Leadership Change | കെപിസിസി അധ്യക്ഷ പദവി മാറാൻ സമർദം ശക്തമാവുന്നു; സുധാകരൻ കളം വിടുമോ?
● കെ സുധാകരനെ അധ്യക്ഷ പദവിയിൽ നിലനിർത്തണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
● തർക്കങ്ങളില്ലാത്ത പുനഃസംഘടനയാണ് കോൺഗ്രസ് ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്.
● നേതാക്കളുമായി ഹൈക്കമാൻഡ് കൂടിയാലോചന നടത്തിയേക്കും.
കണ്ണൂർ: (KVARTHA) കെപിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ദേശീയ നേതൃത്വം പാർട്ടിയിൽ സമഗ്ര അഴിച്ചു പണിക്കൊരുങ്ങുന്നു. കെപിസിസി അധ്യക്ഷ പദവിയിൽ നിന്നും കെ സുധാകരൻ ഉൾപ്പെടെയുള്ളവർ മാറുമോയെന്നുള്ള ചോദ്യമാണ് ഉയരുന്നത്. കെ സുധാകരനെ അധ്യക്ഷ പദവിയിൽ നിലനിർത്തണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാൽ കെ സുധാകരനെ മാറ്റാതെ പുനഃസംഘടന പൂർണമാകില്ലെന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്.
വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുൻപായി അടിമുടി പുനഃസംഘടന വേണമെന്നാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം. തർക്കങ്ങളില്ലാത്ത പുനഃസംഘടനയാണ് കോൺഗ്രസ് ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. ഹൈക്കമാൻഡിൻ്റെ നിലപാട് സൂചിപ്പിച്ച് പ്രാഥമിക ചർച്ചകൾക്ക് എഐസിസി സംഘടനാ സെക്രട്ടറി കെ സി വേണുഗോപാൽ തുടക്കമിട്ട് കഴിഞ്ഞു. കഴിഞ്ഞ ദിവസം കെ സുധാകരനുമായി കെ സി വേണുഗോപാൽ ചർച്ച നടത്തിയത് ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണെന്നാണ് വിവരം. കൂടുതൽ നേതാക്കളുമായി ഹൈക്കമാൻഡ് കൂടിയാലോചന നടത്തിയേക്കും.
കെ സുധാകരന്‍ ഒഴിഞ്ഞാല്‍ പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത് കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ പേരാണ്. എഐസിസി പ്രവര്‍ത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവാണ് കൊടിക്കുന്നില്‍. കഴിഞ്ഞ ടേമിലും കൊടിക്കുന്നില്‍ സുരേഷിന്റെ പേര് സജീവ ചര്‍ച്ചയിലുണ്ടായിരുന്നു. യുഡിഎഫ് മുന്‍ കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി, ആന്റോ ആന്റണി എംപി എന്നിവരുടെ പേരും പരിഗണനയിലുണ്ട്.
ഡീന്‍ കുര്യാക്കോസ്, അടൂര്‍ പ്രകാശ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കികൊണ്ടുള്ള പുനഃസംഘടനയ്ക്കാണ് എഐസിസി ഒരുങ്ങുന്നതെന്നാണ് വിവരം. വരുന്ന തദ്ദേശ സ്വയംഭരണ- നിയമസഭാ തിരഞ്ഞെടുപ്പുകൾ കൂടി മുന്നില്‍ കണ്ടാണ് ദേശീയ നേതൃത്വം നീക്കം നടത്തുന്നത്. എന്നാൽ കെപിസിസി അധ്യക്ഷ പദവിയിൽ തുടരുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും ഇതുസംബന്ധിച്ചു തീരുമാനമെടുക്കേണ്ടത് താനല്ലെന്നും സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
#KPCC, #Sudhakaran, #Congress, #KeralaPolitics, #Reshuffle, #Leadership