‘പ്രധാനമന്ത്രി ഫോണിൽ വിളിച്ചു ദൗത്യം ഏൽപ്പിച്ചു’: വികസിത കേരളമെന്ന ലക്ഷ്യവുമായി ഡൽഹിയിൽ ദേശീയ നേതാക്കളെ കാണാനൊരുങ്ങി നിയുക്ത രാജ്യസഭാ എം പി സി സദാനന്ദൻ മാസ്റ്റർ


-
രാജ്യസഭാംഗത്വം അർത്ഥപൂർണമായ വിധത്തിൽ നിർവഹിക്കുമെന്ന് നിയുക്ത എം.പി വ്യക്തമാക്കി.
-
വികസിത കേരളമെന്ന സങ്കൽപ്പം സാക്ഷാത്കരിക്കാൻ പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
-
തനിക്ക് നേരെയുണ്ടായ ആക്രമണം ഒരു ദുഃസ്വപ്നമായി മാത്രമേ കാണുന്നുള്ളൂവെന്നും കൂട്ടിച്ചേർത്തു.
-
കണ്ണൂരിലെ ആക്രമണ രാഷ്ട്രീയത്തിന്റെ അലയൊലികൾ പരിഹരിക്കപ്പെടണമെന്ന് അദ്ദേഹം നിരീക്ഷിച്ചു.
കണ്ണൂർ: (KVARTHA) രാജ്യസഭാ എം.പിയാക്കുന്നതിന് രണ്ടു ദിവസം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിളിച്ചുവെന്ന് നിയുക്ത രാജ്യസഭാ എം.പി സി. സദാനന്ദൻ മാസ്റ്റർ പറഞ്ഞു. കണ്ണൂർ മട്ടന്നൂർ ഉരുവച്ചാൽ പെരിഞ്ചേരിയിലെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി വിളിച്ചപ്പോൾ ഒരു ദൗത്യം ഏൽപ്പിക്കുന്നുവെന്നാണ് പറഞ്ഞതെന്ന് സദാനന്ദൻ മാസ്റ്റർ വെളിപ്പെടുത്തി. ഞായറാഴ്ച രാവിലെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നോട്ടിഫിക്കേഷൻ വന്ന വിവരം തന്നെ വിളിച്ച് അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പാർട്ടി ഏൽപ്പിച്ച നിയോഗമാണിത്. അർത്ഥപൂർണമായ വിധത്തിൽ അതു നിർവഹിക്കും. വികസിത കേരളമെന്ന സങ്കൽപ്പം സാക്ഷാത്കരിക്കും. പാർലമെന്റിന്റെ ഉപരിസഭയാണ് രാജ്യസഭ, കുറച്ചുകൂടി ഗൗരവത്തിൽ കാണും. ഇതര പ്രസ്ഥാനങ്ങളുടെയും പാർട്ടിയെ എതിർക്കുന്നവരുടെയും നിലപാടുകൾ ആഴത്തിൽ പഠിക്കും,’ അദ്ദേഹം പറഞ്ഞു.
രണ്ടു കാലുകൾ പോയതിൽ തനിക്ക് വിഷമമില്ലെന്നും കൃത്രിമമായുള്ള രണ്ടു കാലുകൾ ഉൾപ്പെടെ നാലു കാലുകൾ ഇപ്പോഴുണ്ടെന്നാണ് തമാശയായി പറയാറുള്ളതെന്നും സദാനന്ദൻ മാസ്റ്റർ പറഞ്ഞു. തന്നെപ്പോലെ അംഗഭേദം വന്ന ആയിരക്കണക്കിന് പ്രവർത്തകരുണ്ട്. ജീവൻ നഷ്ടപ്പെട്ടവരും ജയിലിൽ കഴിയുന്നവരുമുണ്ട്. മക്കൾ നഷ്ടപ്പെട്ട അമ്മമാരും ഭർത്താവ് നഷ്ടപ്പെട്ട ഭാര്യമാരും പിതാവ് നഷ്ടപ്പെട്ട മക്കളുമുണ്ട്. തനിക്ക് നേരെയുണ്ടായ ആക്രമണം ഒരു ദുഃസ്വപ്നമായേ കാണുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൻപതിലേറെപ്പേർ തനിക്ക് രക്തം നൽകിയിട്ടുണ്ട്. എല്ലായിടത്തും സഹായത്തിന് പാർട്ടി പ്രവർത്തകരുണ്ട്; കൈ പിടിച്ചു കയറ്റാനും ഇറക്കാനും സുഖവിവരം അറിയാനും. അതുകൊണ്ട് യാത്ര ഒരു പ്രശ്നമാവില്ല, ഡൽഹിയിലേക്ക് പോയി ദേശീയ നേതാക്കളെ കാണുമെന്നും അദ്ദേഹം അറിയിച്ചു.
കണ്ണൂരിൽ ആക്രമണ രാഷ്ട്രീയം ഇപ്പോഴില്ലെങ്കിലും അതിന്റെ അലയൊലികൾ ഇപ്പോഴും പലരുടെ ഉള്ളിലുമുണ്ടെന്ന് സദാനന്ദൻ മാസ്റ്റർ നിരീക്ഷിച്ചു. മഴ പെയ്താലും മരം പെയ്യുമെന്ന് പറയാറില്ലേ, അതുപോലെയാണിത്. അതും പരിഹരിക്കേണ്ടതുണ്ട്. ആക്രമണ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാജ്യസഭയിൽ ചർച്ചയിൽ വന്നാൽ തീർച്ചയായും ഇടപെടും.
എന്താണ് വിഷയമെന്ന് മനസ്സിലാക്കും, അതിന് പരിഹാരം നിർദ്ദേശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അധികാര സ്ഥാനങ്ങളെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. 1924-ൽ രാഷ്ട്രീയ സ്വയം സേവക് സംഘ് രൂപീകരിച്ചപ്പോഴോ 1980-ൽ ബി.ജെ.പി. ഉണ്ടായപ്പോഴോ വിരലിൽ എണ്ണാവുന്നവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അവരൊന്നും ഇപ്പോഴുള്ള സ്ഥിതിയിലേക്ക് എത്തുമെന്ന് ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല. ആരും അധികാരത്തെക്കുറിച്ച് ചിന്തിക്കാതെ രാഷ്ട്രത്തിന് വേണ്ടി സ്വയം സമർപ്പിക്കുകയാണ് ചെയ്തത്. താനും രാഷ്ട്രത്തിന് വേണ്ടി സ്വയം സമർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഭരണം പിടിക്കുമെന്ന് ബി.ജെ.പി. പറയുന്നത് ആർക്കെങ്കിലും മുഖ്യമന്ത്രിയാവാനോ മന്ത്രിയാവാനോ അല്ല, നാടിന്റെ നന്മയ്ക്ക് വേണ്ടിയാണെന്നും സദാനന്ദൻ മാസ്റ്റർ പറഞ്ഞു. തനിക്ക് ലഭിച്ച പുതിയ സ്ഥാനത്തിൽ നാട്ടുകാർ സന്തോഷത്തിലാണ്.
ബന്ധുക്കൾ ഉൾപ്പെടെ രാഷ്ട്രീയ കക്ഷി ഭേദമന്യേ പലരും കാണാൻ വരികയും സന്തോഷം പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ പുതിയ തലമുറയ്ക്ക് തന്റെ എം.പി. സ്ഥാനമൊരു പ്രചോദനമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സി. സദാനന്ദൻ മാസ്റ്ററുടെ രാജ്യസഭാ പ്രവേശനത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ കമന്റ് ചെയ്യുക.
Article Summary: New MP C. Sadanandan Master pledges to work for developed Kerala.
#KeralaPolitics #RajyaSabha #SadanandanMaster #BJP #DevelopedKerala #Kannur