ഉമ്മൻചാണ്ടിയെ പിന്നിൽ നിന്ന് കുത്തിയവർ സതീശനെയും ലക്ഷ്യമിടുന്നു; ആർക്കും കാണാം മുഖ്യമന്ത്രിയെ, മൂന്നാം നിലയിൽ നിയന്ത്രണങ്ങളില്ല! പക്ഷേ വിവാദങ്ങൾക്ക് പിന്നിലാര്? 'കുഞ്ഞൂഞ്ഞ് ദിനം' ഓർമ്മിപ്പിക്കുന്നത്
ADVERTISEMENT
● പ്ലീഡർ നിയമന വിവാദങ്ങൾ ബോധപൂർവ്വം കെട്ടിച്ചമച്ച അണിയറ നീക്കങ്ങളുടെ ഭാഗം
● ഡൽഹി കേന്ദ്രീകരിച്ചുള്ള ഉന്നത കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് ഈ നിഴൽയുദ്ധമെന്ന് സംശയം
● ഗ്രൂപ്പ് സമവാക്യങ്ങൾ അപ്രസക്തമായതോടെ പുതിയ നേതൃത്വത്തെ അട്ടിമറിക്കാൻ അണിയറയിൽ തിരക്കഥകൾ ഒരുങ്ങുന്നു
● അണികളെ തള്ളിക്കളയുന്ന അഹങ്കാരിയായി ചിത്രീകരിക്കാനാണ് ശ്രമം
അഞ്ജലി കൃഷ്ണൻ
(KVARTHA) കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ പുതുക്കുന്ന ഈ വേളയിൽ, കോൺഗ്രസ് രാഷ്ട്രീയത്തിലെയും പുതിയ യുഡിഎഫ് സർക്കാരിലെയും ആഭ്യന്തര തർക്കങ്ങൾ അങ്ങേയറ്റം സ്ഫോടനാത്മകമായ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ്. ജനനായകനായ ഉമ്മൻചാണ്ടിയുടെ പ്രധാന സവിശേഷത ആർക്കും എപ്പോഴും കടന്നുചെല്ലാനും കാണാനുമുള്ള അദ്ദേഹത്തിന്റെ വലിയ മനസ്സ് ആയിരുന്നു. എന്നാൽ ഇന്ന് പുതുതായി അധികാരമേറ്റ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സ്വന്തം അണികളിൽ നിന്നും പാർട്ടിക്കുള്ളിൽ നിന്നും തന്നെ കടുത്ത വിയോജിപ്പുകൾ ഉയരുന്നത് കോൺഗ്രസിന്റെ പരമ്പരാഗത ശൈലിക്ക് വിരുദ്ധമാണ്.
അധികാരത്തിന്റെ ഇടനാഴികളിൽ ജനങ്ങൾക്കും ഭരണാധികാരിക്കുമിടയിൽ മതിലുകൾ ഉയരുമ്പോഴാണ് ജനാധിപത്യം പരാജയപ്പെടുന്നത്. എന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കാര്യത്തിൽ ഈ പതിവ് രീതികളെല്ലാം മാറിമറിയുകയാണ്. മുഖ്യമന്ത്രിയെ കാണാൻ മുൻകൂർ അനുമതി തേടണമെന്ന തരത്തിലുള്ള തെറ്റായ പ്രചരണങ്ങൾ ബോധപൂർവം ചില കോണുകളിൽ നിന്ന് പൊതുസമൂഹത്തിനിടയിലേക്ക് അഴിച്ചുവിടുന്നുണ്ട്. ഇതിന്റെ യാഥാർത്ഥ്യം പരിശോധിച്ചാൽ തികച്ചും സുതാര്യമായ ഒരു ഭരണസംവിധാനമാണ് സെക്രട്ടറിയേറ്റിൽ കാണാൻ കഴിയുകയെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉള്ള ദിവസങ്ങളിൽ ആർക്കും നേരിട്ട് സെക്രട്ടറിയേറ്റിലേക്ക് കടന്നുചല്ലാം. കണ്ടോൺമെൻ്റ് ഗേറ്റിൽ സന്ദർശകർക്ക് പാസ് നൽകുന്ന കൃത്യമായ സംവിധാനമുണ്ട്. അവിടെയെത്തുന്ന ഏതൊരു സാധാരണക്കാരനും സ്വന്തം ആധാർ കാർഡ് നൽകി എളുപ്പത്തിൽ പാസ് കൈപ്പറ്റാവുന്നതാണ്. ഈ പാസുമായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന പ്രധാന ബ്ലോക്കിലെ ലിഫ്റ്റ് കയറി മൂന്നാം നിലയിലേക്ക് പോയാൽ നേരിട്ട് കാണാൻ സാധിക്കുമെന്നും അവർ വിശദീകരിക്കുന്നു.
അവിടെ നിയന്ത്രണങ്ങളോ തടസ്സങ്ങളോ ഇല്ല. സ്വാഭാവികമായും തിരക്കുണ്ടാകുമെങ്കിലും, എത്തുന്ന എല്ലാവരെയും കാണാനും അവരുടെ പരാതികൾ നേരിട്ട് കേൾക്കാനും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്. പരാതികൾ ചെറുതോ വലുതോ ആകട്ടെ, അത് നേരിട്ട് കൈമാറാനും വ്യക്തിപരമായി സംസാരിക്കാനും അവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. ചുരുക്കത്തിൽ, മുഖ്യമന്ത്രിയെ കാണാൻ നിലവിൽ യാതൊരുവിധ മുൻകൂർ അനുമതിയുടെയും ആവശ്യമില്ല എന്നതാണ് യാഥാർത്ഥ്യം.
അണിയറ നീക്കങ്ങൾ
ഇത്തരത്തിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു മുഖ്യമന്ത്രിക്ക് നേരെ സ്വന്തം പാളയത്തിൽ നിന്ന് തന്നെ കല്ലേറുകൾ ഉണ്ടാകുന്നു എന്നത് രാഷ്ട്രീയ കേരളത്തെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പുതിയ വിവാദങ്ങളും, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനും കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസിനും മുഖ്യമന്ത്രിയെ കാണാൻ സമയം അനുവദിക്കുന്നില്ലെന്ന തരത്തിലുള്ള ആക്ഷേപങ്ങളും ഈ ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ആർ.എസ്.എസ്, എസ്.എഫ്.ഐ പശ്ചാത്തലമുള്ളവരെ ഗവൺമെന്റ് പ്ലീഡർമാരായി നിയമിച്ചു എന്ന ആക്ഷേപം കെ.എസ്.യു ഉയർത്തുമ്പോൾ, അതിനെ പരസ്യമായി പിന്തുണച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായി അടുത്ത ബന്ധമുള്ള വക്താക്കൾ തന്നെ രംഗത്തെത്തുന്നത് വെറുമൊരു അവിചാരിത സംഭവമല്ലെന്നാണ് 'വി ഡി ഫാൻസിന്റെ' പക്ഷം. ഹിന്ദു ഐക്യവേദി നേതാക്കൾക്ക് നൽകിയ പരിഗണന പോലും സ്വന്തം പാർട്ടിയുടെ യുവജന സംഘടനയ്ക്ക് നൽകുന്നില്ലെന്ന് വരുത്തിത്തീർത്ത് മുഖ്യമന്ത്രിയെ ഒരു സംഘപരിവാർ അനുകൂലിയായി ചിത്രീകരിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് പാർട്ടിയിലെ ഒരു വിഭാഗം നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ചരിത്രത്തിന്റെ ആവർത്തനം
കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ചരിത്രം പരിശോധിച്ചാൽ ജനകീയരായ നേതാക്കളെ സ്വന്തം ഗ്രൂപ്പുകാരും സഹപ്രവർത്തകരും ചേർന്ന് പിന്നിൽ നിന്ന് കുത്തി വീഴ്ത്തിയ നിരവധി ഉദാഹരണങ്ങൾ കാണാം. ജനനായകൻ ഉമ്മൻ ചാണ്ടിയുടെ ഓർമ്മപ്പെടുത്തലുകൾ ഈയൊരു ഘട്ടത്തിൽ ഏറെ പ്രസക്തമാണ്.
ജനങ്ങൾക്കിടയിൽ ജീവിച്ച കുഞ്ഞൂഞ്ഞിനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ തകർക്കാനും അന്ന് കോൺഗ്രസിനകത്തെ ഒരു വിഭാഗം തന്നെയാണ് കോപ്പുകൂട്ടിയത്. ഉമ്മൻ ചാണ്ടിയെ അന്ന് വേട്ടയാടിയ അദൃശ്യ കരങ്ങൾ ഇന്ന് വി.ഡി. സതീശന് നേരെയും തിരിയുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്ലീഡർ നിയമനത്തിൽ തെറ്റ് പറ്റിയെന്ന് പറയുന്ന കെ.എസ്.യു നിലപാടിനെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയെ, സ്വന്തം അണികളെ തള്ളിക്കളയുന്ന അഹങ്കാരിയായി ചിത്രീകരിക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. അന്ന് ഉമ്മൻ ചാണ്ടിയോട് കാട്ടിയ അതേ ക്രൂരത ഇന്ന് സതീശനോടും ആവർത്തിക്കാനുള്ള നീക്കങ്ങളാണ് അണിയറയിൽ പുരോഗമിക്കുന്നത്.
നിഴൽ യുദ്ധങ്ങൾ
ഈ നീക്കങ്ങളുടെയെല്ലാം ചരടുവലികൾ ചെന്നെത്തുന്നത് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഉന്നത കോൺഗ്രസ് നേതൃത്വത്തിലേക്കാണെന്ന സൂചനകൾ ശക്തമാണ്. വരാനിരിക്കുന്ന ഭരണനേതൃത്വത്തിൽ വി.ഡി. സതീശൻ നേടുന്ന അമിതമായ ജനപ്രീതിയും പാർട്ടിയിലെ അദ്ദേഹത്തിന്റെ അപ്രമാദിത്വവും തങ്ങളുടെ രാഷ്ട്രീയ നിലനിൽപ്പിന് ഭീഷണിയാകുമെന്ന് ഭയക്കുന്ന ഒരു ഗ്രൂപ്പാണ് കെ.എസ്.യുവിനെയും കെ.പി.സി.സി ഭാരവാഹികളെയും മുൻനിർത്തി ഈ നിഴൽ യുദ്ധം നയിക്കുന്നത് എന്ന് സംശയിക്കുവർ ഉണ്ട്. പാർട്ടിക്കുള്ളിലെ തന്നെ ഈ ആഭ്യന്തര ശത്രുക്കൾ പ്രതിപക്ഷത്തിന്റെ വടിയേക്കാൾ മൂർച്ചയുള്ള ആയുധങ്ങളുമായാണ് സതീശനെതിരെ നിലയുറപ്പിച്ചിരിക്കുന്നത്.
സംഘടനാ തലത്തിൽ തിരുത്തലുകൾ ആവശ്യപ്പെടാൻ ഏതൊരു അണിക്കും അവകാശമുണ്ടെന്നിരിക്കെ, അതിനായി തിരഞ്ഞെടുത്ത സമയവും രീതിയുമാണ് ദുരൂഹതയുണർത്തുന്നത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി ജനറൽ സെക്രട്ടറിയും ഉയർത്തിയ പരസ്യമായ വിയോജിപ്പുകൾ കേവലം ഒരു നിയമന തർക്കത്തിൽ ഒതുങ്ങുന്നതല്ല. മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഇവർക്ക് സമയം അനുവദിച്ചില്ലെന്ന ആക്ഷേപം ബോധപൂർവ്വം മാധ്യമങ്ങൾക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുത്തത് ആസൂത്രിതമാണെന്ന് സംശയിച്ചാൽ തെറ്റ് പറയാനാവുമോ.
മുഖ്യമന്ത്രി സാധാരണക്കാരെ കാണാൻ വാതിൽ തുറന്നിടുമ്പോഴും, സ്വന്തം പാർട്ടിയുടെ നേതാക്കൾക്ക് അവിടെ പ്രവേശനമില്ലെന്ന തരത്തിലുള്ള ഒരു നറേറ്റീവ് സൃഷ്ടിച്ചെടുക്കുക വഴി വി.ഡി. സതീശൻ അഹങ്കാരിയാണെന്ന് വരുത്തിത്തീർക്കാനാണ് അണിയറയിൽ തിരക്കഥയൊരുങ്ങിയത്. സ്വന്തം തട്ടകത്തിൽ നിന്നുയരുന്ന ഇത്തരം ചെളിവാരിയെറിയലുകൾ പ്രതിപക്ഷത്തിന് പോലും ഭരണപക്ഷത്തെ നേരിടാൻ വലിയ ആയുധമായി മാറുന്നു എന്നതാണ് ഇതിന്റെ ആപത്ക്കരമായ വശം.
അധികാര സമവാക്യങ്ങൾ
കേരളത്തിലെ കോൺഗ്രസിൽ എക്കാലത്തും നിലനിന്നിരുന്ന ഐ-എ ഗ്രൂപ്പ് സമവാക്യങ്ങൾ അപ്രസക്തമായ പുതിയൊരു രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളത്. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ നേതൃത്വം സംസ്ഥാനത്ത് പിടിമുറുക്കിയപ്പോൾ, തങ്ങളുടെ പരമ്പരാഗത സ്വാധീനം നഷ്ടപ്പെടുമെന്ന് ഭയക്കുന്ന വലിയൊരു വിഭാഗം നേതാക്കൾ തിരിച്ചടിക്കാൻ ശ്രമിക്കുകയാണ്. ഗവൺമെന്റ് പ്ലീഡർ തസ്തികകളിലേക്ക് യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നത് യഥാർഥ്യമാണ്. അത് പാർട്ടി വേദികളിൽ തീർക്കേണ്ടതിന് പകരം, മുഖ്യമന്ത്രിയെ ഒരു ആർ.എസ്.എസ് അനുകൂലിയായി ചിത്രീകരിക്കാൻ മുതിർന്നത് ഈ ഗ്രൂപ്പ് യുദ്ധത്തിന്റെ കാഠിന്യം കൂട്ടുന്നു.
ഏതൊരു മുന്നണി ഭരണത്തിലും ഇത്തരം ആഭ്യന്തര തർക്കങ്ങൾ സ്വാഭാവികമാണെങ്കിലും, ഇത് ഭരണനിർവ്വഹണത്തെ ബാധിച്ചു തുടങ്ങുമ്പോൾ ജനം ചോദ്യങ്ങൾ ഉന്നയിക്കും. സെക്രട്ടറിയേറ്റിലെ മൂന്നാം നിലയിൽ പരാതിക്കാരുമായി ഇരിക്കുന്ന മുഖ്യമന്ത്രിക്ക്, സ്വന്തം അണികളുടെ വിഴുപ്പലക്കലുകൾ വലിയൊരു തലവേദനയായി മാറിയിരിക്കുകയാണ്. തിരുവനന്തപുരത്തെ ഗവർണർ-സർക്കാർ പോരുകളെയും പ്രതിപക്ഷ നീക്കങ്ങളെയും നേരിടുന്നതിനേക്കാൾ ഊർജ്ജമാണ് മുഖ്യമന്ത്രിക്ക് സ്വന്തം നേതാക്കളെ പ്രതിരോധിക്കാൻ ഉപയോഗിക്കേണ്ടി വരുന്നത്. അച്ചടക്കത്തിന്റെ വാളോങ്ങി ഈ ആഭ്യന്തര ശത്രുക്കളെ നിലയ്ക്കു നിർത്താൻ കെ.പി.സി.സി നേതൃത്വം തയ്യാറാകാത്തതും ഈ ഗ്രൂപ്പ് കളിക്ക് അലിഖിതമായ ചില അനുമതികൾ മുകളിൽ നിന്ന് തന്നെയുണ്ടെന്ന സംശയത്തിന് ബലം നൽകുന്നു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക
Article Summary: Internal disputes within the Congress party in Kerala escalate against CM VD Satheesan.
#CongressKerala #VDSatheesan #InternalPolitics #KeralaPolitics #KSU #KPCC #UDF
