കുമ്പള-ആരിക്കാടി ടോൾ പ്ലാസ അടച്ചുപൂട്ടാൻ കേന്ദ്ര വിജ്ഞാപനം; മാസങ്ങൾ നീണ്ട ഐതിഹാസികമായ ജനകീയ പ്രക്ഷോഭത്തിനും നിയമപോരാട്ടത്തിനും വിജയം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● എംഎൽഎ എ.കെ.എം അഷറഫിന്റെ നേതൃത്വത്തിലുള്ള രാപ്പകൽ സമരവും സുബൈർ സി.എ, അഷ്‌റഫ് കർള എന്നിവരുടെ നിയമപോരാട്ടവും വിജയത്തിലെത്തി.
● തലപ്പാടിയിൽ നിന്ന് 60 കിലോമീറ്റർ ദൂരപരിധി പാലിക്കാതെ സ്ഥാപിച്ചതിനെതിരെയായിരുന്നു പ്രധാന പ്രതിഷേധം.
● ടോൾ പൂട്ടിയതിന്റെ ക്രെഡിറ്റിനെച്ചൊല്ലി ബിജെപിയും സമരസമിതിയും തമ്മിൽ രാഷ്ട്രീയ പോര് മുറുകുന്നു.
കാസർകോട്: (KVARTHA) കാസർകോട് ജില്ലയുടെ ദേശീയപാത വികസന ചരിത്രത്തിലെ ഏറ്റവും വിവാദപരമായ അധ്യായമായിരുന്ന കുമ്പള-ആരിക്കാടി ടോൾ പ്ലാസ ഇനി ചരിത്രത്തിലേക്ക് മായുന്നു. മാസങ്ങൾ നീണ്ട ഐതിഹാസികമായ ജനകീയ പോരാട്ടങ്ങൾക്കും കോടതിയിലെ നിയമയുദ്ധങ്ങൾക്കും ഒടുവിൽ ടോൾ പ്ലാസ എന്നെന്നേക്കുമായി അടച്ചുപൂട്ടാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു. 48 മണിക്കൂറിനുള്ളിൽ ആരിക്കാടിയിലെ ബൂത്തുകൾ പൊളിച്ചുനീക്കാനുള്ള നടപടികൾ എൻ എച്ച് എ ഐ ആരംഭിച്ചതോടെ കാസർകോട്-മംഗളൂരു റൂട്ടിലെ യാത്രക്കാർക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നത്.
കുമ്പളയിലെ ടോൾ വിരുദ്ധ പോരാട്ടത്തിന് 2025 മെയ് മാസത്തിലാണ് തുടക്കമാകുന്നത്. ആരിക്കാടിയിൽ ടോൾ പ്ലാസ നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ സംഘടിക്കുകയും നിർമ്മാണത്തിനായി എടുത്ത കുഴികൾ മൂടുകയും ചെയ്തതോടെയാണ് സമരം തെരുവിലേക്ക് പടർന്നത്. ദേശീയപാതയിലെ രണ്ട് ടോൾ പ്ലാസകൾ തമ്മിൽ കുറഞ്ഞത് 60 കിലോമീറ്റർ ദൂരം വേണമെന്ന കേന്ദ്ര നിയമം നിലനിൽക്കെ, കർണാടക അതിർത്തിയിലെ തലപ്പാടിയിൽ നിന്ന് വെറും 22 കിലോമീറ്റർ മാത്രം അകലെ കുമ്പളയിൽ പ്ലാസ സ്ഥാപിച്ചത് നഗ്നമായ നിയമലംഘനമാണെന്ന് സമരസമിതി തുടക്കം മുതൽ ചൂണ്ടിക്കാട്ടിയിരുന്നു.
തെരുവിലെ സമരത്തിനൊപ്പം കോടതിയിൽ നടന്ന ശക്തമായ നിയമപോരാട്ടമാണ് ടോൾ പ്ലാസയുടെ പതനത്തിന് ആക്കം കൂട്ടിയത്. സി പി എം കുമ്പള ഏരിയാ സെക്രട്ടറി സുബൈർ സി എ, സാമൂഹിക പ്രവർത്തകനും ബ്ലോക് പഞ്ചായത്ത് സ്റ്റൻഡിംഗ് കമിറ്റി ചെയർമാനുമായ അഷ്‌റഫ് കർള (Asharaf Mohammed), എസ് ഡി പി ഐ നേതാക്കൾ എന്നിവർ ഹൈക്കോടതിയിൽ നൽകിയ ഹർജികൾ അധികൃതരെ പ്രതിരോധത്തിലാക്കി. സർവീസ് റോഡുകൾ പൂർത്തിയാക്കാതെയും കുമ്പള ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാതെയും ടോൾ പിരിക്കുന്നത് അന്യായമാണെന്ന് ഹൈക്കോടതി എൻ എച്ച് എ ഐയെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. പ്രത്യേകിച്ച് സുബൈർ സി എ നൽകിയ ഹർജിയിൽ സിംഗിൾ ബെഞ്ചിന്റെ വിധിക്ക് ശേഷം ഡിവിഷൻ ബെഞ്ചിന് മുൻപാകെ നടത്തിയ ഇടപെടലുകൾ നിർണ്ണായകമായി.
2026 ജനുവരി 12-ന് കനത്ത പോലീസ് കാവലിൽ ടോൾ പിരിവ് ആരംഭിച്ചതോടെ കാസർകോട് ആരിക്കാടിയിൽ സംഘർഷഭരിതമായ സാഹചര്യമാണ് നിലനിന്നത്. മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫിന്റെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല രാപ്പകൽ സമരം രാജ്യശ്രദ്ധ ആകർഷിച്ചു. സമരത്തിനിടെ എ കെ എം അഷ്റഫിനെയും സുബൈർ സി എയെയും ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തത് പ്രതിഷേധത്തിന് കൂടുതൽ കരുത്ത് പകർന്നു. കുമ്പള മാർക്കറ്റിലേക്ക് എത്തുന്ന സാധാരണക്കാർ പോലും ടോൾ നൽകേണ്ടി വരുന്ന വിചിത്ര സാഹചര്യം വിവരിച്ച് എംഎൽഎ നടത്തിയ പോരാട്ടം ജനകീയ വികാരമായി മാറി.
ടോൾ പ്ലാസ പൂട്ടാനുള്ള ഉത്തരവ് വന്നതോടെ ഇതിന്റെ ക്രെഡിറ്റിനെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുകയാണ്. ബിജെപി കേന്ദ്ര മന്ത്രാലയത്തിൽ നടത്തിയ ഇടപെടലുകളാണ് തീരുമാനത്തിന് പിന്നിലെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് എം എൽ അശ്വനി അവകാശപ്പെടുമ്പോൾ, സമരസമിതിയും എംഎൽഎയും ഇതിനെ തള്ളിക്കളയുന്നു. ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ടും മഞ്ചേശ്വരത്ത് സ്ഥാനാർഥിയുമായിരുന്ന കെ സുരേന്ദ്രനും വിഷയത്തി കേന്ദ്രസർക്കാറിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. ബിജെപി ജില്ലാ നേതാക്കൾ കുമ്പളയിൽ ആഹ്ളാദ പ്രകടനവും നടത്തിയിരുന്നു. മാസങ്ങളോളം സമരപ്പന്തലിൽ വരാത്തവരും ടോൾ പിരിവിനെ ന്യായീകരിച്ചവരും ഇപ്പോൾ നേട്ടം കൊയ്യാൻ ശ്രമിക്കുന്നത് പരിഹാസ്യമാണെന്ന് എ കെ എം അഷ്റഫ് എംഎൽഎ പറഞ്ഞു. സിപിഎം തുടങ്ങി ഇടതുപക്ഷ സംഘടനകളും കോൺഗ്രസ്, പിഡിപി, എസ് ഡി പി ഐ, വെൽഫെയർ പാർട്ടി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും വിവിധ മത സാമൂഹ്യ സാംസ്കാരിക സംഘടനകളും ക്ലബുകളും ജനകീയ സമരത്തിൽ സജീവമായിരുന്നു. കേസിൽ ഫെബ്രുവരി 11-ന് ഹൈക്കോടതി വിധി പറയാനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ ഈ അടിയന്തര നീക്കം എന്നത് ശ്രദ്ധേയമാണ്.
പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: The Kumbala-Arikkady toll plaza is permanently closing following an intensive public protest led by local political leaders and a successful legal intervention against distance rule violations.
#KumbalaTollPlaza #KasaragodNews #TollProtestVictory #AKMAshraf #ZubairCA #AshrafKarla #NationalHighway66 #KeralaPolitics #KasaragodStruggle
