Legacy | ആർ വെങ്കിട്ടരാമൻ വിട വാങ്ങിയിട്ട് 16 വർഷം; നവീന ചിന്ത വിളംബരം ചെയ്ത രാഷ്ട്രപതി


● 1910 ഡിസംബർ നാലിന് ജനിച്ച ആർ വെങ്കിട്ടരാമൻ സ്വതന്ത്ര ഇന്ത്യയുടെ എട്ടാമത് രാഷ്ട്രപതിയും തമിഴ്നാട്ടിൽനിന്നുള്ള ആദ്യ രാഷ്ട്രപതിയും ആയിരുന്നു.
● സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വെങ്കിട്ടരാമൻ ക്വിറ്റിന്ത്യ പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി രണ്ടു വർഷത്തിലേറെ ജയിലിൽ കിടന്നിട്ടുണ്ട്.
● ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ രാഷ്ട്രപതിയായ ഇദ്ദേഹം വിരമിച്ച ശേഷം ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന രാഷ്ട്രപതിയും ആണ്.
(KVARTHA) 1987-92 കാലയളവിലെ ഇന്ത്യയുടെ രാഷ്ട്രപതിയും 1984 -87 കാലയളവിലെ ഇന്ത്യയുടെ ഉപരാഷ്ട്രപതിയുമായിരുന്ന ആർ വെങ്കിട്ടരാമൻ അന്തരിച്ചിട്ട് ജനുവരി 27ന് 16 വർഷം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് എന്ന നിലയിൽ ഇന്ദിരാ ഗാന്ധി മന്ത്രിസഭയിൽ ഇന്ദിരയുടെ വിശ്വസ്തനായ അദ്ദേഹം ആഭ്യന്തരം, ധനകാര്യം, പ്രതിരോധം തുടങ്ങി നിരവധി തന്ത്രപ്രധാന വകുപ്പുകളിൽ ക്യാബിനറ്റ് മന്ത്രിയുമായിരുന്നു.
ഇന്ദിരാഗാന്ധി മന്ത്രിസഭക്കെതിരെ ഒരിക്കൽ പ്രതിപക്ഷം ഉന്നയിച്ച അവിശ്വാസ പ്രമേയത്തിന് മറുപടി പറയാൻ ഇന്ദിരാഗാന്ധി ചുമതലപ്പെടുത്തിയത് ആർ വെങ്കിട്ടരാമൻ എന്ന രാമസ്വാമി വെങ്കിട്ടരാമനെയാണ് എന്നത് തന്നെ വെങ്കിട്ടരാമനിൽ ഇന്ദിര ഗാന്ധിക്കുള്ള വിശ്വാസത്തിന്റെ ആഴം ഉറപ്പിക്കാവുന്നതാണ്. 1910 ഡിസംബർ നാലിന് ജനിച്ച ആർ വെങ്കിട്ടരാമൻ സ്വതന്ത്ര ഇന്ത്യയുടെ എട്ടാമത് രാഷ്ട്രപതിയും തമിഴ്നാട്ടിൽനിന്നുള്ള ആദ്യ രാഷ്ട്രപതിയും ആയിരുന്നു.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വെങ്കിട്ടരാമൻ ക്വിറ്റിന്ത്യ പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി രണ്ടു വർഷത്തിലേറെ ജയിലിൽ കിടന്നിട്ടുണ്ട്. രാജ്യ തന്ത്രജ്ഞൻ, സുപ്രീംകോടതി അഭിഭാഷകൻ, തോട്ടം തൊഴിലാളികളുടെ ട്രേഡ് യൂണിയൻ നേതാവ്, പത്രപ്രവർത്തകൻ തുടങ്ങി സർവ മേഖലകളിലും തന്റെ സാന്നിധ്യം പ്രകടമാക്കിയിട്ടുള്ള വ്യക്തിയാണ് വെങ്കിട്ട രാമൻ. ഐഎൻഎയുടെ പ്രക്ഷോഭത്തിന്റെ ഭാഗമായി സിംഗപ്പൂരിലും മലേഷ്യയിലും തടവിലാക്കപ്പെട്ടവർക്ക് വേണ്ടി അവിടെ ചെന്ന് വാദിച്ച അപൂർവ കഥയും അദ്ദേഹത്തിന്റെ പേരിൽ ഉണ്ട്.
ശാസ്ത്ര സാങ്കേതിക രംഗത്ത് ഉജ്ജ്വല നേട്ടങ്ങൾ കൈവരിക്കാൻ കാരണമായി എപിജെ അബ്ദുൽ കലാമിന് എല്ലാവിധ സ്വാതന്ത്ര്യവും അനുവദിക്കുന്നതിൽ വെങ്കിട്ടരാമൻ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ രാഷ്ട്രപതിയായ ഇദ്ദേഹം വിരമിച്ച ശേഷം ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന രാഷ്ട്രപതിയും ആണ്. ചൈന സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതിയായ ഇദ്ദേഹം തമിഴ്‌നാടിന്റെ വ്യവസായശില്പി എന്നറിയപ്പെട്ടിരുന്നു.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മലയാളിയും കേരളത്തിലെ മുൻമന്ത്രിയും സുപ്രീംകോടതി മുൻ ജഡ്ജിയുമായ ജസ്റ്റീസ് വി ആർ കൃഷ്ണയ്യരെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. മൈ പ്രസിഡൻഷ്യൽ ഇയേഴ്സ് എന്ന ആത്മകഥ ഒരു കാലഘട്ടത്തിലെ ഇന്ത്യയുടെ ചരിത്രം പൂർണമായും അനാവരണം ചെയ്യുന്നുണ്ട്. ഭരണഘടനയെന്നും ഉയർത്തിപ്പിടിച്ച് ജനോപകാര പ്രദമായ പദ്ധതികൾ നടപ്പാക്കുന്നതിന് എന്നും മുൻതൂക്കം നൽകിയ ആർ വെങ്കിട്ട രാമൻ 98-ാമത് വയസ്സിലാണ് 16 വർഷം മുമ്പ് ഈ ലോകത്തോട് വിടവാങ്ങിയത്. ഡൽഹിക്കടുത്തുള്ള ഏകതാസ്ഥല്ലിലാണ് സമാധി സ്ഥലം.
ഈ വാർത്ത പങ്കുവെച്ച്, അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ
R Venkataraman, India's 8th President, passed away 16 years ago. A champion of new ideas, his legacy as a freedom fighter and leader remains prominent in India's history.
#RVenkataraman #IndianPresident #Legacy #Leadership #FreedomFighter #IndiaHistory