'കന്യാസ്ത്രീകളെ പോലെ സഖാക്കളെയും കള്ളക്കേസിൽ കുടുക്കി': എം വി ജയരാജൻ


● മന്ത്രി വി. ശിവൻകുട്ടി ഗവർണറുടെ പരിപാടിയിൽനിന്ന് ഇറങ്ങിപ്പോയത് ശരിയായ നടപടിയാണ്.
● ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളെപ്പോലെയാണ് പഴശിയിലെ സഖാക്കളെ കള്ളക്കേസിൽ കുടുക്കിയത്.
● സി. സദാനന്ദൻ എം.പിയെ വധിക്കാൻ ശ്രമിച്ച കേസ്സിലെ പ്രതികൾ നിരപരാധികളാണ്.
● നിരപരാധികളെ ശിക്ഷിക്കുന്ന കോടതിവിധിയെ വിമർശിക്കാതിരിക്കാൻ കഴിയില്ല.
മട്ടന്നൂർ: (KVARTHA) സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ ആർ.എസ്.എസിനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്ത്. തങ്ങൾ ഭരിക്കാത്ത സംസ്ഥാനങ്ങളിൽ ആർ.എസ്.എസ്. ഗവർണർമാരെ ഉപയോഗിച്ച് നെറികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് എം.വി. ജയരാജൻ കുറ്റപ്പെടുത്തി.

സി. സദാനന്ദൻ എം.പിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ നിരപരാധികളാണെന്നും, കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കിയതുപോലെയാണ് ഇവരെ ജയിലിൽ അടച്ചതെന്നും അദ്ദേഹം ആരോപിച്ചു.
സി.പി.എം. പഴശി സൗത്ത് ലോക്കൽ കമ്മിറ്റി ഉരുവച്ചാൽ ടൗണിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി. ജയരാജൻ. രാജ്ഭവനിൽ ഏതു പരിപാടി തുടങ്ങുമ്പോഴും ഏതോ ഒരു സ്ത്രീ കൈയിലേന്തിയ കാവിക്കൊടിക്കുമുന്നിൽ പുഷ്പാർച്ചന നടത്തുന്നു.
എന്തെങ്കിലും ചേലുള്ള പതാകയാണോ അത്? ആർ.എസ്.എസിന്റെ പതാക കോണകം പോലെയാണ് തോന്നുന്നതെന്നും അദ്ദേഹം പരിഹസിച്ചു. മന്ത്രി വി. ശിവൻകുട്ടി ഗവർണറുടെ പരിപാടിയിൽനിന്ന് ഇറങ്ങിപ്പോയത് കേരളത്തിന്റെ അഭിമാനം ഉയർത്തിയെന്നും ജയരാജൻ പറഞ്ഞു.
ഏത് കള്ളക്കേസിൽ കുടുക്കിയാലും പാർട്ടിയെ നശിപ്പിക്കാനാവില്ലെന്ന് ആർ.എസ്.എസ്. ഓർക്കണമെന്ന് എം.വി. ജയരാജൻ കൂട്ടിച്ചേർത്തു. 90-കളിൽ കണ്ണൂരിൽ അക്രമം നടത്തിയ കാലത്ത് ആർ.എസ്.എസ്. നേതാവായിരുന്ന സി. സദാനന്ദന്റെ മക്കളെ അനുമതിയില്ലാതെ ശാഖയിലേക്ക് കൊണ്ടുപോയത് ചോദ്യം ചെയ്തതിനാണ് ബന്ധുവായ പി.എം. ജനാർദനനെ പണിക്ക് പോകുമ്പോൾ മട്ടന്നൂർ ബസ് സ്റ്റാൻഡിൽ വെച്ച് ആക്രമിച്ചത്. ഈ സംഭവത്തിൽ പങ്കില്ലെന്ന് പറയാൻ സദാനന്ദൻ മാസ്റ്റർക്ക് നെഞ്ചിൽ കൈവെച്ച് പറയാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതുപോലെയാണ് പഴശിയിലെ സഖാക്കളെയും കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതെന്നും ജയരാജൻ പറഞ്ഞു. ജയിലിൽ പോയി കണ്ടപ്പോൾ തങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് പഴശിയിലെ സഖാക്കൾ പറഞ്ഞത്.
70 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് ഇവരിൽ നാലുപേർ. ജീവിതത്തിന്റെ അവസാനകാലത്തുള്ള ഈ ജയിൽവാസത്തിൽ പഴശിയിലെ സഖാക്കൾ പതറില്ലെന്നും പാർട്ടിക്കുവേണ്ടി അവർ നടത്തിയ പോരാട്ടങ്ങൾ തുടരുമെന്നും എം.വി. ജയരാജൻ പറഞ്ഞു.
നിരപരാധികളെ ശിക്ഷിക്കുന്ന കോടതിവിധിയെ വിമർശിക്കാതിരിക്കാൻ കഴിയില്ല. സത്യം വിളിച്ചുപറഞ്ഞതിന് ഇനിയും ജയിലിൽ പോകാൻ താൻ തയ്യാറാണ്.
ഇന്ത്യൻ ഭരണഘടനയെയോ ജനാധിപത്യത്തെയോ ആർ.എസ്.എസ്. മാനിക്കുന്നില്ലെന്നും അവരുടെ ഗ്രന്ഥം മനുസ്മൃതിയാണെന്നും ജയരാജൻ ആരോപിച്ചു. ആർ.എസ്.എസ്. എന്നാൽ മനസ്സാക്ഷിയില്ലാത്തവരാണ്, അത് ഗാന്ധിജിയുടെ നെഞ്ചിലേക്ക് വെടിയുതിർത്ത് ഗോഡ്സെയിലൂടെ അവർ തെളിയിച്ചിട്ടുണ്ട്.
കൊലയാളികളെ മന്ത്രിമാരും മുഖ്യമന്ത്രിമാരുമാക്കുന്നതാണ് അവരുടെ സംസ്കാരം. കേരളത്തിലും അത് വ്യാപിപ്പിക്കുന്നതിന്റെ തെളിവാണ് സി. സദാനന്ദന് ലഭിച്ച രാജ്യസഭാ എം.പി. സ്ഥാനമെന്നും എം.വി. ജയരാജൻ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ വിശദീകരണ യോഗത്തിന് മുന്നോടിയായി സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്ത ബഹുജന പ്രകടനം ഉരുവച്ചാൽ ടൗൺ കേന്ദ്രീകരിച്ച് നടന്നു.
യോഗത്തിൽ സി.പി.എം. മട്ടന്നൂർ ഏരിയ സെക്രട്ടറി എം. രതീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. പുരുഷോത്തമൻ, ജില്ലാ കമ്മിറ്റി അംഗം ചന്ദ്രബാബു, കെ. ഭാസ്കരൻ മാസ്റ്റർ, ആർ.എസ്.എസ്. ആക്രമണത്തിനിരയായ പി.എം. ജനാർദനൻ, കെ.വി. ബീന തുടങ്ങിയവർ സംസാരിച്ചു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് ചർച്ചയിൽ പങ്കെടുക്കൂ.
Article Summary: M.V. Jayarajan criticizes RSS and governor's actions in Kerala.
#MVJayarajan #CPM #RSS #KeralaPolitics #PoliticalSpeech #Kannur