Allegation | നവീൻ ബാബുവിന്റെ മരണം: ദിവ്യയെ കേസിൽ നിന്ന് രക്ഷിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന് കെ എസ് യു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വരും ദിവസങ്ങളിൽ പി.പി.ദിവ്യ നടത്തിയ ബിനാമി ഇടപാടുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.
● ദിവ്യയെ ജയിലിൽ സന്ദർശിച്ചവരിൽ സി.പി.എം നേതാക്കളും ജനപ്രതിനിധികളുമുണ്ടെന്നും ആരോപിച്ചു.
കണ്ണൂർ: (KVARTHA) എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായ പി.പി.ദിവ്യയെ രക്ഷിക്കാൻ സി.പി.എം നേതൃത്വം ശ്രമം നടത്തുന്നതായി കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷൻ പി. മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
കണ്ണൂർ ഡി.സി.സി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിച്ച ഷമ്മാസ്, ദിവ്യയ്ക്ക് മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പൊലീസിൽ കീഴടങ്ങിയപ്പോൾ കൊലക്കേസ് പ്രതിയായ എസ്.എഫ്.ഐ നേതാവും സി.പി.എം പ്രവർത്തകനും അഭിഭാഷകരെന്ന വ്യാജേന മജിസ്ട്രേറ്റിന്റെ വസതിയിലെത്തിയിരുന്നുവെന്നും ആരോപിച്ചു. ഇത് ദിവ്യയ്ക്ക് സി.പി.എം എല്ലാ സഹായവും ചെയ്തു കൊടുക്കുന്നുവെന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2016-ൽ പാപ്പിനിശേരി അരോളിയിൽ ബി.ജെ.പി പ്രവർത്തകനെ വെട്ടിക്കൊന്ന കേസിലെ എട്ടാം പ്രതി വിഷ്ണു ദേവാണ് ദിവ്യയോടൊപ്പം ഉണ്ടായിരുന്നതെന്നും ഷമ്മാസ് പറഞ്ഞു. ബി.ജെ പിക്ക് ഇതിൽ പ്രശ്നമുണ്ടാവില്ലെന്നും കൊടകര കുഴൽപണ കേസ് സി.പി.എമ്മുമായി ഒത്തുതീർക്കുന്ന തിരക്കിലാണ് അവർ എന്നും വിഷ്ണു ദേവ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ സന്തത സഹചാരിയാണെന്നും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയരാജന്റെ കൂടെ പ്രചരണത്തിനായി നിഴലായി ഉണ്ടായിരുന്നയാളാണെന്നും അദ്ദേഹം ആരോപിച്ചു. ഇയാൾക്കെതിരെയുള്ള കൊലക്കേസിൻ്റെ വിചാരണ കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും സി.പി.എമ്മിലെ പല നേതാക്കൾക്കും വിഷ്ണു ദേവുമായി ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവ്യയെ ജയിലിൽ സന്ദർശിച്ചവരിൽ സി.പി.എം നേതാക്കളും ജനപ്രതിനിധികളുമുണ്ടെന്നും ക്രൈംബ്രാഞ്ച് ഓഫിസിൽ കഴിഞ്ഞ ദിവസം ദിവ്യയെ ചോദ്യം ചെയ്യുമ്പോൾ ഉച്ചഭക്ഷണം എത്തിച്ചു കൊടുത്തത് ബ്ളോക്ക് പ്രസിഡന്റ് ഷാജർ ഔദ്യോഗിക വാഹനത്തിലെത്തിയാണെന്നും ഷമ്മാസ് പറഞ്ഞു. വരും ദിവസങ്ങളിൽ പി.പി.ദിവ്യ നടത്തിയ ബിനാമി ഇടപാടുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.
ദിവ്യയെ കേസിൽ നിന്നും രക്ഷിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അഭിഭാഷകരെന്ന വ്യാജേനെയാണ് കോടതി വളപ്പിലും മജിസ്ട്രേറ്റ് വസതിയിലും ക്രിമിനൽ കേസുകളിൽ പ്രതികളായ സി.പി.എം പ്രവർത്തകരെത്തുന്നതെന്നും ഷമ്മാസ് പറഞ്ഞു.
കണ്ണൂർ സെൻട്രൽ ജയിലിൽ ദിവ്യയ്ക്ക് എല്ലാവിധ സഹായങ്ങളും ലഭിക്കുന്നതെന്നാണ് മനസിലാക്കുന്നതെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി കണ്ണൂരിലെത്തി പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ തങ്ങി ഇതിനായി ഗൂഡാലോചന നടത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അല്ലെങ്കിൽ തലശേരിയിൽ താമസിക്കുന്ന പി.ശശി കണ്ണൂർ പയ്യാമ്പലത്തെ ഗസ്റ്റ് ഹൗസിൽ എന്തിനാണ് ക്യാംപ് ചെയ്തതെന്ന് വ്യക്തമാക്കണമെന്ന് മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.
#NavinBabu #PPDivya #KSU #CPM #PoliticalIntervention #KeralaNews
