'നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു'; സി പി എം ഇടപെടലിന് പിന്നാലെ വിവാദ പ്രസ്താവന പിൻവലിച്ച് മന്ത്രി സജി ചെറിയാൻ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കാസർകോട്, മലപ്പുറം ജില്ലകളിലെ വോട്ടിംഗ് പാറ്റേണിനെക്കുറിച്ചായിരുന്നു വിവാദ പരാമർശം.
● തന്റെ മതേതര നിലപാടിനെ ചോദ്യം ചെയ്യുന്നത് വേദനിപ്പിക്കുന്നുവെന്ന് മന്ത്രി.
● മന്ത്രിയുടെ പരാമർശത്തിന് പാർട്ടി പിന്തുണയില്ലെന്ന് സിപിഎം നേതൃത്വം അറിയിച്ചു.
● വിവാദം അവസാനിപ്പിക്കാൻ പാർട്ടി കർശന നിർദേശം നൽകി.
● വാർത്താക്കുറിപ്പിലൂടെയാണ് മന്ത്രി ഖേദപ്രകടനം നടത്തിയത്.
തിരുവനന്തപുരം: (KVARTHA) കാസർകോട്, മലപ്പുറം ജില്ലകളിലെ തെരഞ്ഞെടുപ്പ് വിജയങ്ങളെ സാമുദായിക ഭൂരിപക്ഷവുമായി ബന്ധപ്പെടുത്തി നടത്തിയ വിവാദ പ്രസ്താവന പിൻവലിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.
പ്രസ്താവന പിൻവലിക്കുന്നതായും സംഭവത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും സജി ചെറിയാൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. തന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നാണ് മന്ത്രിയുടെ വിശദീകരണം.
ഖേദപ്രകടനം ഇങ്ങനെ
താൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയിൽ നടത്തുന്ന പ്രചാരണം വളരെയധികം വേദനിപ്പിക്കുന്നതായി സജി ചെറിയാൻ പറഞ്ഞു. തന്റെ ജീവിതത്തിൽ ഇന്നുവരെ സ്വീകരിച്ചതും പുലർത്തിയതുമായ മതനിരപേക്ഷമായ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് ഇപ്പോൾ നടക്കുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ.
മതചിന്തകൾക്ക് അതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്‌നേഹിക്കുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന തന്റെ പൊതു ജീവിതത്തെ വർഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.
‘എന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം എന്റെ സഹോദരങ്ങൾക്ക് പ്രയാസവും വേദനയും ഉണ്ടാക്കിയതായി മനസിലാക്കുന്നു. ഞാൻ ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും എന്നെ തെറ്റിദ്ധരിച്ചുവെന്നതും വേദനിപ്പിക്കുന്നു.
ഞാൻ പറഞ്ഞതിൽ തെറ്റിദ്ധരിച്ച് എന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെ ആർക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. പ്രസ്താവന പിൻവലിക്കുന്നു,’ എന്നാണ് വാർത്താക്കുറിപ്പിൽ സജി ചെറിയാൻ അറിയിച്ചത്.
എന്തായിരുന്നു വിവാദം?
മലപ്പുറത്തെയും കാസർകോടിലെയും ജയിക്കുന്ന സ്ഥാനാർത്ഥികളെ ഉദ്ധരിച്ചുള്ള സജി ചെറിയാന്റെ വാക്കുകളാണ് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്. ‘നിങ്ങൾ കാസർകോട് നഗരസഭയിലെ ഭൂരിപക്ഷം പരിശോധിച്ചാൽ മതി. ആർക്കൊക്കെ എവിടെയൊക്കെ ഭൂരിപക്ഷം ഉണ്ടോ ആ സമുദായത്തിൽപ്പെട്ടവരാണ് അവിടെ ജയിക്കുന്നത്. ഒരു സമുദായത്തിന് ഭൂരിപക്ഷം ഇല്ലാത്തിടത്ത് ആ സമുദായത്തിൽ അല്ലാത്തവർ ജയിക്കുന്നില്ല. അങ്ങനെ ഒരു അവസ്ഥയിലേക്ക് കേരളം പോകണോ,’ എന്നായിരുന്നു സജി ചെറിയാന്റെ ചോദ്യം. ഇത് ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചുള്ളതാണെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.
പാർട്ടി ഇടപെടൽ
വിഷയത്തിൽ രൂക്ഷ വിമർശനം ഉയർന്നെങ്കിലും താൻ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു സജി ചെറിയാൻ ആദ്യം ചെയ്തത്. എന്നാൽ, ഈ വിവാദ പ്രതികരണത്തിന് പാർട്ടി പിന്തുണയില്ലെന്ന് സജി ചെറിയാനെ സി പി എം നേതൃത്വം അറിയിച്ചതോടെയാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
മാധ്യമങ്ങൾ ചോദ്യങ്ങൾ ആവർത്തിച്ചാൽ പാർട്ടിയുടെ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കേണ്ടി വരുമെന്ന് നേതൃത്വം മന്ത്രിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. താൻ ഉദ്ദേശിച്ചത് പോലെയല്ല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്നായിരുന്നു സജി ചെറിയാന്റെ മറുപടി. അങ്ങനെയെങ്കിൽ വിഷയത്തിൽ വ്യക്തത വരുത്തി വിവാദം അവസാനിപ്പിക്കണമെന്ന് പാർട്ടി മന്ത്രിക്ക് കർശന നിർദേശം നൽകുകയായിരുന്നു.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യു
Article Summary: Kerala Minister Saji Cherian withdrew his controversial statement regarding voting patterns in Kasaragod and Malappuram and expressed regret following intervention from the CPM leadership.
#SajiCherian #CPIM #KeralaPolitics #Kasaragod #Malappuram #Controversy #KeralaNews
