Deportation | മോദിയുടെ യുഎസ് സന്ദർശനത്തിന് പിന്നാലെയും നാടുകടത്തൽ; 2 വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക്; പഞ്ചാബിൽ ഇറക്കുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം

 
Deportation flight lands in Punjab, Immigration News
Deportation flight lands in Punjab, Immigration News

Image Credit: x/ Sidhant Sibal

●  അമൃത്സർ തിരഞ്ഞെടുത്തതിനാണ് പ്രതിപക്ഷത്തിന്റെ വിമർശനം.
●  പഞ്ചാബ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളും കേന്ദ്രത്തെ വിമർശിച്ചു.
●  നാടുകടത്തൽ വിഷയം രാഷ്ട്രീയ തർക്കത്തിന് കാരണമായി.

വാഷിംഗ്ടൺ: (KVARTHA) അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യൻ കുടിയേറ്റക്കാരുമായി അമേരിക്കൻ സൈനിക വിമാനങ്ങൾ പഞ്ചാബിൽ ഇറക്കുന്നതിനെ ചൊല്ലി പ്രതിപക്ഷവും കേന്ദ്രവും തമ്മിൽ രാഷ്ട്രീയ തർക്കം രൂക്ഷമാകുന്നു. ഡൽഹിക്ക് പകരം അമൃത്സർ വിമാനത്താവളം തിരഞ്ഞെടുത്തതിനാണ് പ്രതിപക്ഷം കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നത്. ഫെബ്രുവരി അഞ്ചിന് ആദ്യ വിമാനം അമൃത്സറിൽ ഇറങ്ങിയിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും കൂടുതൽ വിമാനങ്ങൾ എത്താനിരിക്കുകയാണ്.

ആദ്യ വിമാനത്തിൽ 104 ഇന്ത്യക്കാരെയാണ് നാടുകടത്തിയത്. ഫെബ്രുവരി 15-ന് 119 പേരുമായി രണ്ടാമത്തെ വിമാനം രാത്രി 10.05-ന് അമൃത്സറിൽ ലാൻഡ് ചെയ്യും. മൂന്നാമത്തെ വിമാനം ഫെബ്രുവരി 16-ന് രാത്രിയെത്തും. ശനിയാഴ്ചത്തെ വിമാനത്തിൽ പഞ്ചാബിൽ നിന്നുള്ള 67 യാത്രക്കാരും, ഹരിയാനയിൽ നിന്നുള്ള 33 പേരും, ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള 19 പേരുമാണ് ഉണ്ടാകുക. 

അതേസമയം, വിഷയത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. അമൃത്സർ തിരഞ്ഞെടുത്തത് സംസ്ഥാനത്തെ അപമാനിക്കാനുള്ള ബോധപൂർവമായ ശ്രമമാണോ എന്ന് അദ്ദേഹം ചോദിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി മോദിക്ക് നൽകിയ 'സമ്മാനമാണോ' ഈ വിമാനങ്ങൾ എന്നും അദ്ദേഹം പരിഹസിച്ചു.

കേന്ദ്രത്തെ വിമർശിച്ചുകൊണ്ട് പഞ്ചാബ് ധനമന്ത്രി ഹർപാൽ ചീമയും രംഗത്തെത്തി. യുഎസിൽ നിന്ന് വരുന്ന വിമാനങ്ങൾ അമൃത്സറിൽ ഇറക്കി പഞ്ചാബിനെ അപമാനിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്ന് അദ്ദേഹം ആരോപിച്ചു. എന്തുകൊണ്ട് ഈ വിമാനം ഹരിയാനയിലോ ഗുജറാത്തിലോ ഇറങ്ങുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ബിജെപി പഞ്ചാബിനെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നും ഈ വിമാനം അഹമ്മദാബാദിൽ ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസ് എംഎൽഎ പർഗത് സിംഗും കേന്ദ്ര സർക്കാരിനെ വിമർശിച്ചു. പഞ്ചാബിൽ മാത്രം വിമാനങ്ങൾ ഇറക്കുന്നത് നിർഭാഗ്യകരമാണെന്നും മറ്റ് സംസ്ഥാനങ്ങളിലും ഇറക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദി ഈ വിഷയം യുഎസ് ഭരണകൂടവുമായി ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് എംപി മനീഷ് തിവാരിയും കേന്ദ്രത്തെ വിമർശിച്ചു. ഈ വിമാനങ്ങൾ പഞ്ചാബിൽ ഇറങ്ങുന്നത് എന്ത് സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു. 

എല്ലാ നിയമവിരുദ്ധ കുടിയേറ്റക്കാരും പഞ്ചാബിൽ നിന്നുള്ളവരാണെന്ന സന്ദേശമാണോ നൽകാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഗുജറാത്തിൽ നിന്നും ഹരിയാനയിൽ നിന്നും ആളുകളുണ്ടായിട്ടും എന്തുകൊണ്ട് അമൃത്സറിൽ മാത്രം വിമാനം ഇറക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചാബിനെ അപമാനിക്കാൻ ഡൽഹിക്ക് എളുപ്പത്തിൽ സാധിക്കില്ലെന്നും അതിന് വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ കൻവർ സന്ധുവും വിമാനങ്ങൾ ഡൽഹിയിൽ ഇറക്കുന്നതാണ് നല്ലത് എന്ന് അഭിപ്രായപ്പെട്ടു. എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ബിജെപി തള്ളി. പ്രതിപക്ഷം മലയെ കീറി കുന്നാക്കുന്നു എന്ന് പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനിൽ ജാഖർ പറഞ്ഞു. ഇത് മാനുഷിക പ്രശ്നമാണ്. നാടുകടത്തപ്പെടുന്നവർ എന്തിനാണ് നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെ പോകുന്നതെന്ന് ആത്മപരിശോധന നടത്തണം. ഈ വിഷയം എങ്ങനെ പരിഹരിക്കാമെന്ന് എല്ലാവരും ഒരുമിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഈ വിഷയം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച ചെയ്തിട്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറ്റ്ഹൗസിൽ അമേരിക്കൻ പ്രസിഡൻ്റും നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കൂടുതൽ ഇന്ത്യക്കാരുമായി യുഎസ് വിമാനങ്ങൾ ഇന്ത്യയിലെത്തുന്നത്. നേരത്തെ ഇന്ത്യക്കാരെ നാട്ടിലെത്തിച്ച രീതിയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. കൈകാലുകൾ ചങ്ങല കൊണ്ട് ബന്ദിപ്പിച്ച് ഇന്ത്യക്കാരെ എത്തിച്ചതിലായിരുന്നു പ്രതിഷേധം. അതിനിടെ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ചാൽ ഇന്ത്യ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

After Modi’s US visit, flights carrying deported immigrants land in Amritsar, sparking political disputes over the choice of destination.

#Deportation, #Punjab, #IndiaUSRelations, #Immigrants, #ModiVisit, #PoliticalDispute

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia