Resignation | മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജിവെച്ചു; അപ്രതീക്ഷിത രാഷ്ട്രീയ നീക്കം


● രാവിലെ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
● തിങ്കളാഴ്ച മണിപ്പൂരിൽ ബജറ്റ് സമ്മേളനം നടക്കാനിരിക്കുകയായിരുന്നു
● കോൺഗ്രസിന്റെ അവിശ്വാസ പ്രമേയ നീക്കത്തിനിടെയാണ് രാജി
ഇംഫാൽ: (KVARTHA) ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരു ദിവസത്തിന് ശേഷം മണിപ്പൂർ രാഷ്ട്രീയത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജി വെച്ചു. നേരത്തെ ഞായറാഴ്ച രാവിലെ ബിരേൻ സിംഗ് പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിന് പിന്നാലെ വൈകുന്നേരം രാജ്ഭവനിലെത്തി ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് രാജി സമർപ്പിച്ചു. ബിജെപി എംപി സംബിത് പത്ര, സംസ്ഥാന മന്ത്രിമാർ, എംഎൽഎമാർ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. 'ഇതുവരെ മണിപ്പൂരിലെ ജനങ്ങളെ സേവിക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്', എന്ന് രാജി കത്തിൽ എൻ ബിരേൻ സിംഗ് പറഞ്ഞു.
മണിപ്പൂരിലെ കലാപത്തെ തുടർന്ന് ബിരേൻ സിംഗിന്റെ ബിജെപി സർക്കാർ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരുന്നത്. എൻ ബിരേൻ സിംഗിന്റെ രാജിക്ക് പിന്നിൽ കോൺഗ്രസിന്റെ അവിശ്വാസ പ്രമേയ നീക്കമാണ് പ്രധാന കാരണമായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അതൃപ്തരായ ബിജെപി എംഎൽഎമാരുടെ പിന്തുണ കോൺഗ്രസിന്റെ അവിശ്വാസ പ്രമേയത്തിന് ലഭിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ മലയോര ജില്ലകളിൽ ഭരണപരമായ ചില മാറ്റങ്ങൾ വരുത്തിയത് രാജിക്ക് ആക്കം കൂട്ടി. തിങ്കളാഴ്ച മണിപ്പൂരിൽ ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ രാജി. ബിജെപിയിലെ കുക്കി എംഎൽഎമാർ ബിരേൻ സിങിനെ മുഖ്യമന്ത്രി പദത്തിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്തെ സമീപിച്ചിരുന്നു. ബിരേൻ സിങിനെ മാറ്റണമെന്നു കേന്ദ്ര നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാജി ഉണ്ടായിരിക്കുന്നത്.
Manipur Chief Minister N Biren Singh resigned after meeting with Home Minister Amit Shah. The resignation is likely due to Congress's no-confidence motion and internal dissent within the BJP. This comes ahead of the budget session in Manipur.
#Manipur #NBirenSingh #Resignation #Politics #India #BJP