പണിമുടക്ക് വിവാദം: ശ്രീധനേഷ് താരമായത് 'സ്പോർട്സ് ക്വാട്ട' വഴി; ഇടതു സൈബർ കേന്ദ്രങ്ങൾ!


-
ആ നിയമനം ലഭിച്ച 249 പേരിൽ ഒരാളാണ് ശ്രീധനേഷ്.
-
ഇ.പി. ജയരാജനിൽ നിന്ന് നിയമന ഉത്തരവ് സ്വീകരിക്കുന്ന ചിത്രം പുറത്ത്.
-
കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്ത തൊഴിലാളികളെ ഒറ്റിക്കൊടുത്തുവെന്ന് ആരോപണം.
-
ശ്രീധനേഷ് സർക്കാരിന്റെ ഔദാര്യത്തിൽ ജോലി നേടിയെന്ന് ഇടതുപക്ഷം.
കണ്ണൂർ: (KVARTHA) ദേശീയ പണിമുടക്കിനെ അവഗണിച്ച് വാർത്താ താരമായ ജീവനക്കാരൻ ശ്രീധനേഷിനെതിരെയുള്ള ഇടതു സൈബർ പ്രചാരണം കൊഴുക്കുന്നു.
മുക്കം സിവിൽ സ്റ്റേഷനിൽ പണിമുടക്കിന് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഇടതു തൊഴിലാളി യൂണിയൻ പ്രവർത്തകരെ, കള്ളി ഷർട്ടുകാരനായ മുടി വളർത്തിയ ജീവനക്കാരൻ ‘അതു പറയാൻ നീയാരാണെ’ന്ന് ചോദ്യം ചെയ്തു അവഗണിച്ചത് ചാനലുകളിലും സോഷ്യൽ മീഡിയയിലും വലിയ വാർത്തയായിരുന്നു.
സോഷ്യൽ മീഡിയയിൽ ട്രോളുകളായും ഈ സംഭവം പണിമുടക്ക് വിരോധികളാൽ ആഘോഷിക്കപ്പെട്ടു. ‘ആരുടെയും ഔദാര്യത്തിലല്ല, പി.എസ്.സി പരീക്ഷയെഴുതി മാന്യമായി ജോലിക്ക് കയറിയതാണ് നിർഭയനായ ശ്രീധനേഷ്’ എന്നായിരുന്നു പലരുടെയും വാദം.
എന്നാൽ, ശ്രീധനേഷ് കഴിഞ്ഞ സ്പോർട്സ് ക്വാട്ടയിൽ ജോലിക്ക് കയറിയതാണെന്ന തെളിവുകളാണ് ഇടതു സൈബർ കേന്ദ്രങ്ങൾ ഇപ്പോൾ പുറത്തുവിടുന്നത്. പിണറായി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം 249 കായിക താരങ്ങൾക്കാണ് സർക്കാർ സർവീസിൽ ജോലി നൽകിയത്.
അതിൽ ഉൾപ്പെട്ട കായിക താരമാണ് ശ്രീധനേഷ്. അന്നത്തെ കായിക മന്ത്രിയായ ഇ.പി. ജയരാജനിൽ നിന്ന് നിയമന ഉത്തരവ് ഒരു പൊതുപരിപാടിയിൽ വെച്ച് ഇദ്ദേഹം ഏറ്റുവാങ്ങുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.
കേന്ദ്രസർക്കാരും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും 60 ലക്ഷം തസ്തികകൾ ഒഴിച്ചിട്ടും കരാർ, കാഷ്വൽ നിയമനങ്ങൾ നടത്തുമ്പോൾ കായിക താരങ്ങൾക്ക് സ്ഥിരം നിയമനം നൽകിയ എൽ.ഡി.എഫ്. സർക്കാരിനെ അവഹേളിക്കുന്ന തരത്തിലാണ് ശ്രീധനേഷ് പെരുമാറിയതെന്നാണ് ഇടതു സൈബർ വിങ്ങുകളുടെ പ്രധാന ആരോപണം.
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമരം ചെയ്ത തൊഴിലാളികളെ ഒറ്റുകൊടുക്കാൻ ശ്രീധനേഷ് 'കോടാലിക്കൈ' ആയി മാറിയെന്നും അവർ ആരോപിക്കുന്നു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: Sreedhanesh, 'strike hero', revealed as sports quota appointee.
#Sreedhanesh #KeralaPolitics #StrikeControversy #SportsQuota #LeftCyberAttack #Kannur