യുവനടി ആക്രമിക്കപ്പെട്ട കേസ്: സർക്കാർ എന്നും അതിജീവിതയ്ക്കൊപ്പം; യുഡിഎഫ് കൺവീനറുടെ നിലപാട് വിചിത്രം; മുഖ്യമന്ത്രി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 'ദിലീപിന് നീതി കിട്ടിയെന്ന യുഡിഎഫ് കൺവീനറുടെ പ്രതികരണം അത്ഭുതപ്പെടുത്തി, അത് വിചിത്രം.'
● കേരളം മുഴുവൻ അതിജീവിതയ്ക്കൊപ്പമാണെന്നും, യുഡിഎഫിന്റെ നിലപാട് ഇതായിരിക്കില്ലെന്നും വിമർശനം.
● പോലീസ് അന്വേഷണം നീതിയുക്തമായിരുന്നു, മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലല്ല തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം എന്നും മുഖ്യമന്ത്രി.
● തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നത്.
കണ്ണൂർ: (KVARTHA) യുവനടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ വെറുതെ വിട്ട കോടതി വിധി പരിശോധിച്ചു വരികയാണെന്നും അപ്പീൽ നൽകുന്നതിനെക്കുറിച്ച് സർക്കാർ പിന്നീട് ആലോചിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച 'തദ്ദേശം, 25' തെരഞ്ഞെടുപ്പ് മുഖാമുഖത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ഇന്നും എപ്പോഴും അതിജീവിതയ്ക്കൊപ്പമാണ്. 'നാളെയും അങ്ങനെ തന്നെയായിരിക്കും, ഇതിൽ മാറ്റമില്ല.' മുഖ്യമന്ത്രി വ്യക്തമാക്കി. 'യുഡിഎഫ് കൺവീനർ ദിലീപിന് നീതി കിട്ടിയെന്ന വിചിത്രമായ പ്രതികരണം നടത്തിയത് തന്നെ അത്ഭുതപ്പെടുത്തി.
എന്ത് ഉദ്ദേശത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. കേരളം മുഴുവൻ അതിജീവിതയ്ക്കൊപ്പമാണ്. യുഡിഎഫിന്റെ നിലപാട് ഇതല്ലെന്ന് വ്യക്തമായിരിക്കുകയാണ്.' മുഖ്യമന്ത്രി വിമർശിച്ചു.
'പോലീസിലെ ക്രിമിനലുകൾ തന്നെ കേസിൽ കുടുക്കുന്നതിനായി ഗൂഢാലോചന നടത്തിയതെന്ന' ദിലീപിന്റെ പ്രതികരണത്തിന് പിന്നിൽ എന്താണെന്ന് അറിയില്ല. നീതിയുക്തമായാണ് പോലീസ് കേസ് അന്വേഷണം നടത്തിയത്. 'മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലല്ല അന്വേഷണ ഉദ്യോഗസ്ഥൻ കേസ് അന്വേഷണം നടത്തുന്നത്. അവരുടെ മുൻപിൽ കിട്ടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ്' എന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ്, കെ റെയിൽ, കേന്ദ്ര പദ്ധതികൾ
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കൂടുതൽ കരുത്തോടെ എൽഡിഎഫ് മുന്നോട്ട് വരും. അധികാരവും ഫണ്ടും നല്ല നിലയിൽ ലഭിക്കുന്ന തദ്ദേശ സ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്.
സംസ്ഥാനം അതിദാരിദ്ര്യമുക്തമായെന്ന് ഏറ്റവും വലിയ നേട്ടമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ മികവാർന്ന പ്രവർത്തനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. രാജ്യത്തെ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു കാര്യം ആലോചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കെ റെയിൽ നടപ്പാക്കാനാകണമെങ്കിൽ കേന്ദ്ര ഗവൺമെന്റിന്റെ അനുമതിയോടെ മാത്രമേ സാധിക്കുകയുള്ളൂവെന്ന് ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു. എങ്കിലും റെയിൽ പദ്ധതി പൂർണ്ണമായും ഉപേക്ഷിച്ചിട്ടില്ല. മറ്റൊരു രൂപത്തിൽ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
പി എം ശ്രീ പദ്ധതിയിൽ കേരളത്തിന്റെ പ്രതിനിധി കേന്ദ്ര മന്ത്രിയെ കണ്ടത് സർവ്വശിക്ഷാ അഭിയാന്റെ ഫണ്ട് ലഭിക്കുന്നതിനാണ്. എന്നാൽ പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാർ സിലബസ് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല.
രാഷ്ട്രീയ വിമർശനം
തന്നെയും പാർട്ടിയെയും സംഘപരിവാർ അനുകൂലികളാക്കാൻ യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും ശ്രമിക്കുകയാണ്. ആർഎസ്എസിനെതിരെ നിലപാട് സ്വീകരിച്ചതിന് ഇരുന്നൂറോളം പ്രവർത്തകർ നഷ്ടമായ പാർട്ടിയാണ് സിപിഎം. ഓരോ പ്രവർത്തകൻ നഷ്ടപ്പെടുമ്പോഴും നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഞങ്ങൾ മുന്നോട്ടുപോയത്.
'ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിൽക്കാൻ താൻ വളണ്ടിയർമാരെ അയച്ചുകൊടുത്തുവെന്ന് പരസ്യമായി പ്രസംഗിച്ച നേതാവുണ്ട് കോൺഗ്രസിൽ. സംഘി ഷർട്ട് ഗോൾവാൾക്കറുടെ ചിത്രത്തിന് മുൻപിൽ വണങ്ങുന്ന അവർക്ക് മാത്രമേ ചേരുകയുള്ളൂ, തനിക്ക് പറ്റില്ല' എന്നും പിണറായി പറഞ്ഞു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് കൂടുതൽ കരുത്ത് പകരുന്നതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആധുനിക കാലത്തിന് ചേരും വിധം കണ്ണൂരിനെ വികസിപ്പിക്കും എന്നാണ് എൽഡിഎഫ് വാഗ്ദാനം. എൽഡിഎഫ് നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ പറയാറുള്ളൂ. കണ്ണൂർ കോർപ്പറേഷനിൽ ഇത്തവണ നല്ല മാറ്റം സംഭവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി സുനിൽകുമാർ അദ്ധ്യക്ഷനായി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പങ്കെടുത്തു. പ്രസ് ക്ലബ്ബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതവും കെ സന്തോഷ് നന്ദിയും പറഞ്ഞു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും പങ്കുവയ്ക്കുക.
Article Summary: CM Pinarayi Vijayan assures support for actress attack survivor, criticizes UDF convener.
#PinarayiVijayan #KeralaPolitics #ActressAttackCase #Dileep #UDF #LDF
