Controversy | 'പിരിവിന് പകരം ഇറച്ചിയും എല്ലും'; പരസ്പരം പഴി ചാരി ട്രേഡ് യൂണിയൻ നേതാക്കൾ; തോട്ടം മേഖലയിൽ വിവാദം പുകയുന്നു


'വിവാദമായതോടെ മാംസത്തിൻ്റെ വില നൽകി നേതാവ് തലയൂരി'
ഇടുക്കി: (KVARTHA) യൂണിയൻ പിരിവിൻ്റെ പേരിൽ ഇറച്ചി കടയിലെത്തി മാംസവും എല്ലും വാങ്ങി പണം നൽകാതെ പോയെന്ന ആരോപണത്തിൽ പരസ്പരം വിഴുപ്പലക്കി ട്രേഡ് യൂണിയൻ നേതാക്കൾ. സംഭവം വിവാദമായതോടെ മാംസത്തിൻ്റെ വില നൽകി നേതാവ് തലയൂരിയെങ്കിലും വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികളാണ് ആരോപണവും പ്രത്യാരോപണങ്ങളുമായി അരയും തലയും മുറുക്കി രംഗത്തുള്ളത്.
പുറത്തുവന്ന സംഭവം ഇങ്ങനെ:
'ഏതാനും ആഴ്ചകൾക്ക് മുമ്പ് നടന്ന സംഭവം സമീപ ദിവസമാണ് നാട്ടിൽ പാട്ടായത്. യൂണിയൻ്റെ ഫണ്ട് ശേഖരണത്തിന് എത്തിയ നേതാവ് ഇറച്ചി കടയിലെത്തി പിരിവ് ആവശ്യപ്പെട്ടു. ഈ സമയം ജീവനക്കാർ മാത്രമെ സ്ഥലത്തുണ്ടായിരുന്നുള്ളു. തങ്ങൾക്ക് പിരിവ് നൽകാൻ അനുവാദമില്ലെന്നും ഉടമയെ സമീപിച്ച് പണം വാങ്ങാനും തൊഴിലാളികൾ പറഞ്ഞുവെങ്കിലും നേതാവ് വഴങ്ങിയില്ല. കടയുടമയെ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നെറ്റുവർക്ക് കവറേജിന് പുറത്തായതിനാൽ ലൈനിൽ കിട്ടിയില്ല. തുടർന്ന് രണ്ടു കിലോ ഇറച്ചിയും നാലു കിലോ എല്ലും വാങ്ങി പണം നല്കാതെ വാഹനത്തിൽ കയറി കടന്നു കളഞ്ഞത്'.
സാമൂഹ്യ മാധ്യമങ്ങളിൽ വിഷയം ചർച്ചയായി
സംഭവം കാട്ടുതീ പോലെ നാട്ടിൽ പ്രചരിച്ചതിന് പിന്നാലെ ട്രേഡ് യൂണിയൻ നേതാക്കളും അണികളും പരസ്പരം ആരോപണങ്ങളുമായി രംഗത്ത് വന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ വിഷയം ചർച്ചയായതോടെ നേതാവ് ഇടനിലക്കാരൻ മുഖേന മാംസത്തിൻ്റെ വില എത്തിച്ച് നൽകുകയായിരുന്നുവെന്നാണ് അറിയുന്നത്.
തോട്ടം മേഖലയിലെ ഒരു പ്രമുഖ നേതാവിനെതിരെയാണ് പിരിവിന് പകരം എല്ലും ഇറച്ചിയും വാങ്ങിയതായി ആരോപണം ഉയർന്നത്. ഇറച്ചി കടയിൽ ഒറ്റയ്ക്കാണ് നേതാവ് എത്തിയത്.
യൂണിയൻ സമ്മേളനത്തിന് ഒരു ലക്ഷം രൂപാ പിരിവ് നല്കണമെന്നായിരുന്നു ആവശ്യമെന്നും ആക്ഷേപമുണ്ട്. തോട്ടം തൊഴിലാളിയായിരുന്ന ഇയാൾ ഒരു സുപ്രഭാതത്തിലാണ് ട്രേഡ് യൂണിയൻ്റെ അമരത്ത് എത്തിയതെന്നും ഇതോടെ ഇയാളുടെ ശുക്ര ദിശ തെളിയുകയായിരുന്നുവെന്നും തോട്ടം ഉടമകളെ ഭീക്ഷണിപ്പെടുത്തിയും തൊഴിലാളി സമരങ്ങൾ ഒത്തുതീർപ്പാക്കിയും ലക്ഷങ്ങളാണ് സമ്പാദിച്ചതെന്നും എതിർവിഭാഗം ആരോപിക്കുന്നു. നിരവധി സ്ഥലങ്ങളിൽ സ്വന്തമായി ഭൂമിയും വീടുകളുമുണ്ടെന്നും തമിഴ്നാട്ടിലും ഇയാൾക്ക് ഏക്കറുകണക്കിന് ഭൂമിയുണ്ടെന്നും ആരോപണമുണ്ട്.