ശരത് പവാറിനൊപ്പം എൻഡിഎയിലേക്ക് പോകാൻ പി സി ചാക്കോ മാത്രം; കേരളത്തിലെ എൻസിപിയിൽ വീണ്ടും പിളർപ്പിന് കളമൊരുങ്ങുന്നു
ADVERTISEMENT
● എട്ട് ലോക്‌സഭാ അംഗങ്ങളിൽ അഞ്ചു പേരും എൻഡിഎ മാറ്റത്തിന് അനുകൂലമെന്ന് സൂചന
● എ കെ ശശീന്ദ്രൻ്റെ നേതൃത്വത്തിലുള്ള വിമത വിഭാഗം എൻസിപി എന്ന പുതിയ പാർട്ടി രൂപവത്കരിച്ചു
● കേരള ഘടകത്തിലെ ഭൂരിഭാഗം നേതാക്കളും എൽഡിഎഫ് നിലപാടിനൊപ്പം ഉറച്ചുനിൽക്കും
● എൻസിപിഎസും കോൺഗ്രസ് എസും തമ്മിൽ ലയിക്കാനുള്ള നീക്കങ്ങൾ സജീവം
കണ്ണൂർ: (KVARTHA) ദേശീയ നേതാവ് ശരത് പവാർ എൻഡിഎയുമായി അടുക്കുന്നുവെന്ന പ്രചാരണം ശക്തമാകുന്നതിനിടെ കേരളത്തിലെ എൻസിപിയിൽ വീണ്ടും പിളർപ്പിന് സാധ്യതയൊരുങ്ങുന്നു. എൻഡിഎയുമായി സഖ്യമുണ്ടാക്കുന്നതിൽ എൻസിപിയിൽ ഭൂരിഭാഗവും അനുകൂലമാണെന്നാണ് പറയപ്പെടുന്നത്. അടുത്ത കാലത്ത് രണ്ടായി മാറിയതിനിടെ എൻഡിഎ ബന്ധം കേരളത്തിൽ എൻസിപിയെ വീണ്ടും പിളർപ്പിലെത്തിക്കുമെന്നാണ് സൂചന.
എൻഡിഎയിലേക്ക് ചേക്കേറാൻ നീക്കം
നേരത്തെ 2023-ൽ എൻസിപിയിൽ പിളർപ്പുണ്ടാവുകയും ഔദ്യോഗിക വിഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച അജിത് പവാർ പക്ഷം ഇപ്പോൾ എൻഡിഎയിൽ ഘടകകക്ഷിയുമാണ്. കൊടിയും ചിഹ്നവും അജിത് പവാർ പക്ഷത്തിനാണ് ലഭിച്ചത്. ശരത് പവാർ വിഭാഗം പാർട്ടിയുടെ പേരിൽ ശരത് പവാർ എന്ന് ചേർത്ത് ഇന്ത്യാ മുന്നണിയിലും തുടരുന്നു. എന്നാൽ അടുത്ത കാലത്തായാണ് എൻഡിഎയിലേക്ക് ചേക്കേറാനുള്ള നീക്കം ഒരു വിഭാഗത്തിൻ്റെ നേതൃത്വത്തിൽ എൻസിപിയിൽ സജീവമായത്. പാർട്ടിയുടെ എട്ട് ലോക്‌സഭാ അംഗങ്ങളിൽ അഞ്ചു പേരും മുന്നണി മാറ്റത്തിന് അനുകൂലമാണെന്നാണ് പറയുന്നത്.
മഹാരാഷ്ട്ര നിയമസഭാ അംഗങ്ങളിലും ഭൂരിപക്ഷവും മുന്നണി മാറ്റത്തെ പിന്തുണയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് എൻഡിഎയിൽ ഘടകകക്ഷിയാകാനുള്ള നീക്കം ശക്തമായത്. ശരത് പവാർ പക്ഷവും എൻഡിഎയിൽ ചേർന്നാൽ ഇരു എൻസിപിയും ഒറ്റ കക്ഷിയാകാനുള്ള സാധ്യതയുമുണ്ട്.
വെട്ടിലാകുന്നത് കേരള ഘടകം
എന്നാൽ ശരത് പവാർ എൻഡിഎയിലേക്ക് പോയാൽ വെട്ടിലാകുന്നത് കേരള എൻസിപി ഘടകമാണ്. ബിജെപിയുമായി സഖ്യമെന്നത് കേരളത്തിലെ എൻസിപിക്ക് യോജിക്കാൻ കഴിയുന്നതല്ല. എൻസിപിയായ കാലത്തും നേരത്തെ കോൺഗ്രസ് എസായി പ്രവർത്തിക്കുമ്പോഴും എൽഡിഎഫ് നിലപാട് സ്വീകരിച്ചവരാണ് ഇന്നത്തെ എൻസിപിക്കാർ.
അതുകൊണ്ടുതന്നെ ദേശീയ നേതൃത്വം എൻഡിഎ അനുകൂല നിലപാട് സ്വീകരിച്ചാൽ കേരളത്തിലെ എൻസിപിയിൽ ഭൂരിഭാഗവും എതിർക്കുകയും വീണ്ടും പിളർപ്പുണ്ടാവുകയും ചെയ്യും. പാർട്ടി ദേശീയ വർക്കിങ് പ്രസിഡൻ്റ് പി സി ചാക്കോ ശരത് പവാർ സ്വീകരിക്കുന്ന നിലപാടിനൊപ്പം ചേരുമെങ്കിലും മറ്റ് നേതാക്കൾ ദേശീയ നിലപാടിനൊപ്പം നിൽക്കില്ല.
ശശീന്ദ്രൻ പക്ഷത്തിന് കരുത്ത്
മെയ് മാസമാണ് എൻസിപിയിൽ പിളർപ്പുണ്ടായതും എ കെ ശശീന്ദ്രൻ്റെയും തോമസ് കെ തോമസിൻ്റെയും നേതൃത്വത്തിലുള്ള വിഭാഗം പുതിയ പാർട്ടി രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി യോഗത്തിൽ എൻസിപി വിമതർ നാഷണൽ കോൺഗ്രസ് പാർട്ടി (സെക്യുലർ) എന്ന പേരിൽ പാർട്ടി രൂപവത്കരിക്കുകയും ചെയ്തു.
പുതിയ കൊടിയും പുറത്തിറക്കിയിട്ടുണ്ട്. അവർ ഉന്നയിക്കുന്ന പ്രധാന ആരോപണം ശരത് പവാർ എൻഡിഎയിൽ ചേരുമെന്നായിരുന്നു. ഇത് സാധൂകരിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും. എ കെ ശശീന്ദ്രൻ പക്ഷത്തിന് ഇത് കരുത്തുപകരുമെന്നുറപ്പാണ്. ഇതോടെ കൂടുതൽ പേർ തങ്ങളോടൊപ്പം ചേരുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.
അതിനിടെ എൻസിപിഎസും കോൺഗ്രസ് എസും തമ്മിൽ ലയിക്കാനുള്ള നീക്കവും ശക്തമായി തുടരുകയാണ്. ഇരു പക്ഷവും തമ്മിൽ പ്രാഥമിക ചർച്ച നടത്തിയിട്ടുണ്ട്. ഒറ്റ പാർട്ടിയായി ഇടതുമുന്നണിയിൽ നിൽക്കുന്നതിന് സിപിഎമ്മും പച്ചക്കൊടി കാണിച്ചിട്ടുണ്ട്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും പങ്കുവെക്കുക. പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: NCP may split in Kerala as Sharad Pawar leans towards the NDA.
#NCP #SharadPawar #KeralaPolitics #NDA #AKsaseendran #PCchacko #AmmuNews
