TP Murder Case | വെടിക്കെട്ടുകാരൻ്റെ മക്കളെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ നോക്കേണ്ട, ടി പി കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചത് നിയമാനുസൃതമെന്ന് എം വി ജയരാജൻ


● ടി.പി. വധകേസിലെ പ്രതികൾക്ക് പരോൾ നൽകിയത് ചട്ടങ്ങൾക്കനുസൃതമായി
● പരോൾ അനുവദിച്ച പ്രതികൾ കൂടുതൽ കാലം ജയിലിൽ കഴിയുന്നതിനാൽ അവർക്ക് പരോൾ ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
കണ്ണൂർ: (KVARTHA) കോടതി പരോൾ കൊടുക്കാൻ പാടില്ലെന്ന് നിഷ്കർഷിച്ച പ്രതികൾ ഒഴിച്ചു ബാക്കിയെല്ലാവർക്കും ജയിൽ ചട്ടമനുസരിച്ച് പരോൾ നൽകാമെന്നും ടി.പി. വധകേസിൽ പ്രതികൾക്ക് പരോൾ നൽകിയത് നിയമാനുസൃതമായാണെന്നും വിവാദങ്ങളുടെ ഉടുക്ക് കൊട്ടി വെടിക്കെട്ടുകാരുടെ മക്കളായ കമ്യൂണിസ്റ്റുകാരെ പേടിപ്പിക്കാൻ കഴിയില്ലെന്നും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വിജയരാജൻ പറഞ്ഞു.
കണ്ണൂർ പാറക്കണ്ടിയിലെ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇതു കൊണ്ടൊന്നും കമ്യൂണിസ്റ്റുകാരെ പേടിപ്പിക്കാനാവില്ല. വെടിക്കെട്ടുകാരുടെ മക്കളെ ഉടുക്കു കൊട്ടി പേടിപ്പിക്കുന്നത് പോലെയാണിത്. നിയമാനുസൃതമല്ലാതെ പരോൾ പ്രതികൾക്ക് അനുവദിക്കാൻ ആർക്കും കഴിയില്ല. കൂടുതൽ കാലം ജയിലിൽ കിടന്നതുകൊണ്ടാണ് പരോൾ അനുവദിച്ചത്. നീതിയും നിയമവും നടപ്പിലാക്കുന്ന സർക്കാരാണിത്.
എന്റെ ഓർമ്മയിൽ ഏറ്റവും കൂടുതൽ പരോൾ ലഭിച്ചത് മമ്പറം ദിവാകരനാണ്. ഏഴു വർഷം ശിക്ഷിച്ച മമ്പറം ദിവാകരൻ ഏഴു ദിവസം മാത്രമേ ജയിലിൽ കിടന്നിട്ടുള്ളു. ഞങ്ങളെയൊക്കെ കൊല കേസ് പ്രതികളെയെന്നപോലെയാണ് പിടിച്ചു ജയിലിൽ കൊണ്ടു പോയത്. കമ്യൂണിസ്റ്റുകാർക്ക് തടവറ ഭയക്കേണ്ട കാര്യമില്ല. നിയമം ജയരാജനും വി.ഡി. സതീശനും ഒരുപോലെയാണെന്ന് പ്രതിപക്ഷ നേതാവ് ഓർക്കണം. ഈ സർക്കാരിൻ്റെ കാലത്ത് നീതിയും നിയമവുമാണ് നടപ്പിലാക്കുന്നത്. തെറ്റു ചെയ്തപ്പോൾ സിനിമ സൂപ്പർസ്റ്റാറിനെ പോലും ജയിലിൽ കിടത്തിയ സർക്കാരാണിത്.
വി.ഡി. സതീശൻ നിയമസഭയിൽ അപവാദ പ്രചാരണം നടത്തുകയാണ്. എല്ലാ തൊഴിൽ സംസ്കാരത്തെയും ബഹുമാനിക്കുന്ന നമ്മുടെ നാട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുതൊഴിലാളിയുടെ മകനെന്ന് ആക്ഷേപിച്ച നേതാവാണ് സതീശൻ്റെ പാർട്ടിയുടെ നേതൃത്വത്തിലുള്ളതെന്നും’ എം. വിജയരാജൻ പറഞ്ഞു. ‘കേരളീയരെ മുഴുവൻ അപമാനിക്കുന്നവരാണ് നമ്മുടെ കേന്ദ്ര സഹമന്ത്രിമാർ. ഉന്നതകുല ജാതർക്ക് മാത്രമേ മന്ത്രിയായി ജനങ്ങളെ ഭരിക്കാൻ കഴിയുകയുള്ളുവെന്ന് ഒരാൾ പറയുമ്പോൾ കേരളം സാമ്പത്തികമായി കടക്കെണിയിലായാൽ മാത്രമേ സാമ്പത്തിക സഹായം അനുവദിക്കാൻ കഴിയുകയുള്ളുവെന്നാണ് മറ്റൊരാൾ പറയുന്നതെന്നും’ എം.വി. ജയരാജൻ പറഞ്ഞു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
MV Jayarajan, CPI(M) district secretary, defended the parole granted to TP murder case accused, stating it was legal, and criticized opposition for attempting to create panic.
#KannurNews #ParoleControversy #TPMurderCase #MVJayarajan #CPIM #KeralaPolitics