Corruption | മാലിന്യ സംസ്കരണത്തിൻ്റെ മറവിൽ കണ്ണൂർ കോർപറേഷൻ മുൻ മേയർ കോടികളുടെ അഴിമതി നടത്തിയതായി എം വി ജയരാജൻ


● 'ചേലോറ മാലിന്യ പ്ലാൻ്റിലെ ഖരമാലിന്യ നീക്കത്തിലാണ് ക്രമക്കേട്'
● 'മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ടെൻഡർ നൽകിയത്'
● 'കരാറെടുത്ത കമ്പനിക്ക് കൂടുതൽ തുക നൽകി'
● 'സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണം'
കണ്ണൂർ: (KVARTHA) യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷനിൽ മുൻ മേയറുടെ നേതൃത്വത്തിൽ കോടികളുടെ അഴിമതി നടന്നതായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആരോപിച്ചു. ചേലോറ മാലിന്യ പ്ലാൻ്റിലെ ഖരമാലിന്യ നീക്കത്തിലാണ് 1.77 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. സിഎജി റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.
മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ടെൻഡർ നൽകിയത്. ആവശ്യത്തിന് മാലിന്യം നീക്കം ചെയ്യാതെ, കുറഞ്ഞ അളവിൽ മാത്രം മാറ്റി, ബാക്കി മണ്ണിട്ട് മൂടുകയായിരുന്നു. ഇതിനായി കരാറെടുത്ത കമ്പനിക്ക് കൂടുതൽ തുക നൽകി. 86 ലക്ഷത്തിനു പകരം 2.63 കോടി രൂപയാണ് നൽകിയത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു.
കോർപ്പറേഷനിലെ മൾട്ടിലെവൽ കാർ പാർക്കിംഗ് സെൻ്റർ ഉദ്ഘാടനം കഴിഞ്ഞിട്ടും ഒരു കാർ പോലും കയറ്റാൻ കഴിഞ്ഞിട്ടില്ല. ദ്രവ മാലിന്യ സംസ്കരണ പദ്ധതിക്ക് എൽഡിഎഫ് പിന്തുണ നൽകിയിരുന്നു. എന്നാൽ മുൻ മേയർ ഇതിനെയും അഴിമതിക്കുള്ള വേദിയാക്കി മാറ്റി. പൈപ്പ് ഇടാൻ റോഡുകൾ വെട്ടിപ്പൊളിച്ചെങ്കിലും മലിനജലം പ്ലാൻ്റിൽ എത്തിയില്ല, റോഡ് നന്നാക്കിയതുമില്ല.
ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യ സംസ്കരണത്തിന് 7.56 കോടിയാണ് എസ്റ്റിമേറ്റ്. സർക്കാർ അല്ല, മുൻ മേയറുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് 2022 മെയ് ഏഴിന് കരാർ ഉണ്ടാക്കിയത്. ചെയ്യാത്ത പ്രവൃത്തിക്ക് കോടികൾ നഷ്ടമുണ്ടാക്കിയെന്നും എം വി ജയരാജൻ ആരോപിച്ചു. ഇപ്പോഴത്തെ മേയർ അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്നും, അഴിമതിക്കെതിരെ നിലപാടെടുക്കുന്നയാളാണെങ്കിൽ മുൻ മേയർക്കെതിരെ പരാതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
M.V. Jayarajan, CPM Kannur District Secretary, has alleged that the former mayor of Kannur Corporation engaged in multi-crore corruption in waste management. The irregularities, amounting to 1.77 crores, were found in the removal of solid waste from the Chelora waste plant. The CAG report confirms this.
#CorruptionInKerala #WasteManagementScam #KannurCorporation #MVJayarajan #KeralaPolitics #CAGReport