വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല ഓരോ മലയാളിക്കും താൽപര്യമുണ്ട്; മുഖ്യമന്ത്രി വി ഡി സതീശന് ഫേസ്ബുക്കിലൂടെ മറുപടി നൽകി കെ കെ രാഗേഷ്
ADVERTISEMENT
● കേരളത്തിൻ്റെ പൊതുമുതൽ സംരക്ഷിക്കാനുള്ള ജാഗ്രതയാണിതെന്ന് വിശദീകരണം
● ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ മുഖ്യമന്ത്രി അസഹിഷ്ണുത കാണിക്കരുതെന്ന് മുന്നറിയിപ്പ്
● അദാനി കമ്പനിയുമായുള്ള ഇടപെടലുകളിൽ സംശയങ്ങൾ ബാക്കി
● മുഖ്യമന്ത്രി പ്രതിരോധത്തിലാണെന്നതിന്റെ ലക്ഷണമാണ് ഈ അസ്വസ്ഥതയെന്നും ആരോപണം
കണ്ണൂർ: (KVARTHA) വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് മറുപടിയുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല ഓരോ മലയാളിക്കും താൽപര്യമുണ്ടെന്ന് കെ കെ രാഗേഷ് ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിൻ്റെ പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയാണതെന്നും അസഹിഷ്ണുത കാണിച്ചാൽ മുഖ്യമന്ത്രിയോട് തിരിച്ചും ചോദ്യങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചോദിക്കുമ്പോൾ പൊതുപ്രവർത്തകരെ വിരട്ടി നിർത്താൻ നോക്കരുത്. ചോദ്യം ഉയരുമ്പോഴുള്ള അസ്വസ്ഥത കണ്ടാൽ മുഖ്യമന്ത്രി പ്രതിരോധത്തിലാണെന്ന് മനസിലാവും. ഇനിയും ചോദ്യങ്ങൾ ഉയരുമെന്നും കെ കെ രാഗേഷ് കൂട്ടിച്ചേർത്തു.
അസഹിഷ്ണുത കാണിക്കുന്ന മുഖ്യമന്ത്രി
സിപിഎം ജില്ലാ സെക്രട്ടറിക്ക് എന്താണ് വിഴിഞ്ഞത്ത് കാര്യം എന്ന നിലയിൽ മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ ചോദിച്ചതായി കണ്ടു. കേരളത്തിൻ്റെ പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയുടെ താൽപര്യം ജില്ലാ സെക്രട്ടറിക്കുണ്ട്. ജനാധിപത്യബോധത്തിൻ്റെ താൽപര്യമാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്കാര്യം ചോദിക്കുമ്പോൾ ഇത്രമാത്രം അസഹിഷ്ണുത കാണിക്കുന്ന മുഖ്യമന്ത്രിയോട്, തിരിച്ചും ചോദ്യങ്ങളുണ്ടാകും. അതിതാണ്, എന്താണ് വിഴിഞ്ഞത്തോടുള്ള താങ്കളുടെ 'അമിത താൽപര്യം'? വാർത്താസമ്മേളനങ്ങളിൽ ചോദ്യം ചോദിക്കുന്ന അപൂർവം ചില മാധ്യമങ്ങളെ വിരട്ടുകയും പരിഹസിക്കുകയും ചെയ്യുന്നത് താങ്കളുടെ ശൈലിയാണ്.
പൊതു പ്രവർത്തകരെയാകെ അത്തരത്തിൽ വിരട്ടി നിർത്താമെന്ന് കരുതരുത്. ഓഹരി വിൽപ്പന സംബന്ധിച്ച ചോദ്യമുയരുമ്പോൾ, കാണിക്കുന്ന അസ്വസ്ഥത കണ്ടാൽ, താങ്കൾ പ്രതിരോധത്തിലാണെന്നാണ് വിചാരിക്കേണ്ടത്. വാക്കുകൾ, ശരീര ഭാഷ തുടങ്ങിയവയെല്ലാം മുഖ്യമന്ത്രിക്ക് ചേർന്ന രീതിയിലല്ല.
സംശയങ്ങൾ ബാക്കി
ധനം, നിയമം, തുറമുഖം വകുപ്പുകൾ ബോധപൂർവം ഏറ്റെടുത്തത്, ഭരണത്തിലേറും മുൻപ് പ്രത്യേക വിമാനത്തിൽ മംഗ്ളൂരിൽ പോയി അദാനി അധികൃതരെ കണ്ടത്, സർക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറാൻ അദാനി കമ്പനി തീരുമാനിച്ചത്, വിഴിഞ്ഞം പോർട്ട് മുൻ എംഡിയെ തിടുക്കപ്പെട്ട് മാറ്റിയത് തുടങ്ങിയ കാര്യങ്ങളിൽ മലയാളികൾക്ക് ഇപ്പോഴും സംശയങ്ങളുണ്ട്. അക്കാര്യത്തിൽ ഇനിയും ചോദ്യങ്ങൾ ഉയരുക തന്നെ ചെയ്യുമെന്നും കെ കെ രാഗേഷ് പ്രസ്താവനയിൽ പറഞ്ഞു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും പങ്കുവെക്കുക. പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: CPM Kannur District Secretary K K Ragesh strongly criticized Chief Minister VD Satheesan over the Vizhinjam port share transfer issue. Responding to the CM's remarks, Ragesh stated that every Malayali is interested in protecting the state's public assets.
#VizhinjamPort #VDSatheesan #KKRagesh #CPMKerala #KeralaPolitics #AdaniGroup #KannurNews #AmmuNews
