷ്ടപ്പെടേണ്ടി വന്നു. 

തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നിട്ടും മുഖ്യമന്ത്രി

കാലം മാറി, അതിനുശേഷം 2019 ൽ തമാംഗ് നയിക്കുന്ന എസ്‌കെഎം സംസ്ഥാനത്ത് ആദ്യമായി വിജയം രേഖപ്പെടുത്തി. 24 വർഷവും അഞ്ച് മാസവും 15 ദിവസവും അധികാരത്തിലിരുന്ന പവൻ കുമാർ ചാംലിംഗിന് അധികാരത്തിൽ നിന്ന് പുറത്തുപോകേണ്ടി വന്ന നിമിഷമായിരുന്നു ഇത്. 17 സീറ്റുകൾ നേടിയാണ് എസ്കെഎം അധികാരത്തിലെത്തിയത്. എസ്‌ഡിഎഫ് 15 സീറ്റിൽ ഒതുങ്ങി. അഴിമതിയാരോപണങ്ങളാൽ വലഞ്ഞ തമാങ് അന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല എന്നതാണ് പ്രത്യേകത. 

എന്നിരുന്നാലും സിക്കിമിൻ്റെ ആറാമത്തെ മുഖ്യമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായതിന് ശേഷം തമാംഗ് പോക്ലോക്ക്-കമ്രാംഗ് നിയമസഭാ മണ്ഡലത്തിൽ നിന്ന് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു. ഇത്തവണ തമാംഗ് വീണ്ടും തൻ്റെ പിന്തുണാ അടിത്തറ ഉറപ്പിക്കുകയും മത്സരിച്ച രണ്ട് സീറ്റുകളിൽ വിജയിക്കുകയും ചെയ്തു. സോറെങ്-ചകുങ്, റെനോക്ക് സീറ്റുകൾ നേടിയതിലൂടെ തമാംഗ് ജനങ്ങൾക്കിടയിൽ തനിക്ക് ശക്തമായ ബന്ധമുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia