PM Modi | നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമ്പോൾ കുറിക്കപ്പെടുന്നത് ഒരുപറ്റം റെക്കോർഡുകൾ 

 
Records when Narendra Modi becomes Prime Minister for third time


ആറ് പതിറ്റാണ്ടുകൾക്ക് ശേഷം ഇതാദ്യമായാണ് ഒരു നേതാവ് തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്നത്

ന്യൂഡെൽഹി: (KVARTHA) ഞായറാഴ്ച രാജ്യത്ത് പുതിയ സർക്കാർ അധികാരമേൽക്കും. നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആറ് പതിറ്റാണ്ടുകൾക്ക് ശേഷം ഇതാദ്യമായാണ് ഒരു നേതാവ് തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്നത്. 2014ൽ പ്രധാനമന്ത്രിയായതിന് ശേഷം നിരവധി റെക്കോർഡുകളാണ് നരേന്ദ്ര മോദി തൻ്റെ പേരിൽ കുറിച്ചത്. സത്യപ്രതിജ്ഞ നടക്കുന്ന പശ്ചാത്തലത്തിൽ മോദിയുടെ പേരിലുള്ള ചില റെക്കോർഡുകൾ ഇതാ.

* തുടർച്ചയായി മൂന്നാം തവണ പ്രധാനമന്ത്രി

തുടർച്ചയായി മൂന്നാം തവണയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത്. ഇക്കാര്യത്തിൽ അദ്ദേഹം ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന് തുല്യനാകും. നെഹ്‌റു വിജയിക്കുകയും 1952, 1957, 1962 വർഷങ്ങളിൽ തുടർച്ചയായി മൂന്ന് തവണ പ്രധാനമന്ത്രിയാവുകയും ചെയ്തു. ഏകദേശം ആറ്  പതിറ്റാണ്ടുകൾക്ക് ശേഷം മോദി വീണ്ടും ഈ നേട്ടം കൈവരിച്ചിരിക്കുകയാണ്. 

* കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രിമാരുടെ പട്ടികയിൽ 

ഇന്ത്യയിലെ 14 പ്രധാനമന്ത്രിമാരിൽ, ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരിക്കുന്ന മൂന്നാമത്തെ നേതാവാണ് മോദി. 1947 മുതൽ 1964-ൽ മരിക്കുന്നതുവരെ  (16 വർഷം, 286 ദിവസം) രാജ്യത്തെ നയിച്ച നെഹ്‌റു ഇന്ത്യയുടെ ആദ്യത്തെയും ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി വഹിക്കുകയും ചെയ്ത വ്യക്തിയാണ്. രണ്ടാമതുള്ളത് ഇന്ദിരാഗാന്ധിയാണ്, 15 വർഷവും 350 ദിവസവും അവർ അധികാരത്തിലിരുന്നു.

2014ലെയും 2019ലെയും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ രണ്ട് തവണയും കേവലഭൂരിപക്ഷം നേടിയ മോദി ബിജെപിയെ റെക്കോർഡ് വിജയങ്ങളിലേക്ക് നയിച്ചു. ജൂൺ ഒമ്പത് മുതലാണ് അദ്ദേഹത്തിൻ്റെ മൂന്നാം തവണ പ്രധാനമന്ത്രിപദം ആരംഭിക്കുന്നത്. 2014 മെയ് 26 ന് അദ്ദേഹം ആദ്യമായി പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തു. ഈ കാലാവധി പൂർത്തിയാക്കിയാൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ മൂന്നാമത്തെ നേതാവായി അദ്ദേഹം മാറും. എന്നിരുന്നാലും, മൂന്നാം ടേമിൽ പോലും ഇന്ദിരയുടെ റെക്കോർഡിന് ഒപ്പമെത്താൻ കഴിയില്ല. 

* സ്വാതന്ത്ര്യാനന്തരം ജനിച്ച ആദ്യത്തെ പ്രധാനമന്ത്രി

2014 മെയ് 26 ന് നരേന്ദ്ര മോദി ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു . ഇതോടെ ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം ജനിച്ച ആദ്യ പ്രധാനമന്ത്രിയായി. 
 
* യുഎസ് പാർലമെൻ്റിനെ അഭിസംബോധന ചെയ്ത നേതാവ് 

2023 ജൂൺ 22 ന് തൻ്റെ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം തവണയും യുഎസ് ഹൗസിനെ അഭിസംബോധന ചെയ്തു. നേരത്തെ, 2016 ജൂൺ എട്ടിന് അമേരിക്കൻ സന്ദർശന വേളയിൽ യുഎസ് ഹൗസിൻ്റെ സംയുക്ത സമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു. 2023 ജൂണിൽ യുഎസ് പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത അദ്ദേഹം രണ്ടോ അതിലധികമോ തവണ അമേരിക്കൻ പാർലമെൻ്റിനെ അഭിസംബോധന ചെയ്ത ലോക നേതാക്കളുടെ പട്ടികയിൽ ഇടം നേടി.

ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡൻ്റും വർണവിവേചനത്തിനെതിരെ പോരാടിയ മഹാനായ നേതാവുമായ നെൽസൺ മണ്ടേല, ഇസ്രായേൽ മുൻ പ്രധാനമന്ത്രി യിത്സാക് റാബിൻ എന്നിവരും രണ്ട് തവണ യുഎസ് പാർലമെൻ്റിനെ അഭിസംബോധന ചെയ്തിട്ടുണ്ട്. അതേസമയം വിൻസ്റ്റൺ ചർച്ചിലും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മൂന്ന് തവണ വീതം അമേരിക്കൻ ഹൗസിനെ അഭിസംബോധന ചെയ്തിട്ടുണ്ട്. 
യുഎസ് ഹൗസിനെ അഭിസംബോധന ചെയ്ത ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാണ് രാജീവ് ഗാന്ധി (1985).

* യോഗയിൽ ലോക റെക്കോർഡ് സൃഷ്ടിച്ചു 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, 2023 ജൂൺ 21 ന് ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് സംഘടിപ്പിച്ച യോഗ ചടങ്ങിൽ മിക്ക രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾ പങ്കെടുത്തതിന് ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ചു. യുഎൻ ജനറൽ അസംബ്ലിയുടെ 77-ാമത് സെഷൻ പ്രസിഡൻ്റ് കസബ കൊറിസ്സി, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന മുഹമ്മദ്, ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

 * യുട്യൂബിൽ രണ്ട് കോടി സബ്സ്ക്രൈബേർസ് 

2023 ഡിസംബറിൽ യുട്യൂബിൽ രണ്ട് കോടി സബ്സ്ക്രൈബേർസിനെ നേടുന്ന ആദ്യത്തെ ആഗോള നേതാവായി നരേന്ദ്ര മോദി. അക്കാലത്ത്, പ്രധാനമന്ത്രി മോദിക്ക് പിന്നിൽ രണ്ടാമത് ബ്രസീൽ മുൻ പ്രസിഡൻ്റ് ജെയർ ബോൾസോനാരോ ആയിരുന്നു, അദ്ദേഹത്തിൻ്റെ ചാനലിൽ 64 ലക്ഷം  സബ്സ്ക്രൈബേർസുണ്ടായിരുന്നു. 

* ഫലസ്തീൻ, ഇസ്രാഈൽ സന്ദർശനങ്ങൾ

2018 ഫെബ്രുവരിയിൽ ഫലസ്തീൻ സന്ദർശിച്ച് നരേന്ദ്ര മോദി മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ചു. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമായിരുന്നു ഇത്. നേരത്തെ 2017ൽ ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായും മോദി മാറി.
 
* ഏറ്റവും കൂടുതൽ കാലം അധികാരത്തിലുള്ള ജി-20 നേതാവ് 

തുടർച്ചയായ മൂന്നാം തവണയും പ്രധാന്മന്ത്രിയാകുന്നതോടെ, റഷ്യയുടെ വ്‌ളാഡിമിർ പുടിനും ചൈനയുടെ ഷി ജിൻപിങിനും ശേഷം ജി 20 ലെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച നേതാവാകും മോദി. 2014 മെയ് 26 ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷം 2024 ജൂൺ ആറ് വരെ,  3,664 ദിവസം മോദി അധികാരത്തിൽ സേവനമനുഷ്ഠിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia