Vigilance | കണ്ണൂരിൽ കോൺഗ്രസ് വിമത നേതാവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി കെ രാഗേഷിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്


● വീട്ടിലെ റെയ്ഡിൽ ചില രേഖകൾ കണ്ടെടുത്തു.
● കോർപ്പറേഷനിലെ ഓഫീസിലും റെയ്ഡ് നടന്നു.
● വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണമാണ് ഉയർന്നത്
● റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് രാഗേഷ് ആരോപിച്ചു.
കണ്ണൂർ: (KVARTHA) ജില്ലയിൽ അഴിമതിയാരോപണവും ഗ്രൂപ്പ് വഴക്കും തുടരുന്നതിനിടെ കോൺഗ്രസ് വിമത നേതാവും കണ്ണൂർ കോർപറേഷൻ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.കെ രാഗേഷിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. തലശേരി കോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് റെയ്ഡ് അവസാനിച്ചത്.
രാവിലെ കോഴിക്കോട് വിജിലൻസ് സെൽ എസ്.പി കെ.പി അബ്ദുൽ റസാഖിൻ്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ഒരേ സമയം ചാലാട് മുള്ളങ്കണ്ടിയിലെ രാഗേഷിൻ്റെ വസതിയിലും കോർപറേഷനിലെ ക്യാബിനിലുമായിരുന്നു റെയ്ഡ്. വീട്ടിൽ നടത്തിയ റെയ്ഡിൽ ചില രേഖകൾ പിടിച്ചെടുത്തു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനമെന്ന ആരോപണമാണ് രാഗേഷിനെതിരെ ഉയർന്നത്.
കണ്ണൂർ കോർപറേഷനിലെ ക്യാബിനിൽ രാവിലെ ഏഴരയോടെ തുടങ്ങിയ പരിശോധന മണിക്കൂറുകൾ നീണ്ടു. ഇവിടെ നിന്നും മറ്റു രേഖകളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. പ്രധാന ഫയലുകൾ ഉൾപ്പെടെ വിജിലൻസ് വിളിച്ചു വരുത്തി പരിശോധിച്ചു. ക്യാബിനിൽ നടന്ന പരിശോധനയിൽ മൂന്ന് വിജിലൻസ് ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തിയിരുന്നു.
വീട്ടിൽ നിന്നും കണ്ടെത്തിയ ചില രേഖകൾ വിജിലൻസ് കൊണ്ടുപോയി. വിജിലൻസ് സൂപ്രണ്ടിന് പുറമെ ഡി.വൈ.എസ്പി, ഗസ്റ്റഡ് ഉദ്യോഗസ്ഥൻമാർ തുടങ്ങി 15 അംഗ ടീമാണ് റെയ്ഡിൽ പങ്കെടുത്തത്. രണ്ടു വർഷം മുൻപും പി.കെ രാഗേഷിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു.
റെയ്ഡിനിടെ പി.കെ രാഗേഷ് ചൊവ്വാഴ്ച രാവിലെ 11 ന് നടന്ന കണ്ണൂർ കോർപറേഷൻ വികസന സെമിനാറിൽ പങ്കെടുത്തു. വിജിലൻസ് പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്ന് രാഗേഷ് പ്രതികരിച്ചു. എല്ലാ വർഷവും ലോകായുക്തയിൽ സ്വത്ത് സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്താറുണ്ട്. ഇതിൽ കൂടുതൽ എന്തെങ്കിലുമുണ്ടോയെന്ന പരിശോധന നടത്താനുള്ള അവകാശം വിജിലൻസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊള്ള മുതൽ പങ്കിട്ടെടുക്കുന്നതിലെ തർക്കമാണ് വിജിലൻസ് റെയ്ഡിലൂടെ വ്യക്തമാകുന്നതെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പ്രതികരിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Vigilance raid at P K Ragesh's house in Kannur over corruption allegations, with some documents seized and political reactions following the investigation.
#KannurNews #VigilanceRaid #PKRagesh #CorruptionAllegations #CongressLeader #PoliticalRaid